എന്തുകൊണ്ട് ജി എസ് ടി വരുമാനം ഉയര്‍ന്നു; കാരണം ഇതാ

ജി എസ് ടി ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന വരുമാനമാണ് നവംബറിലുണ്ടായത്

Update: 2021-12-02 06:24 GMT

നവംബറിലെ ജി എസ് ടി പിരിവ് കുതിക്കാന്‍ ഇടയാക്കിയത് ഉത്സവ സീസണ്‍. നവംബര്‍ മാസത്തില്‍ 1.31 ലക്ഷം കോടി രൂപയാണ് ജി എസ് ടി വരുമാനമായി ലഭിച്ചത്. ജിഎസ്ടി ചരിത്രത്തിലെ രണ്ടാമത്തെ ഉയര്‍ന്ന വരുമാനമാണ്. ഇക്കഴിഞ്ഞ ഏപ്രിലിലെ 1.4 ലക്ഷം കോടിയാണു റിക്കാര്‍ഡ്. ഒക്ടോബറില്‍ 1.3 ലക്ഷം കോടി പിരിവുണ്ടായിരുന്നു.

തലേ മാസത്തെ ഇടപാടുകളുടെ തുകയാണ് ഓരോ മാസത്തെയും ജിഎസ്ടി പിരിവ്. ഒക്ടോബറില്‍ 735 ലക്ഷം ഇ- വേ ബില്‍ ഉണ്ടായിരുന്നു.അതു റിക്കാര്‍ഡായിരുന്നു. അതിന്റെ ഫലമാണ് നവംബറിലെ വലിയ പിരിവ്. എന്നാല്‍ നവംബറില്‍ ഇ-വേ ബില്‍ 557 ലക്ഷമായി കുറഞ്ഞു. ഡിസംബറിലെ ജിഎസ്ടി പിരിവ് കുറവാകുമെന്ന് ഇതു സൂചിപ്പിക്കുന്നു.

കയറ്റുമതിയിലെ കുതിപ്പിനു വിരാമം; വാണിജ്യ കമ്മി കുതിച്ചു
നവംബറിലെ കയറ്റുമതി വര്‍ധന 26.49 ശതമാനത്തിലേക്കു താഴ്ന്നപ്പോള്‍ വാണിജ്യ കമ്മി 2337 കോടി ഡോളര്‍ എന്ന റിക്കാര്‍ഡിലേക്കു കയറി. തലേമാസം കയറ്റുമതി 43.05 ശതമാനം കൂടിയതാണ്. ഒന്‍പതു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കയറ്റുമതി വളര്‍ച്ചയാണു നവംബറിലേത്.

എന്‍ജിനിയറിംഗ് ഉല്‍പന്നങ്ങള്‍, പെട്രോളിയം ഉല്‍പന്നങ്ങള്‍, രത്‌നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ വിലയേറിയ ഉല്‍പന്നങ്ങളുടെ കയറ്റുമതിയിലാണു കാര്യമായ ക്ഷീണമുണ്ടായത്. തലേ മാസം 51 ശതമാനം വളര്‍ന്ന എന്‍ജിനിയറിംഗ് ഉല്‍പന്ന വിഭാഗം ഇത്തവണ 27 ശതമാനം മാത്രം ഉയര്‍ന്നു. പെട്രോളിയം ഉല്‍പന്ന കയറ്റുമതി വളര്‍ച്ച 240 ശതമാനത്തില്‍ നിന്നു 12.79 ശതമാനമായി. രത്‌ന -ആഭരണമേഖല 44 ശതമാനത്തില്‍ നിന്ന് എട്ടു ശതമാനം വളര്‍ച്ചയിലേക്കു ചുരുങ്ങി.

ഇറക്കുമതിയിലെ ചില വിഭാഗങ്ങളിലും നല്ല കുറവുണ്ട്. സ്വര്‍ണ ഇറക്കുമതി വര്‍ധന 104-ല്‍ നിന്ന് എട്ടു ശതമാനമായി. ക്രൂഡ് ഓയില്‍ ഇറക്കുമതി വളര്‍ച്ച 140 ശതമാനത്തില്‍ നിന്ന് 27.6 ശതമാനമായി താണു.

നവംബറിലെ കയറ്റുമതി 2990 കോടി ഡോളറും ഇറക്കുമതി 5315 കോടി ഡോളറുമാണ്. എട്ടു മാസത്തെ കയറ്റുമതി 50.7 ശതമാനം കൂടി 26,246 കോടി ഡോളറും ഇറക്കുമതി 75.39 ശതമാനം കയറി 38,444 കോടി ഡോളറുമായി. വാണിജ്യ കമ്മി 171 ശതമാനം ഉയര്‍ന്ന് 12,198 കോടി ഡോളറിലെത്തി.
ഫാക്ടറി ഉല്‍പാദനത്തില്‍ വളര്‍ച്ച
ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) നവംബറില്‍ പത്തു മാസത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തി. 57.6 ആണു നവംബറിലെ പിഎംഐ. ഒക്ടോബറില്‍ 55.9 ആയിരുന്നു.

ആഭ്യന്തര ഡിമാന്‍ഡ് വര്‍ധിച്ചതാണു വളര്‍ച്ചയ്ക്കു പിന്നില്‍. തുടര്‍ച്ചയായ അഞ്ചാം മാസവും ഫാക്ടറികളിലെ ഓര്‍ഡര്‍ നില ഉയര്‍ന്നു. വിലക്കയറ്റം ആശങ്ക വളര്‍ത്തുന്ന വിഷയമായി കമ്പനികള്‍ ചൂണ്ടിക്കാട്ടി.


Tags:    

Similar News