രാജ്യമാകെ ഏകീകൃത കൂലി സംവിധാനം വരുമെന്ന് ധനമന്ത്രി

Update: 2020-05-14 13:02 GMT

രാജ്യമൊട്ടാകെ ഏകീകൃത കൂലി സംവിധാനം നടപ്പിലാക്കും. പ്രധാനമന്ത്രി പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് സാമ്പത്തിക ഉത്തേജന പാക്കേജിന്റെ രണ്ടാം ഘട്ട വിശദാംശങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ട് ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യമറിയിച്ചത്. കുടിയേറ്റ തൊഴിലാളികള്‍ക്കായി മൂന്നും വഴിയോര കച്ചവടക്കാര്‍ക്കും ചെറുകിട കര്‍ഷകര്‍ക്കുമായി രണ്ട് പദ്ധതികള്‍ വീതവും ഭവന മേഖലയ്ക്കായി ഒരു പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. പട്ടിക വര്‍ഗ വിഭാഗത്തിനു തൊഴില്‍ പദ്ധതിയും.

മുദ്ര ലോണ്‍ തിരിച്ചടവില്‍ 12 മാസത്തേക്ക് രണ്ട് ശതമാനം പലിശ ഇളവ് നല്‍കുമെന്ന് ധനമന്ത്രി അറിയിച്ചു. 1500 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. ഈ വര്‍ഷം ഫെബ്രുവരി വരെ മുദ്ര യോജന പദ്ധതിയ്ക്ക് കീഴില്‍ 4.25 കോടി ആളുകള്‍ക്കാണ് പരമാവധി 50000 രൂപ വീതം ലോണ്‍ ലഭിച്ചത്. ഇതില്‍ 21 ശതമാനം പേരാണ് ലോണ്‍ തുക കൊണ്ട് പുതിയ സംരംഭങ്ങള്‍ പടുത്തുയര്‍ത്തിയത്.

നബാര്‍ഡ് ഗ്രാമീണ സഹകരണ ബാങ്കുകള്‍ വഴി മുപ്പതിനായിരം കോടിയുടെ കാര്‍ഷിക വായ്പാ സഹായം നല്‍കും.പുതിയ 25 ലക്ഷം കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഉടമകള്‍ക്ക് 25,000 കോടി രൂപയുടെ വായ്പ അനുവദിക്കും. കാര്‍ഷിക വായ്പയുടെ പലിശയിളവ് മേയ് 31 വരെ നീട്ടി.2.5 കോടി കര്‍ഷകര്‍ക്ക് രണ്ട് ലക്ഷം കോടി രൂപയുടെ വായ്പാ ആനുകൂല്യം മൊത്തം നല്‍കും.മൂന്നു കോടി കര്‍ഷകരുടെ വായ്പകള്‍ക്ക് നേരത്തേ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നതായും ധനമന്ത്രി പറഞ്ഞു.നാല് ലക്ഷം കോടിയുടെ വായ്പ കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. മൂന്നു കോടി കര്‍ഷകര്‍ക്ക് പലിശ കുറഞ്ഞ വായ്പ കിട്ടി. നബാര്‍ഡ് വഴി 29600 കോടി ഗ്രാമീണ ബാങ്കുകള്‍ക്ക് നല്‍കി.

രാജ്യത്ത് എവിടെനിന്നും റേഷന്‍ വാങ്ങാനാകുന്ന വിധത്തില്‍ പൂര്‍ണമായും റേഷന്‍ കാര്‍ഡ് പോര്‍ട്ടബിലിറ്റി നടപ്പാക്കും. ദശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ ഉള്‍പ്പെടാത്തവരും താമസിക്കുന്ന സംസ്ഥാനങ്ങളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തവരുമായ എല്ലാ തൊഴിലാളി കുടുംബങ്ങള്‍ക്കും അഞ്ച് കിലോ ധാന്യവും ഒരു കിലോ പയര്‍ വര്‍ഗങ്ങളും രണ്ട് മാസത്തേക്ക് നല്‍കുമെന്നും മന്ത്രി അറിയിച്ചു. ഇതിന്റെ ചെലവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. സംസ്ഥാനങ്ങള്‍ക്കായിരിക്കും നടത്തിപ്പ് ചുമതല.

നാല് ലക്ഷം കോടിയുടെ വായ്പ കര്‍ഷകര്‍ക്ക് വിതരണം ചെയ്തയായി മന്ത്രി ചൂണ്ടിക്കാട്ടി. മൂന്നു കോടി കര്‍ഷകര്‍ക്ക് പലിശ കുറഞ്ഞ വായ്പ കിട്ടി. നബാര്‍ഡ് വഴി 29600 കോടി ഗ്രാമീണ ബാങ്കുകള്‍ക്ക് നല്‍കി.ഹൗസിങ് മേഖലയില്‍ എഴുപതിനായിരം കോടിയുടെ നിക്ഷേപത്തിന് സാഹചര്യമൊരുക്കും. ഇടത്തരം വരുമാനക്കാര്‍ക്ക് സിഎല്‍എസ്എസ് ഭവന പദ്ധതി മാര്‍ച്ച് 2021 വരെ ദീര്‍ഘിപ്പിച്ചു. 2.5 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.

പത്തിലധികം തൊഴിലാളികളുള്ള എല്ലാ സ്ഥാപനങ്ങളിലും ഇഎസ്ഐ പരിരക്ഷ ലഭ്യമാക്കും.അപകടകരമായ ജോലിയില്‍ ഏര്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് ഇഎസ്ഐ ഏര്‍പ്പെടുത്തും.ഗോത്ര-ആദിവാസി വിഭാഗങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി ആറായിരം കോടിയുടെ പദ്ധതി നടപ്പാക്കും. വഴിയോര കച്ചവടക്കാര്‍ക്ക് അയ്യായിരം കോടിയുടെ വായ്പാ പദ്ധതി വരും. പതിനായിരം കോടി രൂപയുടെ ഈ പദ്ധതിക്ക് ഒരു മാസത്തിനകം രൂപം നല്‍കും. പതിനായിരം രൂപവരെ അടിയന്തിര വായ്പയായി നല്‍കും. ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കും. 50 ലക്ഷം പേര്‍ക്ക് ഗുണം ലഭിക്കും.

നഗരങ്ങളില്‍ കുറഞ്ഞ വാടകയ്ക്ക് താമസസൗകര്യം ഒരുക്കും. സര്‍ക്കാര്‍ ഭവനനിര്‍മാണ പദ്ധതികള്‍ ഇതിനുതകുന്ന വിധത്തില്‍ രൂപപ്പെടുത്തും.
കഴിഞ്ഞ വര്‍ഷം 182 രൂപയായിരുന്ന ശരാശരി വേതന നിരക്ക് 202 രൂപയായി വര്‍ധിപ്പിച്ചു.കുടിയേറ്റ തൊഴിലാളികള്‍ക്ക് വെള്ളവും ഭക്ഷണവും പാര്‍പ്പിടവും ഒുരുക്കുന്നതിനായി സ്റ്റേറ്റ് ഡിസാസ്റ്റര്‍ റസ്പോണ്‍സ് ഫണ്ട് (എസ്ഡിആര്‍ഫ്) ഉപയോഗിക്കാനായി സംസ്ഥാനങ്ങള്‍ക്ക് അനുമതി നല്‍കി. ഇതിന്റെ ഭാഗമായി 11002 കോടി രൂപ മുന്‍കൂട്ടി എല്ലാ സംസ്ഥാനങ്ങള്‍ക്കും ഏപ്രില്‍ മൂന്നിന് നല്‍കി.12000 സ്വയംസഹായ സംഘങ്ങള്‍ മൂന്നു കോടി മുഖാവരണങ്ങളും 1.20 ലക്ഷം ലിറ്റര്‍ സാനിറ്റൈസറും നിര്‍മിച്ചു. ഇതിലൂടെ പാവപ്പെട്ടവര്‍ക്ക് ജോലി നല്‍കാന്‍ സാധിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News