ധനലക്ഷ്മി ബാങ്കിന് ₹28 കോടിലാഭം, വരുമാനം ₹340 കോടി

കിട്ടാക്കടം കുറഞ്ഞതും ആസ്തി നിലവാരം മെച്ചപ്പെട്ടതും ഗുണമായി

Update: 2023-08-01 03:36 GMT

കേരളം ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക് 2023-24 സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍- ജൂണ്‍ പാദത്തില്‍ 28.30 കോടി രൂപ ലാഭം നേടി. മുന്‍വര്‍ഷത്തില്‍ ഇതേ കാലയളവില്‍ 26.4 3 കോടിയുടെ നഷ്ടമായിരുന്നു ബാങ്ക് രേഖപ്പെടുത്തിയത്. ആസ്തി നിലവാരം മെച്ചപ്പെട്ടതാണ് ലാഭ വളര്‍ച്ച നേടാന്‍ ബാങ്കിനെ സഹായിച്ചത്.

ബാങ്കിന്റെ മൊത്ത വരുമാനം 236.82 കോടി രൂപയില്‍ നിന്ന് 341.40 കോടി രൂപയായി. ഇക്കാലയളവില്‍ പലിശ വരുമാനം 258.37 കോടി രൂപയില്‍ നിന്ന് 289.14 കോടി രൂപയായി.

2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ ലാഭം 38 കോടി രൂപയായിരുന്നു. വരുമാനം 274 കോടി രൂപയും. ബാങ്കിന്റെ മൊത്തം ബിസിനസ് മുന്‍ വര്‍ഷത്തെ സമാന പാദത്തെ അപേക്ഷിച്ച് 10.06 ശതമാനം വര്‍ധനയോടെ 23,442 കോടി രൂപയായി.

നിഷ്‌ക്രിയ ആസ്തികള്‍ കുറഞ്ഞു

അവലോകന പാദത്തില്‍ ബാങ്കിന്റെ ആസ്തി നിലവാരം മെച്ചപ്പെട്ടതു ഗുണമായി. മൊത്ത നിഷ്‌ക്രിയ ആസ്തി (gross non-performing asset/GNPA) മുന്‍വര്‍ഷത്തെ സമാനകാലയളവിലെ 6.35 ശതമാനത്തില്‍ നിന്ന് 5.21 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി (net non-performing asset/NNPA) 2.69 ശതമാനത്തില്‍ നിന്ന് 1.09 ശതമാനമായി. മൊത്തം കിട്ടാക്കടം മുന്‍ വര്‍ഷത്തെ സമാനപാദത്തിലെ 554 കോടി രൂപയില്‍ നിന്ന് 523 കോടി രൂപയായി കുറഞ്ഞു.

അതേസമയം കിട്ടാക്കടങ്ങള്‍ക്കായുള്ള നീക്കിയിരിപ്പ് 21.41 കോടി രൂപയില്‍ നിന്ന് 27.64 കോടി രൂപയായി. 2023 ജൂണ്‍ വരെയുള്ള നീക്കിയിരിപ്പ് അനുപാതം 90.79 ശതമാനമാണ്. ബാങ്കിന്റെ മൂലധന പര്യാപ്തത അനുപാതം കഴിഞ്ഞ വര്‍ഷത്തെ 12.19 ശതമാനത്തില്‍ നിന്ന് 12.57 ശതമാനമായി.

നിക്ഷേപവും വായ്പയും

ബാങ്കിന്റെ മൊത്തം നിക്ഷേപങ്ങള്‍ ഇക്കാലയളവില്‍ 6.56% ശതമാനം വര്‍ധനയോടെ 13,402 കോടി രൂപയായി. കാസാ വായ്പകള്‍(കറന്റ്, സേവിംഗ്‌സ് നിക്ഷേപങ്ങള്‍) 1.97% ശതമാനം വര്‍ധനയോടെ 4,242 കോടി രൂപയായി. ചെറുകിട വായ്പകള്‍ 7.40% വര്‍ധിച്ച് 6762 കോടി രൂപയുമായി.

വായ്പകള്‍ ഇക്കാലയളവില്‍ 15.8% ശതമാനം വര്‍ധനയോടെ 100,40 കോടി രൂപയായി. സ്വര്‍ണ വായ്പകള്‍ 24.40 ശതമാനം വര്‍ധിച്ച് 2,451 കോടി രൂപയും സൂക്ഷ്മ-ചെറുകിട മേഖലകള്‍ക്കുള്ള വായ്പകള്‍ (SME) 1,698 കോടി രൂപയുമാണ്.

ഓഹരി വില ഉയര്‍ന്നു

ധനലക്ഷ്മി ബാങ്കിന്റെ ഓഹരി വില ഇന്നലെ 5.92% ഉയര്‍ന്ന് 22.35 രൂപയായി. ഈ വര്‍ഷം ഇതു വരെ ഓഹരിയുടെ നേട്ടം 10.64 ശതമാനമാണ്.

Tags:    

Similar News