വിവോ സ്മാര്‍ട്ട്‌ഫോണ്‍ കയറ്റുമതി തടഞ്ഞ് ഇന്ത്യ; ഇടപെട്ട് ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍

2026 ഓടെ 120 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിനെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം

Update: 2022-12-07 09:24 GMT

ഇന്ത്യയില്‍ നിന്ന് 27,000 സ്മാര്‍ട്ട്‌ഫോണുകള്‍ അയല്‍രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള വിവോയുടെ ശ്രമം ഒരാഴ്ചയിലേറെയായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞത് ചൈനീസ് കമ്പനിക്ക് തിരിച്ചടിയായി. ധനമന്ത്രാലയത്തിന്റെ റവന്യൂ ഇന്റലിജന്‍സ് യൂണിറ്റാണ് വിവോ കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി ഇന്ത്യയില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട്ഫോണുകളുടെ കയറ്റുമതി തടഞ്ഞതെന്ന് ഫിനാന്‍ഷ്യല്‍ എക്‌സപ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഏകദേശം 15 മില്യണ്‍ ഡോളറാണ് കയറ്റുമതിയുടെ കണക്കാക്കിയ മൂല്യം.

ഈ നടപടി അവസാനിപ്പിക്കാന്‍ അടിയന്തരമായ ഇടപെടല്‍ ഉണ്ടാകണമെന്ന് ഇന്ത്യ സെല്ലുലാര്‍ ആന്‍ഡ് ഇലക്ട്രോണിക്സ് അസോസിയേഷന്‍ ചെയര്‍മാന്‍ പങ്കജ് മൊഹീന്ദ്രൂ അഭ്യര്‍ത്ഥിച്ചു. 2026 മാര്‍ച്ച് അവസാനത്തോടെ 120 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിനെ ഇത് പ്രതികൂലമായി ബാധിച്ചേക്കാം.

അതേസമയം ഇതുമായി ബന്ധപ്പെട്ട് ധനമന്ത്രാലയവും വിവോ ഇന്ത്യയും പ്രതികരിച്ചിട്ടല്ല. ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നാലെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനികളുടെ പരിശോധനയും മറ്റും ശക്തമാക്കിയിരുന്നു. എന്നാല്‍ സൗദി അറേബ്യ, തായ്ലന്‍ഡ് തുടങ്ങിയ വിപണികളിലേക്ക് നവംബര്‍ ആദ്യം വിവോ ഇന്ത്യയില്‍ നിര്‍മ്മിച്ച സ്മാര്‍ട്ട്ഫോണുകളുടെ ആദ്യ ബാച്ച് കയറ്റുമതി ചെയ്തിരുന്നു.

Tags:    

Similar News