മുത്തൂറ്റ് ഫിന്‍കോര്‍പ്പിന്റെ കടപ്പത്രങ്ങള്‍ വാങ്ങാം; വാഗ്ദാനം 10% വരെ പലിശ

കടപ്പത്രങ്ങള്‍ക്കായി അപേക്ഷിക്കാന്‍ ഏപ്രില്‍ 25 വരെ സമയം

Update: 2024-04-11 10:29 GMT

ഷാജി വര്‍ഗീസ്,  സി.ഇ.ഒ, മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ്

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിനു കീഴിലുള്ള മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ഓഹരിയാക്കി മാറ്റാനാകാത്ത കടപത്രങ്ങളിലൂടെ 360 കോടി രൂപ സമാഹരിക്കുന്നു. 1,000 രൂപയാണ് മുഖവില. ഏപ്രില്‍ 10 മുതല്‍ 25 വരെ അപേക്ഷിക്കാം. ഡയറക്ടര്‍ ബോര്‍ഡ് അല്ലെങ്കില്‍ കമ്പനി രൂപീകരിച്ച കമ്മിറ്റിയുടെ അംഗീകാരത്തോടെ നേരത്തെ ക്ലോസ് ചെയ്യാനും കഴിയും.

കടപത്രങ്ങള്‍ 26 മാസം, 38 മാസം, 60 മാസം, 72 മാസം, 94 മാസം എന്നിങ്ങനെ വിവിധ സ്‌കീമുകളിലൂടെ പ്രതിമാസ, വാര്‍ഷിക, നിക്ഷേപ രീതികള്‍ തിരഞ്ഞെടുക്കാവുന്നതാണ്. കൂടാതെ 13 വ്യത്യസ്ത ഓപ്ഷനുകള്‍ ഉപഭോക്താക്കള്‍ക്ക് തിരഞ്ഞെടുക്കാം. 

വാര്‍ഷിക പലിശ

8.90 ശതമാനം മുതല്‍ 10 ശതമാനം വരെയാണ് എന്‍.സി.ഡി വാഗ്ദാനം ചെയ്യുന്ന വാര്‍ഷിക പലിശ. ക്രിസില്‍ എ.എ-/സ്റ്റേബിള്‍ റേറ്റിംഗാണ് എന്‍.സി.ഡിക്കുള്ളത്.
എന്‍.സി.ഡികള്‍ ബി.എസ്.ഇയുടെ ഡെറ്റ് മാര്‍ക്കറ്റ് സെഗ്മെന്റില്‍ ലിസ്റ്റ് ചെയ്യും. എന്‍.സി.ഡിയിലൂടെ ലഭിക്കുന്ന തുക കമ്പനിയുടെ നിലവിലുള്ള വായ്പകളുടെ പലിശയും മുതലും തിരിച്ചയ്ക്കാനോ മുന്‍കൂറായി അടയ്ക്കാനോ മറ്റ് പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കോ വേണ്ടി ഉപയോഗിക്കും.
മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡിന്റെ 3,600ല്‍ പരം ശാഖകള്‍ വഴിയോ മൊബൈല്‍ ആപ്പായ മുത്തൂറ്റ് ഫിന്‍കോര്‍പ്പ് വണ്‍ വഴിയോ (5 ലക്ഷം രൂപ വരെ) നിക്ഷേപിക്കാം. ഒന്നിലധികം കാലാവധി ഓപ്ഷനുകള്‍ ഉപയോഗിച്ച് നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ വൈവിധ്യവത്കരിക്കുന്നതിന് അനുയോജ്യമായ ഒരു വഴി നല്‍കുന്നതില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് ലിമിറ്റഡ് സി.ഇ.ഒ ഷാജി വര്‍ഗീസ് പറഞ്ഞു.
Tags:    

Similar News