എസ്.ബി.ഐക്ക് 16,695 കോടി രൂപ നാലാംപാദ ലാഭം; വാർഷികലാഭം 50,000 കോടി കടന്നു

അറ്റാദായം 83% വർധിച്ചു, ഓഹരിയൊന്നിന് 11.30 രൂപ വീതം ലാഭവിഹിതത്തിന് ഡയറക്ടര്‍ ബോർഡിൻറെ ശുപാര്‍ശ

Update:2023-05-18 16:11 IST

Photo credit: VJ/Dhanam

 2023 മാര്‍ച്ചില്‍ അവസാനിച്ച പാദത്തില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) അറ്റാദായം 83 ശതമാനം വര്‍ധിച്ച് 16,695 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ ഇത് 9,113 കോടി രൂപയായിരുന്നു. 2022-23 സാമ്പത്തിക വര്‍ഷൽ എസ്.ബി.ഐയുടെ അറ്റാദായം 50,000 കോടി കടന്നു. 

 അറ്റ പലിശ വരുമാനവും മാര്‍ജിനും

മാര്‍ച്ച് പാദത്തിലെ അറ്റ പലിശ വരുമാനം (Net interest income-NII) 29 ശതമാനം വര്‍ധിച്ച് 40,393 കോടി രൂപയായത് മികച്ച ലാഭവളർച്ച നേടാൻ ബാങ്കിന് സഹായകമായി. മുന്‍ വര്‍ഷം സമാനകാലയളവില്‍ ഇത് 31,198 കോടി രൂപയായിരുന്നു. അറ്റ പലിശ മാര്‍ജിന്‍ (NIM) 3.84 ശതമാനമായി ഉയർന്നതും നേട്ടമാണ്. മാര്‍ച്ച് പാദത്തില്‍ ബാങ്കിന്റെ പ്രവര്‍ത്തന ലാഭം 25 ശതമാനം ഉയര്‍ന്ന് 24,621 കോടി രൂപയായി. ഓഹരിയൊന്നിന് 11.30 രൂപ വീതം ലാഭവിഹിതത്തിന് ഡയറക്ടര്‍ ബോർഡിൻറെ ശുപാര്‍ശ.

ആസ്തി നിലവാരം

ബാങ്കിന്റെ കിട്ടാക്കടം തരണം ചെയ്യാനുള്ള നീക്കിയിരിപ്പ് ബാധ്യത (Provisions and contingencies) 54 ശതമാനം കുറഞ്ഞ് 3,316 കോടി രൂപയായി. പ്രൊവിഷന്‍ കവറേജ് അനുപാതം (Provisional Coverage Ratio) 76.39 ശതമാനമാണ്. ബാങ്കിന്റെ ആസ്തി നിലവാരം ഇക്കാലയളവില്‍ മെച്ചപ്പെട്ടിട്ടുണ്ട്. മൊത്ത നിഷ്‌ക്രിയ ആസ്തി (GNPA) അനുപാതം മാര്‍ച്ച് പാദത്തില്‍ 2.78 ശതമാനമായി മെച്ചപ്പെട്ടു. ഡിസംബര്‍ പാദത്തില്‍ ഇത് 3.14 ശതമാനവും മുന്‍ വര്‍ഷം മാര്‍ച്ച് പാദത്തില്‍ ഇത് 3.97 ശതമാനവുമായിരുന്നു.

അവലോകന പാദത്തില്‍ അറ്റ നിഷ്‌ക്രിയ ആസ്തി (Net NPA) അനുപാതം 0.67ശതമാനമായി കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 1.08 ശതമാനമായിരുന്നു. പ്രൊവിഷൻസ് കുറഞ്ഞതും കിട്ടാക്കട നിരക്കുകൾ മികച്ച നിലയിലെത്തിയതും മികച്ച ലാഭം കുറിക്കുന്നതിന്  കരുത്തേകി.

വായ്പാ വളര്‍ച്ചയും നിക്ഷേപവും

മാര്‍ച്ച് പദാത്തിലെ ബാങ്കിന്റെ ചെലവ് 0.16 ശതമാനമായി വര്‍ധിച്ചു. വായ്പാ വളര്‍ച്ച 16 ശതമാനത്തോടെ 32.69 ലക്ഷം കോടി രൂപയായി. ഇതില്‍ കോര്‍പ്പറേറ്റ് വായ്പകള്‍ 12 ശതമാനവും വ്യക്തിഗത വായ്പകള്‍ 18 ശതമാനവും ഉയര്‍ന്നു. നിക്ഷേപങ്ങള്‍ 9 ശതമാനം ഉയര്‍ന്ന് 44.23 ലക്ഷം കോടി രൂപയിലെത്തി.

2022-23 സാമ്പത്തിക വര്‍ഷം

2022-23 സാമ്പത്തിക വര്‍ഷം എസ്.ബി.ഐയുടെ അറ്റാദായം 50,000 കോടി കവിഞ്ഞു. ഈ കാലയളവില്‍ ബാങ്കിന്റെ ലാഭം 58 ശതമാനം ഉയര്‍ന്ന് 50,232 കോടി രൂപ രേഖപ്പെടുത്തി. അറ്റ പലിശ വരുമാനം സമാനകാലയളവില്‍ 20 ശതമാനം ഉയര്‍ന്നു. പ്രവര്‍ത്തന ലാഭം 11 ശതമാനം ഉയര്‍ന്ന് 83,713 കോടി രൂപയായി.

Tags:    

Similar News