ഡിമാന്‍ഡ് വര്‍ധിച്ചു; രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില്‍പ്പന ഉയര്‍ന്നു

മണ്‍സൂണും ഡിമാന്‍ഡ് കുറഞ്ഞതും മൂലം ഇന്ധന വില്‍പ്പന ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കുറവായിരുന്നു. സെപ്തംബര്‍ മുതല്‍ ഇന്ധനത്തിന്റെ വില്‍പ്പനയില്‍ വര്‍ധനയുണ്ടായി

Update: 2022-12-01 11:13 GMT

നവംബറില്‍ ഇന്ത്യയിലെ പെട്രോള്‍ വില്‍പ്പന 11.7 ശതമാനം ഉയര്‍ന്ന് 2.66 ദശലക്ഷം ടണ്ണിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇത് 2.38 ദശലക്ഷം ടണ്ണായിരുന്നു. കൂടാതെ ഉത്സവ സീസണ്‍ ഡിമാന്‍ഡ് ഉയര്‍ന്നതോടെ ഒക്ടോബറിലെ വില്‍പ്പനയില്‍ നിന്നും നവംബറില്‍ 1.3 ശതമാനം വര്‍ധന രേഖപ്പെടുത്തി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ധനമായ ഡീസലിന്റെ വില്‍പ്പന നവംബറില്‍ 27.6 ശതമാനം വര്‍ധിച്ച് 7.32 ദശലക്ഷം ടണ്ണിലെത്തി. 2020 നവംബറിനേക്കാള്‍ ഉപഭോഗം 17.4 ശതമാനം ഉയര്‍ന്നു.

മണ്‍സൂണും ഡിമാന്‍ഡ് കുറഞ്ഞതും മൂലം ഇന്ധന വില്‍പ്പന ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കുറവായിരുന്നു. എന്നാല്‍ സെപ്തംബര്‍ മുതല്‍ ഇന്ധനത്തിന്റെ വില്‍പ്പനയില്‍ വര്‍ധനയുണ്ടായി. 2022 ഒക്ടോബറിലെ 6.25 ദശലക്ഷം ടണ്‍ വില്‍പ്പനയില്‍ നിന്ന് ഇത് 17.1 ശതമാനം ഉയര്‍ന്നു. കാര്‍ഷിക സീസണില്‍ ഡീസല്‍ ഡിമാന്‍ഡ് കുതിച്ചുയരുന്നതായി വ്യവസായ വൃത്തങ്ങള്‍ പറഞ്ഞു. ഒക്ടോബറില്‍ ജലസേചന പമ്പുകളിലും ട്രക്കിംഗിലും ഇന്ധനത്തിന്റെ ഉപയോഗം വര്‍ധിച്ചു.

ഇന്ത്യയുടെ വ്യോമയാന മേഖല തുറന്നതോടെ വിമാനത്താവളങ്ങളിലെ മൊത്തത്തിലുള്ള യാത്രക്കാരുടെ എണ്ണം കോവിഡിന് മുമ്പുള്ള നിലയിലേക്ക് എത്തി. അതുകൊണ്ട് തന്നെ കഴിഞ്ഞ വര്‍ഷം ഇതേ മാസത്തെ അപേക്ഷിച്ച് 2022 നവംബറില്‍ ജെറ്റ് ഇന്ധനത്തിന്റെ (ATF) വില്‍പ്പന 21.5 ശതമാനം ഉയര്‍ന്ന് 572,200 ടണ്ണിലെത്തി. ഇത് 2020 നവംബറിനേക്കാള്‍ 60.8 ശതമാനം കൂടുതലാണ്.

Tags:    

Similar News