പണപ്പെരുപ്പം രണ്ട് കൊല്ലത്തെ താഴ്ചയില്‍; കേരളത്തിനും വലിയ ആശ്വാസം

പലിശഭാരം റിസര്‍വ് ബാങ്ക്‌ സമീപഭാവിയില്‍ കൂട്ടാനിടയില്ല; കേരളത്തിലും പണപ്പെരുപ്പം 5 ശതമാനത്തിന് താഴെ

Update: 2023-06-12 12:57 GMT

സാധാരണക്കാര്‍ക്കും സമ്പന്നര്‍ക്കും കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും ഒരുപോലെ ആശ്വാസം പകര്‍ന്ന് ഉപഭോക്തൃവില (റീട്ടെയ്ല്‍) സൂചിക അടിസ്ഥാനമായുള്ള പണപ്പെരുപ്പം (CPI Inflation/Retail Inflation) മേയില്‍ 25 മാസത്തെ താഴ്ചയായ 4.25 ശതമാനമായി കുറഞ്ഞു. ഏപ്രിലില്‍ ഇത് 18 മാസത്തെ താഴ്ചയായ 4.7 ശതമാനമായിരുന്നു. മാര്‍ച്ചിലെ 5.66 ശതമാനത്തില്‍ നിന്നാണ് ഏപ്രിലില്‍ പണപ്പെരുപ്പം കുത്തനെ കുറഞ്ഞത്. 2022 മേയില്‍ പണപ്പെരുപ്പം 7.04 ശതമാനമായിരുന്നു. കഴിഞ്ഞമാസം ഭക്ഷ്യോത്പന്ന വിലപ്പെരുപ്പം (food price index) ഏപ്രിലിലെ 3.84 ശതമാനത്തില്‍ നിന്ന് 2.91 ശതമാനത്തിലേക്ക് കുറഞ്ഞതും വലിയ ആശ്വാസമാണ്.

പലിശഭാരം കൂടില്ല
റീട്ടെയ്ല്‍ പണപ്പെരുപ്പം കുറയുന്നത് പരിഗണിച്ച് ഏപ്രിലിലെയും ഈമാസത്തെയും പണനയ പ്രഖ്യാപനത്തില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് അദ്ധ്യക്ഷനായ ആറംഗ പണനയ നിര്‍ണയ സമിതി (എം.പി.സി) മുഖ്യ പലിശനിരക്കുകള്‍ നിലനിറുത്തിയിരുന്നു. മേയിലും ആശ്വാസതലത്തിലാണ് പണപ്പെരുപ്പം എന്നതിനാലും മികച്ച മണ്‍സൂണ്‍ ഉള്‍പ്പെടെയുള്ള അനുകൂല ഘടകങ്ങളുടെ പിന്‍ബലത്തില്‍ വരുംമാസങ്ങളിലും പണപ്പെരുപ്പം കുറഞ്ഞുനില്‍ക്കുമെന്ന വിലയിരുത്തല്‍ ഉള്ളതിനാലും സമീപഭാവിയിലെങ്ങും പലിശഭാരം കൂട്ടാന്‍ എം.പി.സി തയ്യാറായേക്കില്ല.
പലിശ കുറയ്ക്കാന്‍ സാദ്ധ്യത വിരളം
റീട്ടെയ്ല്‍ പണപ്പെരുപ്പം 4 ശതമാനമായി നിയന്ത്രിക്കുകയാണ് എം.പി.സിയുടെ പ്രവര്‍ത്തനലക്ഷ്യം. പണപ്പെരുപ്പം 6 ശതമാനം വരെ ഉയര്‍ന്നാലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ഭീഷണിയല്ലെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, നാല് ശതമാനത്തില്‍ തന്നെ നിയന്ത്രിക്കണമെന്നാണ് കേന്ദ്രം നല്‍കിയിട്ടുള്ള നിര്‍ദേശം.
ഇത് കണക്കിലെടുത്താല്‍ കഴിഞ്ഞ 44 മാസമായി 4 ശതമാനത്തിന് മുകളിലാണ് പണപ്പെരുപ്പമുള്ളത്. ഈ സാഹചര്യത്തില്‍ അടുത്ത യോഗങ്ങളിലും മുഖ്യ പലിശനിരക്ക് റിസര്‍വ് ബാങ്ക് കുറയ്ക്കാന്‍ സാദ്ധ്യതയില്ല. നിലവിലെ കടുത്ത നിയന്ത്രണങ്ങള്‍ തുടരുമെന്ന് കഴിഞ്ഞ യോഗത്തിന് ശേഷം ശക്തികാന്ത ദാസ് വ്യക്തമാക്കുകയും ചെയ്തിരുന്നു.
കേരളത്തിന് വലിയ ആശ്വാസം
ഏപ്രിലിലെ 5.63 ശതമാനത്തില്‍ നിന്ന് കേരളത്തിലെ റീട്ടെയ്ല്‍ പണപ്പെരുപ്പം മേയില്‍ 4.48 ശതമാനത്തിലേക്ക് താഴ്ന്നു. 5.76 ശതമാനവും 2022 മേയില്‍ 4.33 ശതമാനവുമായിരുന്നു. കേരളത്തില്‍ ഗ്രാമീണ മേഖലയില്‍ 4.53 ശതമാനവും നഗരങ്ങളില്‍ 4.33 ശതമാനവുമാണ് പണപ്പെരുപ്പം. ദേശീയ ശരാശരി കഴിഞ്ഞമാസം നഗരങ്ങളില്‍ 4.27 ശതമാനവും ഗ്രാമങ്ങളില്‍ 4.17 ശതമാനവുമാണ്. കഴിഞ്ഞവര്‍ഷം മേയില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും ദേശീയ ശരാശരി 7.08 ശതമാനം വീതമായിരുന്നു
ഏപ്രിലില്‍ രാജ്യത്ത് വിലക്കയറ്റം (പണപ്പെരുപ്പം) ഏറ്റവും ഉയരത്തിലുള്ള സംസ്ഥാനങ്ങളിലൊന്നായിരുന്നു കേരളം. ഉത്തരാഖണ്ഡ്, തെലങ്കാന, ഹരിയാന എന്നിവ മാത്രമാണ് കേരളത്തിനേക്കാള്‍ കൂടിയ പണപ്പെരുപ്പം ഏപ്രിലില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ മേയില്‍ ഹരിയാന, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, തെലങ്കാന, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ പണപ്പെരുപ്പം കേരളത്തിനേക്കാള്‍ ഉയരത്തിലാണ്.
Tags:    

Similar News