IPL ടിവി സംപ്രേഷണാവകാശം നിലനിര്‍ത്തി സ്റ്റാര്‍, ഡിജിറ്റലില്‍ റിലയന്‍സിന്റെ വിയാകോം18

47,000 കോടി രൂപയ്ക്ക്‌ മുകളിലാണ് ടിവി-ഡിജിറ്റല്‍ സംപ്രേഷണാവകാശ വില്‍പ്പനയിലൂടെ ബിസിസിഐയ്ക്ക് ലഭിച്ചത്

Update:2022-06-13 17:04 IST

2023-27 കാലയളവിലേക്കുള്ള ഐപിഎല്‍ ടിവി-ഡിജിറ്റല്‍ സംപ്രേഷണാവകാശങ്ങള്‍ ഇത്തവണ വ്യത്യസ്ത കമ്പനികള്‍ക്ക്. ടിവി സംപ്രേഷണാവകാശം ഡിസ്‌നി സ്റ്റാറും ഡിജിറ്റല്‍ അവകാശം റിലയന്‍സിന്റെ നേതൃത്വത്തിലുള്ള വിയാകോം സ്പോര്‍ച്സ് 18നും സ്വന്തമാക്കി.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ടിവി അവകാശം (പായ്‌ക്കേജ് എ) 23,357 കോടി രൂപയ്ക്കാണ് സ്റ്റാര്‍ നേടിയത്. ഡിജിറ്റല്‍ അവകാശം (പായ്‌ക്കേജ് ബി) വിയാകോം സ്വന്തമാക്കിയത് 20,500 കോടിക്കാണ്. ഫൈനല്‍ ഉള്‍പ്പടെയുള്ള 18 മാച്ചുകള്‍ക്കുള്ള പായ്‌ക്കേജ് സി അവകാശവും വിയാകോം നേടി. 3257.52 കോടി രൂപയ്ക്കാണ് പായ്‌ക്കേജ് സി ലേലത്തില്‍ പോയത്. അഞ്ച് സീസണുകളിലായി ആകെ 410 മത്സരങ്ങള്‍ ആണ് ഉള്ളത്. 5 സീസണുകളിലായി 98 മത്സരങ്ങളുടെ സംപ്രേഷണ അവകാശമാണ് പായ്‌ക്കേജ് സിയില്‍ ലഭിക്കുന്നത്.

എ,ബി,സി എന്നിങ്ങനെ മൂന്ന് പായ്‌ക്കേജുകളില്‍ നിന്നും ബിസിസിഐയ്ക്ക് ലഭിച്ചത് 47,332.52 കോടി രൂപയാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന് വെളിയുള്ള (rest of the world) സംപ്രേഷണാവകാശം ആര്‍ക്കാണ് ലഭിച്ചതെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഫണ്‍ഏഷ്യയും ടൈംസ് ഇന്റര്‍നെറ്റും തമ്മിലാണ് ഈ വിഭാഗത്തില്‍ മത്സരം. 2018-22 കാലയളവില്‍ 16,347 കോടി രൂപയ്ക്കായിരുന്നു സ്റ്റാര്‍നെറ്റ്വര്‍ക്ക് ഡിജിറ്റല്‍-ടിവി സംപ്രേഷണാവകാശം സ്വന്തമാക്കിയത്. ഇത്തവണ അതിന്റെ മൂന്നിരട്ടിയോളം തുകയാണ് ബിസിസിഐയ്ക്ക് ലഭിച്ചത്.

Tags:    

Similar News