വാണിജ്യ എല്‍.പി.ജി വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് മാറ്റമില്ല

തുടര്‍ച്ചയായ നാലാംമാസമാണ് ഗാര്‍ഹിക എല്‍.പി.ജി വില മാറ്റമില്ലാതെ നിലനിറുത്തുന്നത്

Update: 2023-07-01 11:13 GMT

Image : Canva

പൊതുമേഖലാ എണ്ണവിതരണ കമ്പനികള്‍ വാണിജ്യാവശ്യത്തിനുള്ള എല്‍.പി.ജി സിലിണ്ടര്‍ (19 കിലോഗ്രാം) വില നേരിയതോതില്‍ ഉയര്‍ത്തി. 11-12.5 രൂപ വര്‍ദ്ധനയാണ് ഇന്ന് പ്രാബല്യത്തില്‍ വന്നവിധം കൂട്ടിയത്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ തുടര്‍ച്ചയായി മൂന്നുമാസം വില കുറച്ചശേഷമാണ് വാണിജ്യ സിലിണ്ടര്‍ വില ഇന്ന് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചത്. കഴിഞ്ഞ മാര്‍ച്ചില്‍ 350 രൂപ കൂട്ടിയശേഷം ഏപ്രിലില്‍ 92 രൂപയും മേയില്‍ 171.50 രൂപയും ജൂണില്‍ 83.50 രൂപയും കുറച്ചിരുന്നു.
പുതുക്കിയ നിരക്ക് പ്രകാരം എറണാകുളത്ത് 1,791 രൂപയും കോഴിക്കോട്ട് 1,823 രൂപയും തിരുവനന്തപുരത്ത് 1,812 രൂപയുമാണ് വാണിജ്യ സിലിണ്ടര്‍ വില.
മാറ്റമില്ലാതെ ഗാര്‍ഹിക വില
തുടര്‍ച്ചയായ നാലാംമാസവും എണ്ണക്കമ്പനികള്‍ വീട്ടാവശ്യത്തിനുള്ള പാചകവാതക സിലിണ്ടര്‍ (14 കിലോഗ്രാം) വിലയില്‍ മാറ്റംവരുത്തിയില്ല. മാര്‍ച്ചില്‍ 50 രൂപ കൂട്ടിയശേഷം വില മാറ്റമില്ലാതെ തുടരുകയാണ്. കൊച്ചിയില്‍ 1,110 രൂപ, കോഴിക്കോട്ട് 1,111.5 രൂപ, തിരുവനന്തപുരത്ത് 1,124 രൂപ എന്നിങ്ങനെയാണ് വില.
Tags:    

Similar News