ഇന്ത്യയില്‍ 40 കോടി തൊഴിലാളികള്‍ ദാരിദ്ര്യത്തിന്റെ വക്കിലെന്ന് യു എന്‍

Update: 2020-04-09 07:07 GMT

കൊറോണ വൈറസ് പ്രതിസന്ധി മൂലം ഇന്ത്യയില്‍ 40 കോടി തൊഴിലാളികള്‍ ദാരിദ്ര്യത്തിന്റെ വക്കിലെന്ന് ഐക്യരാഷ്ട്ര സഭ.അസംഘടിത മേഖലയില്‍ ജോലി ചെയ്യുന്ന 195 ദശലക്ഷം പേരുടെ ജോലി നഷ്ടപ്പെടാനിടയുണ്ടെന്നും യു.എന്നിന്റെ തൊഴില്‍ കാര്യ വിഭാഗം മുന്നറിയിപ്പ് നല്‍കി.

'രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ ആഗോള പ്രതിസന്ധി' എന്നാണ് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ (ഐഎല്‍ഒ) 'ഐഎല്‍ഒ മോണിറ്റര്‍ രണ്ടാം പതിപ്പ്: കോവിഡ് -19 ഉം തൊഴില്‍ ലോകവും' എന്ന റിപ്പോര്‍ട്ടില്‍ കൊറോണ വൈറസ് പ്രതിസന്ധിയെ വിശേഷിപ്പിച്ചിരിക്കുന്നത്. വികസിത, വികസ്വര സമ്പദ് വ്യവസ്ഥകളിലെ തൊഴിലാളികളും ബിസിനസ്സുകളും  മഹാദുരന്തത്തെയാണ് അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. ഈ പ്രതിസന്ധി മറികടക്കാന്‍ സത്വര നടപടികള്‍ ആവശ്യമാണന്ന് ഐ.എല്‍.ഒ ഡയറക്ടര്‍ ജനറല്‍ ഗൈ റൈഡര്‍ പറഞ്ഞു.

കോവിഡ് മഹാമാരി തൊഴിലാളികളുടെ ജോലിസമയത്തെയും വരുമാനത്തെയും ഭീതിജനകമായ രീതിയില്‍ ബാധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകമെമ്പാടുമായി 2 ബില്യണ്‍ തൊഴിലാളികള്‍ അനൗപചാരിക മേഖലയില്‍ ജോലി ചെയ്യുന്നുണ്ട്.ഇതിനോടകം തന്നെ ഈ വിഭാഗത്തിലെ ദശലക്ഷക്കണക്കിന് പേരെ ബാധിച്ചുകഴിഞ്ഞു. പ്രത്യേകിച്ചും വികസ്വര രാജ്യങ്ങളിലെയും വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലെയും തൊഴിലാളികളാണ് ലോക് ഡൌണ്‍ പോലുള്ള നിയന്ത്രണ നടപടികള്‍ മൂലം ഏറ്റവും ക്ലേശിക്കുന്നത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News