2,000 രൂപാ നോട്ടിന്റെ അച്ചടി നിർത്തിയിട്ടില്ലെന്ന് കേന്ദ്രം

Update:2019-01-04 14:29 IST

രണ്ടായിരം രൂപാ നോട്ടിന്റെ അച്ചടി നിർത്തിയെന്ന വാർത്തകളെ തള്ളി കേന്ദ്രം. ഇത്തരത്തിൽ ഒരു തീരുമാനവും ആർബിഐയോ  സർക്കാരോ കൈക്കൊണ്ടിട്ടില്ലെന്ന് ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് വ്യക്തമാക്കി. 

"ഭാവിയിലെ ആവശ്യത്തെ മുൻനിർത്തിയാണ് നോട്ടുകൾ അച്ചടിക്കുന്നത്. സമ്പദ് വ്യവസ്ഥയിൽ ഇപ്പോൾ തന്നെ ആവശ്യത്തിലധികം 2,000 രൂപാ നോട്ടുകൾ ഉണ്ട്. ഇപ്പോൾ സർക്കുലേഷനിലുള്ള 35 ശതമാനം നോട്ടുകളും 2,000 രൂപാ നോട്ടുകളാണ്," ഗാർഗ് പറഞ്ഞു.

കള്ളപ്പണം വെളുപ്പിക്കാനും നികുതി വെട്ടിക്കാനുമെല്ലാം 2000 രൂപാ നോട്ടുകൾ വലിയ തോതില്‍ ഉപയോഗിക്കുന്നതിനാലാണ് നോട്ടിന്റെ അച്ചടി നിർത്തുന്നതെന്നായിരുന്നു റിപ്പോർട്ട്.   

ആർബിഐ കണക്കുകൾ അനുസരിച്ച് 2017 മാർച്ച് അവസാനം വരെ 3,285 ദശലക്ഷം 2000 രൂപാ നോട്ടുകൾ സർക്കുലേഷനിൽ ഉണ്ടായിരുന്നു. കൃത്യം ഒരു വർഷം കഴിഞ്ഞപ്പോൾ ഇത്  3,363  ദശലക്ഷമായി. എണ്ണത്തിൽ വളരെ ചെറിയ വർദ്ധനവേ ഇക്കാലയളവിൽ ഉണ്ടായിട്ടുള്ളൂ. എങ്കിലും ആകെ സർക്കുലേഷനിൽ ഉള്ള 18,037 ബില്യൺ കറൻസികളിൽ 37.3 ശതമാനവും 2,000 രൂപാ നോട്ടുകളാണ്.

Similar News