എന്തുകൊണ്ട് യു.പി.ഐ വഴി സ്വർണവായ്പ കൊടുത്തുകൂടാ?: ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ്

ജി.ഡി.പി വളര്‍ച്ച ഉയരണമെങ്കില്‍ ഗ്രാമീണ സമ്പദ്‌വ്യവസ്ഥ മെച്ചപ്പെടണം

Update: 2024-02-22 07:09 GMT

George Alexander Muthoot

രാജ്യത്ത് സാമ്പത്തിക ഉള്‍പ്പെടുത്തലും വായ്പാ വിതരണവും ശക്തിപ്പെടുത്താനായി യു.പി.ഐ അധിഷ്ഠിത സ്വര്‍ണവായ്പാ സേവനം നല്‍കാന്‍ ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളെ (NBFC) അനുവദിക്കമെന്ന് മുത്തൂറ്റ് ഫിനാന്‍സ് മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ് അലക്‌സാണ്ടര്‍ മുത്തൂറ്റ് ആവശ്യപ്പെട്ടു. കുറഞ്ഞ പലിശനിരക്കില്‍ ഇടത്തരം കുടുംബങ്ങളുടെയും ചെറുകിട ബിസിനസുകാരുടെയും സാമ്പത്തികാവശ്യങ്ങള്‍ അതിവേഗം നിറവേറ്റപ്പെടാന്‍ ഇത് വഴിയൊരുക്കും.
ജനങ്ങളുടെ വാങ്ങല്‍ശേഷി (Purchasing Power) കൂടാനും സാമ്പത്തിക ശാക്തീകരണം ഉറപ്പാക്കാനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. ധനം മാഗസിന്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന ആറാമത് ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
യു.പി.ഐ അധിഷ്ഠിത സ്വര്‍ണവായ്പാ വിതരണം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ എടുക്കാന്‍ എന്‍.ബി.എഫ്.സികള്‍ക്ക് ആവശ്യമായ നയരൂപീകരണം നടത്താന്‍ കേന്ദ്രം തയ്യാറാകണം. മൈക്രോഫിനാന്‍സ് ഗോള്‍ഡ് ലോണുകള്‍ വ്യാപകമാക്കാനും നടപടി വേണം.
രാജ്യത്ത് സാമ്പത്തിക വളര്‍ച്ച ശക്തമാകണമെങ്കില്‍ സാധാരണക്കാരുടെ കൈവശം പണം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗ്രാമീണമേഖലയുടെ ഉന്നമനത്തിന് ഊന്നല്‍ നല്‍കി ഗ്രാമീണരുടെ പര്‍ച്ചേസിംഗ് പവര്‍ കൂട്ടിയാല്‍ ഉപഭോഗം ഉയരും. ജി.ഡി.പി വളര്‍ച്ചയും കൂടും. ഇതിനുള്ള പരിശ്രമങ്ങളാണ് മുത്തൂറ്റ് ഫിനാന്‍സ് പോലുള്ള എന്‍.ബി.എഫ്.സികള്‍ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
Tags:    

Similar News