കയറ്റുമതിയില്‍ കാല്‍നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ഇടിവ്

Update: 2020-04-16 06:36 GMT

കൊവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ കയറ്റുമതി മേഖല തകര്‍ച്ചയില്‍. 25 വര്‍ഷത്തിനിടയില്‍ കയറ്റുമതിയില്‍ ഇത്രയേറെ തകര്‍ച്ച നേരിടുന്നത് ഇതാദ്യം. ഇതോടെ വാര്‍ഷിക കയറ്റുമതിയുടെ കാര്യത്തിലും മാര്‍ച്ചിലെ തകര്‍ച്ച പ്രതിഫലിച്ചിട്ടുണ്ട്. 2019-20 വര്‍ഷത്തെ വാര്‍ഷിക കയറ്റുമതി മുന്‍ വര്‍ഷത്തെ 331 ബില്യണ്‍ ഡോളറില്‍ നിന്ന് 314 ബില്യണ്‍ ഡോളറിലേക്ക് താഴ്ന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് വാര്‍ഷിക കയറ്റുമതിയില്‍ ഇടിവ് ഉണ്ടായിരിക്കുന്നത്. കേന്ദ്ര വാണിജ്യ വ്യവസായ വകുപ്പ് പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം 21.4 ബില്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് മാര്‍ച്ച് മാസത്തില്‍ നടന്നത്. ജെംസ് &  ജൂവല്‍റി, എന്‍ജിനീയറിംഗ് ഗുഡ്‌സ്, പെട്രോകെമിക്കല്‍സ് തുടങ്ങിവയുടെ കയറ്റുമതി നീട്ടി വെച്ചതോ ഉപേക്ഷിച്ചതോ ആണ് മാര്‍ച്ചിലെ ഇടിവിന് പ്രധാന കാരണം. നേരത്തെ 2009 ല്‍ കയറ്റുമതിയില്‍ 34.22 ശതമാനം ഇടിവ് രേഖപ്പെടുത്തിയിരുന്നു. 1995 ലാണ് നിലവിലെ സ്ഥിതിക്ക് സമാനമായ സാഹചര്യം ഇന്ത്യന്‍ കയറ്റുമതി മേഖല നേരിട്ടിരുന്നത്.

ഇറക്കുമതിയുടെ കാര്യത്തിലും ഇടിവ് തന്നെയാണ്. മാര്‍ച്ചില്‍ 28.72 ശതമാനം ഇടിവാണ് ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്. ചൈനയിലെയും യൂറോപ്പിലേയും തുറമുഖങ്ങള്‍ അടച്ചിട്ടതാണ് ഇതിന് പ്രധാന കാരണം. 2019-20 വാര്‍ഷികാടിസ്ഥാനത്തില്‍ എട്ടു ശതമാനം കുറവാണ് ഇറക്കുമതിയില്‍ ഉണ്ടായിരിക്കുന്നത്. 152.9 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതിയാണ് 2019-20 സാമ്പത്തിക വര്‍ഷം രാജ്യം നടത്തിയത്. തൊട്ടു മുന്‍വര്‍ഷം 176.4 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി നടത്തിയിരുന്നു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News