കേന്ദ്രസര്‍ക്കാര്‍ 7.5 ലക്ഷം കോടി രൂപ കടമെടുക്കാന്‍ ഒരുങ്ങുന്നു; ഹരിത ബോണ്ട് ഇറക്കിയും കടം വാങ്ങും

അടുത്ത സാമ്പത്തിക വര്‍ഷത്തേക്കായി ലക്ഷ്യമിടുന്ന മൊത്തം കടത്തിന്റെ 50 ശതമാനമാണ് ആദ്യമെടുക്കുക

Update: 2024-03-28 09:34 GMT

Image : Nirmala Sitharaman Twitter

കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള (2024-25) ചെലവുകള്‍ക്കും ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുമുള്ള തുക കണ്ടെത്താനായി 7.5 ലക്ഷം കോടി രൂപ കടമെടുക്കുന്നു. അടുത്തവര്‍ഷത്തേക്കായി ബജറ്റില്‍ ലക്ഷ്യമിട്ടിരിക്കുന്ന മൊത്തം കടമെടുപ്പ് തുകയായ 14.13 ലക്ഷം കോടി രൂപയുടെ 53 ശതമാനമാണ് ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ കടമെടുക്കുന്നത്.
അടുത്തവര്‍ഷം (2024-25) കടം വാങ്ങുന്നത് കുറയ്ക്കുമെന്ന് ഇടക്കാല ബജറ്റ് അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. നടപ്പുവര്‍ഷമെടുത്ത കടവുമായി താര്യതമ്യം ചെയ്യുമ്പോള്‍ അടുത്തവര്‍ഷമെടുക്കുന്നത് 60 ശതമാനത്തോളം കുറവാണെന്നാണ് കേന്ദ്രവാദം.
കടപ്പത്രങ്ങള്‍ (ബോണ്ട്) ഇറക്കിയാണ് കേന്ദ്രം കടമെടുക്കുന്നത്. കടമെടുക്കുമെന്നത് നേരത്തേ തീരുമാനിച്ചതായതിനാല്‍ തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമില്ലെന്നാണ് വിലയിരുത്തല്‍. മാത്രമല്ല, കടമെടുക്കുകയെന്നത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗവുമാണ്.
പുറത്തിറക്കും ഗ്രീന്‍ ബോണ്ടും
പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ക്കുള്ള മൂലധനം ഉറപ്പാക്കാനായി കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ച ഹരിത കടപ്പത്രങ്ങളും (Sovereign Green Bonds) പുറത്തിറക്കിയാകും അടുത്ത ഏപ്രില്‍-സെപ്റ്റംബറില്‍ കടമെടുക്കുക. ഹരിത ബോണ്ട് വഴി 12,000 കോടി രൂപ കേന്ദ്രം സമാഹരിച്ചേക്കും. 3, 5, 7, 10, 15, 30, 40, 50 വര്‍ഷക്കാലാവധികളുള്ളതാകും ഗ്രീന്‍ ബോണ്ടുകള്‍.
Tags:    

Similar News