നാണയപ്പെരുപ്പം 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിൽ 

Update:2018-11-13 11:03 IST

രാജ്യത്തെ നാണയപ്പെരുപ്പം 13 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഭക്ഷ്യധാന്യങ്ങളുടെ വില കുറഞ്ഞതാണ് പ്രധാന കാരണം. റിസർവ് ബാങ്കിന് പലിശ നിരക്ക് കൂട്ടാനുള്ള സമ്മർദ്ദം ഇതോടെ കുറയും.

ഒക്ടോബറിലെ നാണയപ്പെരുപ്പം (CPI rate of change) 3.31 ശതമാനമാണ്. സെപ്റ്റംബറിൽ ഇത് 3.77 ശതമാനമായിരുന്നു. തുടർച്ചയായ മൂന്നാം മാസവും നാണയപ്പെരുപ്പം ആർബിഐ ടാർഗറ്റായ 4 ശതമാനത്തിന് താഴെയാണ്.

വായ്പാ നയം കൂടുതൽ ഉദാരമാക്കണമെന്ന സർക്കാരിന്റെ ആവശ്യം പരിഗണിക്കാൻ ആർബിഐയെ ഇത് സഹായിക്കും. എന്നാൽ തൽക്കാലം പലിശ നിരക്ക് കുറക്കില്ലെന്ന് ആർബിഐ ഗവർണർ ഊർജിത് പട്ടേൽ പറഞ്ഞിരുന്നു. അതിനാൽ പലിശ നിരക്ക് ഇതേപടി തുടരാനേ സാധ്യതയുള്ളൂ.

ജൂൺ, ഓഗസ്റ്റ് മാസങ്ങളിൽ 25 ബേസിസ് പോയ്ന്റുകൾ വീതം പലിശ നിരക്കുയർത്തിയതിന് ശേഷം ഒക്ടോബറിൽ ആർബിഐ തൽസ്ഥിതി തുടരാൻ തീരുമാനിക്കുകയായിരുന്നു. അതോടൊപ്പം, ഇനിയുള്ള മാസങ്ങളിൽ വായ്പാനയം ക്രമേണയുള്ള പലിശ നിരക്ക് വർധനയുടേതായിരിക്കുമെന്നും ആർബിഐ പ്രഖ്യാപിച്ചിരുന്നു. ഇനി നയാവലോകന യോഗം ഉള്ളത് ഡിസംബറിൽ ആണ്.

ഭക്ഷ്യവില ഒഴിഞ്ഞുള്ള നാണയപ്പെരുപ്പം ഒക്ടോബറിൽ 6.1 ശതമാനമായിരുന്നു. സെപ്റ്റംബറിലെ 5.8 ശതമാനത്തേക്കാൾ കൂടുതൽ. ദീപാവലി സീസണിലെ ഉയർന്ന ഉപഭോഗമാണ് ഇതിന് കാരണമായത്.

Similar News