ജിയോയുടെ വളര്‍ച്ച മന്ദഗതിയില്‍, എന്നാല്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സാധ്യതയില്ല

നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ മൂന്ന് പാദത്തിലെയും പ്രകടനം കണക്കിലെടുക്കുമ്പോള്‍ റിലയന്‍സ് ജിയോയ്ക്ക് വരിക്കാരുടെ എണ്ണം കുറയുന്നതും നിരക്ക് വര്‍ധിപ്പിക്കാത്തതും കമ്പനിയെ പ്രതികൂലമായി ബാധിച്ചിതായി കാണാം. ഇത് കമ്പനിയുടെ വരുമാനവും ഓരോ ഉപഭോക്താവിന്റെ ശരാശരി വരുമാനവും (Average revenue per user) മന്ദഗതിയില്‍ വളരുന്നതിന് കാരണമായി. കഴിഞ്ഞ മൂന്ന പാദങ്ങളിയെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇത് കാണാന്‍ കഴിയും.

ഡിസംബര്‍ പാദത്തില്‍ മൊത്തം ജിയോ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം പാദ അടിസ്ഥാനത്തില്‍ 2.5 ശതമാനം മാത്രമാണ് വര്‍ധിച്ചത്. ലഭിച്ച വരുമാനം 24,892 കോടി രൂപ. അതേസമയം സെപ്റ്റംബര്‍ പാദത്തില്‍ 3.4 ശതമാനവും ജൂണ്‍ പാദത്തില്‍ 5.4 ശതമാനവുമായിരുന്നു വളര്‍ച്ച. മുന്‍ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത് 8.1 ശതമാനവും. വരുമാനത്തിലെ ദുര്‍ബലമായ വളര്‍ച്ചയും അടുത്തിടെ 5ജി നെറ്റ് വര്‍ക്ക് ചെലവുകളിലെ വര്‍ധനവും കമ്പനിയുടെ അറ്റാദായത്തേയും മേശമായി ബാധിച്ചു. കമ്പനിയുടെ അറ്റാദായത്തിന്റെ കാര്യത്തില്‍ ഡിസംബര്‍ പാദത്തില്‍ പാദ അടിസ്ഥാനത്തില്‍ ഇത് 3.2 ശതമാനം മാത്രമാണ് ഉയര്‍ന്ന്ത്. ഇത് 4881 കോടി രൂപയും. സെപ്റ്റംബര്‍ പാദത്തില്‍ 4.4 ശതമാനവും, ജൂണ്‍ പാദത്തില്‍ 5 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. മുന്‍ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത് 13.6 ശതമാനം വളര്‍ച്ചയാണ് കാണിച്ചത്.

ഈ സാഹചര്യത്തില്‍ നിരക്ക് വര്‍ധനയിന്‍ നിന്നാണ് വളര്‍ച്ച ഉണ്ടാകേണ്ടതെന്ന് വിദ്ഗ്ധര്‍ പറഞ്ഞു. 2021 നവംബറിലെ അവസാന നിരക്ക് വര്‍ധന കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തിലെ വളര്‍ച്ചയെ സഹായിച്ചു. എന്നാല്‍ നിലവില്‍ വിപണി വിഹിതം വിപുലീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ കമ്പനി നിരക്ക് വര്‍ധന പരിഗണിക്കുന്നില്ലെന്ന് തോന്നുന്നതായും വിദ്ഗ്ധര്‍ പറയുന്നു.ഇനി വരുമാന വര്‍ധനവ് വരിക്കാരുടെ കൂട്ടിച്ചേര്‍ക്കലിനെ മാത്രം ആശ്രയിച്ചിരിക്കും.

ജിയോയുടെ ഓരോ ഉപഭോക്താവിന്റെ ശരാശരി വരുമാനം കണക്കാക്കുമ്പോള്‍ ഡിസംബര്‍ പാദത്തില്‍ 0.6 ശതമാനം വളര്‍ച്ചയോടെ 178.2 രൂപയാണ് രേഖപ്പെടുത്തിയത്. സെപ്റ്റംബര്‍ പാദത്തില്‍ ഇത് 0.9 ശതമാനവും ജൂണ്‍ പാദത്തില്‍ 4.8 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. അതേസമയം ഭാരതി എയര്‍ടെല്ലിന്റെ ഓരോ ഉപഭോക്താവിന്റെ ശരാശരി വരുമാനം ഉയര്‍ന്നാണ് നില്‍ക്കുന്നത്. മൊബൈല്‍ വരിക്കാരുടെ വളര്‍ച്ചയില്‍ ഡിസംബര്‍ പാദത്തില്‍ ജിയോയ്ക്ക് 5.3 ദശലക്ഷം വരിക്കാര്‍ മാത്രമാണ് പുതിയതായി എത്തിയത്. ഇതോടെ മൊത്തം മൊബൈല്‍ വരിക്കാരുടെ എണ്ണം 432.9 ദശലക്ഷമായി. എന്നാല്‍ സെപ്റ്റംബര്‍ പാദത്തിലും ജൂണ്‍ പാദത്തിലും കമ്പനി യഥാക്രമം 7.7 ദശലക്ഷം വരിക്കാരെയും 9.7 ദശലക്ഷം വരിക്കാരെയും ചേര്‍ത്തിരുന്നു. ഇവിടെയും ഇടിവാണ് രേഖപ്പെടുത്തിയത്.

Related Articles
Next Story
Videos
Share it