ജിഎസ്ടി കൗണ്‍സില്‍ പറയുന്നതല്ല അവസാനവാക്ക്! നിയമനിര്‍മാണത്തില്‍ കേന്ദ്രത്തിനും സംസ്ഥാനത്തിനും തുല്യ അധികാരം

ജനാധിപത്യ സംവിധാനത്തില്‍ ഫെഡറല്‍ യൂണിറ്റുകളുടെ അധികാരങ്ങള്‍ വിവരിക്കുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി.

ചരക്ക് സേവന നികുതി (GST) വിഷയങ്ങളില്‍ നിയമനിര്‍മ്മാണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും തുല്യവും ഏകോപിതവുമായ അധികാരമുണ്ടെന്ന് പുതിയ വിധി പറയുന്നു.
ജിഎസ്ടി കൗണ്‍സിലിന്റെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥരല്ലെന്നും സുപ്രീം കോടതി (Supreme Court) വിധി വിശദമാക്കുന്നു. ജസ്റ്റിസ് ധനഞ്ജയ വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്.
ചരക്ക് സേവന നികുതി സംബന്ധിച്ച് നിയമനിര്‍മ്മാണം നടത്താന്‍ പാര്‍ലമെന്റിനും സംസ്ഥാന നിയമസഭകള്‍ക്കും തുല്യ അധികാരമുണ്ടെന്നും ഉചിതമായ ഉപദേശം നല്‍കുകയാണ് ജിഎസ്ടി കൗണ്‍സില്‍ ചെയ്യേണ്ടതെന്നും ഇക്കാര്യത്തില്‍ സുപ്രീം കോടതി പറയുന്നു.
ഭരണഘടനയുടെ 246 (എ) അനുച്ഛേദപ്രകാരം നികുതിയുമായി ബന്ധപ്പെട്ട നിയമ നിര്‍മ്മാണത്തില്‍ കേന്ദ്ര സര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരുകള്‍ക്കും തുല്യ അധികാരമുണ്ട് എന്ന് വിധിയില്‍ പറയുന്നു.
ജിഎസ്ടി കൗണ്‍സിലിന്റെ എല്ലാ ശുപാര്‍ശകളും പ്രാവര്‍ത്തികമാക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥരല്ല. ജിഎസ്ടി ചുമത്തുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ്.


Related Articles
Next Story
Videos
Share it