ലോക്ക് ഡൗണിനിടയിലും പ്രവാസികള്‍ ഇന്ത്യയിലേക്കയച്ചത് 136 ബില്യണ്‍ ഡോളര്‍

Update: 2020-09-15 11:15 GMT

ലോകം മുഴുവന്‍ ലോക്ക് ഡൗണിലും തൊഴില്‍ രംഗത്ത് അസ്ഥിരതയും ആണെങ്കിലെന്താ പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന പണത്തിനെ അത് ബാധിച്ചിട്ടേയില്ലെന്ന് കണക്കുകള്‍. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ മാത്രം 460 കോടി ഡോളര്‍ രാജ്യത്തേക്കെത്തിയതായാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്ക്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഉണ്ടായതിനേക്കാള്‍ 50 ശതമാനം കൂടുതലാണിത് എന്നതും ശ്രദ്ധേയം. 305 കോടി ഡോളറായിരുന്നു 2019 ഏപ്രില്‍-ജൂലൈ കാലയളവില്‍ ഇന്ത്യയിലേക്ക് പ്രവാസികള്‍ അയച്ചിരുന്നത്.

ഈ വര്‍ഷം ജൂലൈ ആയപ്പോഴേക്കും ആകെ വിദേശത്തു നിന്നുള്ള പണം 135.36 ബില്യണ്‍ ഡോളറായി. ഈ വര്‍ഷം മാര്‍ച്ച് വരെ 130.58 ബില്യണ്‍ ഡോളറായിരുന്നു ഇത്. 2019 മാര്‍ച്ചില്‍ 133.12 ബില്യണ്‍ ഡോളറും 2018 മാര്‍ച്ചില്‍ 124.44 ബില്യണ്‍ ഡോളറുമായിരുന്നു ഇന്ത്യയിലേക്ക് വിദേശ ഇന്ത്യക്കാര്‍ അയച്ചിരുന്നത്.

രാജ്യത്തേക്ക് ഒഴുകിയെത്തിയ പണത്തിന്റെ സിംഹഭാഗവും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നാണ്. യുഎസ്, യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും പ്രവാസികള്‍ വന്‍തോതില്‍ പണമയച്ചു. ഏപ്രിലോടെ ഗള്‍ഫ് രാജ്യങ്ങളില്‍ വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ അടച്ചിടുകയും ശമ്പളത്തില്‍ കുറവു വരുത്തുകയും ചെയ്തതിനു പിന്നാലെ പലിശ നിരക്കിലും കാര്യമായ കുറവുണ്ടായി. ഇതോടെയാണ് ഇന്ത്യയിലേക്ക് പണമൊഴുകിയതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

അയച്ച പണത്തില്‍ 96.08 ബില്യണ്‍ ഡോളറും എത്തിയത് നോണ്‍ റസിഡന്റ് എക്‌സ്‌റ്റേണല്‍ റുപ്പീ എക്കൗണ്ടി (എന്‍ആര്‍ഇആര്‍എ)ലേക്കാണ്. ഫോറിന്‍ കറന്‍സി നോണ്‍ റസിഡന്റ് ബാങ്ക് എക്കൗണ്ടു(എഫ്‌സിഎന്‍ആര്‍)കളിലേക്ക് 22.62 ബില്യണ്‍ ഡോളറുമെത്തി. 16.6 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കപ്പെട്ടത് എന്‍ആര്‍ഒ എക്കൗണ്ടുകളിലാണ്.

ഈ മൂന്ന് എക്കൗണ്ടുകളിലും വിദേശത്ത് നിക്ഷേപിക്കുന്നതിനേക്കാള്‍ മികച്ച പലിശ നിരക്ക് ലഭിക്കുന്നുണ്ട്. യുഎസിലേയും യൂറോപിലെയും പല ബാങ്കുകളും കുറഞ്ഞ പലിശയ്ക്കാണ് നിക്ഷേപം സ്വീകരിക്കുന്നത്. അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്‍ആര്‍ഇആര്‍എ എക്കൗണ്ടുകളിലെ രണ്ടു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 4.90 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. 3-5 വര്‍ഷത്തേക്കാണെങ്കില്‍ 5.30 ശതമാനം വരെ നല്‍കുന്നു.
പ്രവാസികളില്‍ പലരും ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് വായ്പയെടുത്ത് ഇന്ത്യയിലെ ബാങ്കുകളില്‍ നിക്ഷേപിക്കുന്ന പതിവുമുണ്ട്. ഇരുരാജ്യങ്ങളിലെയും പലിശ നിരക്കിലുള്ള മാറ്റമാണ് പ്രവാസികളെ ഇതിന് പ്രേരിപ്പിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ നിക്ഷേപങ്ങള്‍ക്ക് 1.50-1.60 ശതമാനമാണ് പലിശ നിരക്ക്.

യുഎസിലെയും സ്ഥിതി വ്യത്യസ്തമല്ല. ഒരു വര്‍ഷത്തെ സ്ഥിരനിക്ഷേപത്തിന് ലഭിക്കുക പരമാവധി 1.25 ശതമാനമാണ്. അതേസമയം പണപ്പെരുപ്പ നിരക്ക് 1.30 ശതമാനവും. ഇതാണ് പ്രവാസികള്‍ക്ക് വന്‍ തോതില്‍ ഇന്ത്യയിലേക്ക് പണമയക്കാന്‍ പ്രേരകമായത്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News