എണ്ണയും രൂപയും ചതിച്ചു; കയറ്റുമതി കൂടിയിട്ടും വ്യാപാരക്കമ്മി 5 വര്‍ഷത്തെ ഉയരത്തില്‍

Update: 2018-07-14 11:07 GMT

കയറ്റുമതിയില്‍ ഗണ്യമായ വര്‍ധനവുണ്ടായിട്ടും ജൂണില്‍ രാജ്യത്തിന്റെ വ്യാപാരക്കമ്മി അഞ്ച് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. ആഗോള എണ്ണ വിലയിലുണ്ടായ വര്‍ധനവും രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവുമാണ് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ജൂണ്‍ മാസം കയറ്റുമതിയില്‍ ഇന്ത്യ 17.57 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. വ്യാപാരക്കമ്മി 1,660 കോടി ഡോളറായാണ് വര്‍ധിച്ചത്. മേയില്‍ ഇത് 1,462 കോടി ഡോളര്‍ ആയിരുന്നു.

ക്രൂഡോയില്‍ വില കുതിച്ചുയര്‍ന്നത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കൂട്ടി. കയറ്റുമതിയില്‍ നിന്നുള്ള വരുമാനത്തേക്കാളേറെ ഇറക്കുമതി ചെലവ് വന്നതാണ് വ്യാപാരക്കമ്മി വര്‍ധിപ്പിച്ചത്.

ജൂണില്‍ രാജ്യം 1,273 കോടി ഡോളറിന്റെ എണ്ണയാണ് ഇറക്കുമതി ചെയ്തത്.

കഴിഞ്ഞ മാസം രൂപ റെക്കോര്‍ഡ് വിലയിടിവ് നേരിട്ടതും ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് വര്‍ധിപ്പിച്ചു.

കയറ്റുമതി 2,770 കോടി ഡോളറായാണ് ഉയര്‍ന്നത്. ഇറക്കുമതി 21.31 ശതമാനം വര്‍ധിച്ച് 4,430 കോടി ഡോളറിലെത്തിയതായി കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു

Similar News