ആറു മാസം, നാലര കോടി യാത്രക്കാര്‍; ദുബൈ എറ്റവും തിരക്കേറിയ വിമാനത്താവളം

ടൂറിസം,ബിസിനസ് മേഖലകളുടെ കുതിപ്പില്‍ ദുബായ് വിമാനത്താവളത്തിന് റെക്കോര്‍ഡ് നേട്ടം. കഴിഞ്ഞ ആറുമാസത്തിനിടെ ഏറ്റവും കൂടുതല്‍ യാത്രക്കാര്‍ കടന്നു പോയ ദുബൈ വിമാനത്താവളം ലോകത്തിലെ ഏറ്റവും തിരിക്കേറിയ വിമാനത്താവളമായി. ജൂണ്‍ മാസം വരെ 4.49 കോടി യാത്രക്കാരാണ് ഇതുവഴി കടന്നു പോയത്. കഴിഞ്ഞ വര്‍ഷമൊടുവില്‍ ലോകത്തെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായിരുന്നു ദുബൈ. ഇത്തവണ അര്‍ധവാര്‍ഷിക കണക്കുകള്‍ പ്രകാരം ഒന്നാം സ്ഥാനത്തെത്തി.

ടൂറിസവും റിയല്‍ എസ്റ്റേറ്റും

ടൂറിസം രംഗത്തെ വളര്‍ച്ചയും ബിസിനസ് രംഗത്തെ, പ്രത്യേകിച്ച് റിയല്‍ എസ്റ്റേറ്റ് രംഗത്തെ മുന്നേറ്റങ്ങളുമാണ് ഇത്രയേറെ വിദേശ യാത്രക്കാരെ ദുബൈയിലെത്തിച്ചതെന്നാണ് വിലയിരുത്തല്‍. ആഗോള വ്യോമഗതാഗത കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ പ്രാധാന്യം വര്‍ധിച്ചുവരുന്നെന്നാണ് ഈ നേട്ടം തെളിയിക്കുന്നതെന്ന് ദുബൈ എയര്‍പോര്‍ട്ട് സി.ഇ.ഒ പോള്‍ ഗ്രിഫിത്സ് ചൂണ്ടിക്കാട്ടി. ട്രാന്‍സിറ്റ് യാത്രക്കാര്‍ക്ക് പുറമെ ദിവസങ്ങളോളം ദുബൈയില്‍ താമസിക്കാനെത്തുന്ന യാത്രക്കാരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോവിഡിന് ശേഷം വളര്‍ച്ച

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ മാന്ദ്യം അതിവേഗം മറികടക്കാന്‍ ദുബൈ വിമാനത്താവളത്തിന് കഴിഞ്ഞു. 2018 ല്‍ 8.9 കോടി യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. കോവിഡ് മാന്ദ്യത്തെ തുടര്‍ന്ന് 2022 ല്‍ യാത്രക്കാരുടെ എണ്ണം 6.6 കോടിയായി കുറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം 8.6 കോടിയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ലോകത്തിലെ രണ്ടാമത്തെ തിരക്കേറിയ വിമാനത്താവളമായിരുന്നു ദുബൈയിലേത്. ഈ വര്‍ഷം 9.1 കോടി യാത്രക്കാരെയാണ് വിമാനത്താവളം പ്രതീക്ഷിക്കുന്നത്.

Related Articles

Next Story

Videos

Share it