ജിഎസ്ടി പലിശയുടെ കാര്യത്തില്‍ സമാധാനം, സെര്‍വര്‍ പ്രശ്‌നം അടുത്തെങ്ങും തീരില്ല
വൈകി ഫയല്‍ ചെയ്യുന്ന റിട്ടേണുകള്‍ക്ക് ലേറ്റ് ഫീക്ക് പുറമേ കൊടുക്കേണ്ടി
വരുന്ന പലിശ ഔട്ട് പുട്ട് ടാക്‌സില്‍ നിന്നും ഇന്‍പുട്ട് ടാക്‌സ്
കിഴിച്ച് ബാക്കി പണമായി അടക്കുന്ന തുകയ്ക്ക് മാത്രമാക്കി ജിഎസ്ടി
കൗണ്‍സില്‍ തീരുമാനം. നിലവില്‍ ഇത് മൊത്തം ഔട്ട് പുട്ട് ടാക്‌സിന്മേലാണ്
ഈടാക്കിയിരുന്നത്.
ജിഎസ്ടി നിയമം സെക്ഷന്‍ 50ല്‍ നേരത്തെ മാറ്റം വരുത്തിയിരുന്നെങ്കിലും
നോട്ടിഫിക്കേഷന്‍ ഇറങ്ങിയിരുന്നില്ല. അതുകൊണ്ടാണ് ഇപ്പോള്‍ ജിഎസ്ടി
കൗണ്‍സിലിന് ഇങ്ങനെ ഒരു തീരുമാനം വീണ്ടും എടുക്കേണ്ടി വന്നത്. ഇതിന് 2017
ജൂലൈ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യവും നല്‍കിയിട്ടുണ്ട്. പലിശ
കണക്കാക്കുന്ന രീതിയില്‍ മാറ്റം വേണമെന്നത് നികുതിദായകരുടെ ദീര്‍ഘകാല
ആവശ്യങ്ങളിലൊന്നായിരുന്നു.
നിലവിലുള്ള ജിഎസ്ടി പോര്‍ട്ടലിന്റെ കപ്പാസിറ്റി വര്‍ധിപ്പിക്കാനും
തീരുമാനമായിട്ടുണ്ട്. നിലവില്‍ ഒന്നരലക്ഷമാണ് ലോഗിന്‍ കപ്പാസിറ്റി. ഇത്
മൂന്നുലക്ഷമാക്കും. കോവിഡ് 19 മൂലം കപ്പാസിറ്റി വര്‍ധിപ്പിക്കുന്ന
ജോലികളും തടസ്സപ്പെട്ടിരിക്കുകയാണ്. ''ലോഗിന്‍ കപ്പാസിറ്റി
മൂന്നുലക്ഷമാക്കിയാലും നിലവില്‍ നികുതി ദായകര്‍ അനുഭവിക്കുന്ന ഫയലിംഗ്
സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല.
ഏഴര - പത്ത് ലക്ഷം ലോഗിന്‍ കപ്പാസിറ്റിയുണ്ടെങ്കിലെ സാങ്കേതിക തകരാര്‍ അനുഭവിക്കാതെ നികുതിദായകര്‍ക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ സാധിക്കൂ. ആ കപ്പാസിറ്റി
ഉറപ്പാക്കും വരെ ഹാര്‍ഡ് കോപ്പി മാനുവലായി ഫയല്‍ ചെയ്യാനുള്ള സാഹചര്യം
ഒരുക്കുകയാണ് വേണ്ടത്,'' ജി എസ് ടി വിദഗ്ധനായ അഡ്വ. കെ എസ് ഹരിഹരന്‍
അഭിപ്രായപ്പെടുന്നു.
പോര്‍ട്ടലിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കാന്‍ ഉള്ള നടപടികള്‍ ജൂലൈ
31ന് മുന്‍പ് പൂര്‍ത്തിയാക്കും. ജി എസ് ടി ആര്‍ 1, ജി എസ് ടി ആര്‍ 2 എ,
ജി എസ് ടി ആര്‍ 3 ബി എന്നിവയിലെ വിവരങ്ങള്‍ പരസ്പരം ബന്ധിപിക്കും.
മറ്റ് പ്രധാന തീരുമാനങ്ങള്‍
1. മൊബീല്‍ ഫോണിന്റെ നികുതി 18 ശതമാനമാക്കും. തുണിത്തരങ്ങള്‍, വളം,
ചെരുപ്പ് എന്നിവയുടെ നികുതി വര്‍ധന മാറ്റിവെച്ചു. നിര്‍മാണഘടകങ്ങള്‍ക്ക്
ഉയര്‍ന്ന നികുതി, ഉല്‍പ്പന്നത്തിന് കുറഞ്ഞ നികുതി എന്ന സ്ഥിതി
ഒഴിവാക്കാനാണ് കൗണ്‍സില്‍ ഈ തീരുമാനമെടുത്തത്. ഇതോടെ മൊബീല്‍ ഫോണിന്റെ
വില വര്‍ധിക്കും. നിര്‍മാണഘടകങ്ങള്‍ക്ക നല്‍കുന്ന അധിക നികുതി ഉല്‍പ്പാദകര്‍ക്ക്
സര്‍ക്കാര്‍ തിരിച്ചു നല്‍കുകയായിരുന്നു. മൊബീല്‍ ഫോണ്‍ ഉല്‍പ്പാദക
രംഗത്ത് ഇനി അതുണ്ടാകില്ല. പാദരക്ഷകള്‍, തുണിത്തരങ്ങള്‍, വളം എന്നീ
മേഖലകളില്‍ അത് തുടരും.
2. 2020 മാര്‍ച്ച് 14 വരെ കാന്‍സല്‍ ചെയ്ത രജിസ്‌ട്രേഷന്‍
പുനഃസ്ഥാപിക്കാന്‍ താല്‍പ്പര്യം ഉള്ളവര്‍ക്ക് അതിനു അപേക്ഷ കൊടുക്കാനുള്ള
തീയതി 2020 ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചു. നിലവില്‍, കാന്‍സല്‍
ചെയ്ത ദിവസം മുതല്‍ 30 ദിവസം വരെയായിരുന്നു കാലാവധി.
3. 'നിങ്ങളുടെ സപ്ലെയറെ അറിയുക' ( Know your supplier) സൗകര്യം
ഏര്‍പ്പെടുത്തും. ഇതു പ്രകാരം ഒരു നികുതിദായകന് അയാളുടെ
സപ്ലെയറെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭ്യമാകും. ഇതു
ബിസിനസ്സ് രംഗത്തെ തട്ടിപ്പുകള്‍ തടയാന്‍ സഹായിച്ചേക്കും.
4. ഏപ്രില്‍ 1ന് ആരംഭിക്കാന്‍ ഉദ്ദേശിച്ചിരുന്ന പുതിയ റിട്ടേണ്‍
സമ്പ്രദായം നിലവില്‍ വരുന്ന തീയതി ദീര്‍ഘിപ്പിച്ചു. നിലവിലെ റിട്ടേണ്‍
സമ്പ്രദായം (ജി എസ് ടി ആര്‍ 1 ഉം ജി എസ് ടി ആര്‍ 3 ബി യും) 2020
സെപ്റ്റംബര്‍ വരെ തുടരും.
5. ഇ - ഇന്‍വോയ്‌സ് ( e invoice) നടപ്പില്‍ വരുത്തുന്ന തീയതി ഏപ്രില്‍
ഒന്നില്‍ നിന്നും 2020 ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റി. കൂടാതെ 2018 - 19
ആനുവല്‍ റിട്ടേണിലെ ഓഡിറ്റ് റിപ്പോര്‍ട്ട് 9 സി (9C) അഞ്ച് കോടി
രൂപയ്ക്കു താഴെ വിറ്റുവരവുള്ളവര്‍ ഫയല്‍ ചെയ്യേണ്ടതില്ല.
6. 2018 - 19 ആനുവല്‍ റിട്ടേണ്‍ ഫയല്‍ ചെയ്യാനുള്ള തീയതി ജൂണ്‍ 30 വരെ
ദീര്‍ഘിപ്പിച്ചു. നിലവില്‍ മാര്‍ച്ച് 31 വരെയാണ്.
7. 2017 - 18, 2018- 19 ആനുവല്‍ റിട്ടേണിലെ ലേറ്റ് ഫീ നല്‍കുന്നതില്‍
നിന്നും രണ്ടു കോടിക്കു താഴെ വിറ്റുവരവ് ഉള്ളവരെ ഒഴിവാക്കി.
8. എല്ലാ തരം തീപ്പെട്ടികളുടെയും, കൈകൊണ്ട് നിര്മിച്ചവ, മറ്റുള്ളവ എന്ന
വേര്‍തിരിവ് ഇല്ലാതെ നികുതി 12 ശതമാനമാക്കി.
9. സേവന മേഖലയില്‍ മെയിന്റന്‍സ്, റിപ്പയര്‍ ഓവറോള്‍ സേവനത്തിനു നികുതി ഐ
ടി സി സഹിതം അഞ്ച് ശതമാനമാക്കി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline