പരമ്പരാഗത രീതികള്‍ മാറ്റൂ, ജീവനക്കാര്‍ക്കായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ചെയ്തത് കണ്ടോ?

പുതിയ തൊഴില്‍ മാതൃക മറ്റു കമ്പനികള്‍ക്കും പകര്‍ത്താവുന്നതാണ്.

Update: 2021-12-12 11:45 GMT

ഇന്ത്യയിലെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കിടയില്‍ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ഒരു പുത്തന്‍ തൊഴില്‍ പ്രവണത സൃഷ്ടിക്കാനുള്ള പദ്ധതികളവതരിപ്പിച്ചു. തൊഴിലുടമ-തൊഴിലാളി പരമ്പരാഗത വ്യവസ്ഥിതിയെ മറികടക്കുന്ന, പുതിയ കാലത്ത് പുതിയ തൊഴില്‍ സംസ്‌കാരത്തിന് തുടക്കം കുറിക്കുന്നവയാണ് ഇത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍ അവതരിപ്പിച്ച തൊഴില്‍ മാതൃകകള്‍ ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മറ്റ് കമ്പനികള്‍ക്കും ഇത് മാതൃകയാക്കാമെന്ന് മേഖലയിലെ വിദഗ്ധരും പറയുന്നു.

നിലവിലെ ജീവനക്കാര്‍ക്കും പേ റോളില്‍ ഇല്ലാത്ത ഗിഗ് ജീവനക്കാര്‍ക്കും ഫ്‌ളെക്‌സിബ്ള്‍ ജോലി സമയം വാഗ്ദാനം ചെയ്യുന്നതാണ് ഒന്നാമത്തെ മോഡല്‍.

'U-Work'-എന്ന പദ്ധതിക്ക് കീഴില്‍, നിലവിലുള്ള ജീവനക്കാര്‍ക്ക് ഫ്‌ളെക്‌സിബ്ള്‍ ആയി കമ്പനിയില്‍ ജോലി ചെയ്യാന്‍ സാധിക്കുന്നു. സാമ്പത്തിക സുരക്ഷ, വിരമിക്കല്‍ ആനുകൂല്യങ്ങള്‍, മെഡിക്കല്‍ ആനുകൂല്യങ്ങള്‍ മറ്റ് അലവന്‍സുകളെല്ലാം ഇതിന് കീഴില്‍ ലഭിക്കും. ഇന്ത്യയ്ക്കാര്‍ക്കായി പ്രത്യേകമായി അവതരിപ്പിച്ച 'ഓപ്പണ്‍2 യു' മോഡലാണ് മറ്റൊന്ന്.

കമ്പനിയില്‍ ജോലി ചെയ്യാത്ത ഗിഗ് തൊഴിലാളികള്‍ക്ക് പ്രത്യേക പ്രോജക്റ്റുകള്‍ക്കും അസൈന്‍മെന്റുകള്‍ക്കുമായി മാത്രം കരാറടിസ്ഥാനത്തിലെന്നത് പോലെ പ്രവര്‍ത്തിക്കാനും എന്നാല്‍ സാമ്പത്തിക സുരക്ഷയും മെഡിക്കല്‍ ആനുകൂല്യങ്ങളും നേടാനും അനുവദിക്കുന്നതാണ് ഈ പദ്ധതി.

യു-വര്‍ക്ക് ഏകദേശം 8,000 ഓഫീസ് അധിഷ്ഠിത എച്ച് യു എല്‍ ജീവനക്കാരെ ഉള്‍ക്കൊള്ളുന്നു. എന്നാല്‍ യു വര്‍ക്കിന്റെ ഭാഗമാകാന്‍ ജീവനക്കാര്‍ക്ക് അപേക്ഷിക്കാമെങ്കിലും, കമ്പനിയും സ്റ്റാഫും തമ്മിലുള്ള പരസ്പര കരാറിന്റെ അടിസ്ഥാനത്തിലാണ് അന്തിമ തീരുമാനം.

ഫ്‌ളെക്‌സി ക്യൂരിറ്റി

ഫ്‌ളെക്‌സിബിള്‍ ക്യൂരിറ്റി എന്നാണ് കമ്പനി ഇതിനെ വിശേഷിപ്പിക്കുന്നത്. കോവിഡ് അധികരിച്ച സമയത്ത്, നിരവധി ആളുകള്‍ ജീവിതത്തില്‍ നിന്ന് എന്താണ് ആഗ്രഹിക്കുന്നതെന്ന് ആത്മപരിശോധന നടത്തുകയും പുതിയതും കൂടുതല്‍ വ്യക്തിജീവിതത്തിന് പ്രാധാന്യം നല്‍കുന്ന തൊഴില്‍ അനുഭവങ്ങള്‍ തേടുകയും ജോലിയും ജീവിതവും മാറ്റാന്‍ ശ്രമിക്കുകയും ചെയ്തു. 'ഫ്‌ളെക്‌സി-ക്യൂരിറ്റി' മുന്നോട്ട് വയ്ക്കുന്ന ആശയവും ഇതാണ്.

ഫ്‌ളെക്‌സിബ്ള്‍ ആയതും സുരക്ഷിതത്വം ഉറപ്പാക്കുന്നതുമായി തൊഴിലിടം. നിര്‍ബന്ധിതമായ വ്യവസ്ഥകളില്‍ നിന്നുമാറി ടാലന്റ് പൂള്‍ സൃഷ്ടിക്കാനും ആളുകള്‍ക്ക് എപ്പോള്‍ ജോലി ചെയ്യണം, എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെക്കുറിച്ചുള്ള സ്വന്തമായ ധാരണ കൈവരുന്നു. ഇത് പുതിയ ഒരു സംസ്‌കാരത്തിനാണ് വഴിവയ്ക്കുന്നതെന്നും എച്ച് യു എല്‍ എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ അനുരാധ രസ്ദാന്‍ പറയുന്നു.

Tags:    

Similar News