ഊർജിത് പട്ടേൽ അടുത്ത ബോർഡ് യോഗത്തിൽ രാജി സമർപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

Update: 2018-11-07 11:20 GMT

സർക്കാരും റിസർവ് ബാങ്കും തമ്മിലുള്ള ഭിന്നത ഇനിയും രൂക്ഷമായാൽ നവംബർ 19 ന് നടക്കാനിരിക്കുന്ന ബോർഡ് യോഗത്തിൽ ആര്‍.ബി.ഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി സമർപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്.

പട്ടേലുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മണിലൈഫാണ് ഇത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആരോഗ്യകരണങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും രാജി.

മൂന്ന് കാര്യങ്ങളിലാണ് സർക്കാരും റിസർവ് ബാങ്കും തമ്മിൽ അഭിപ്രായ വ്യത്യാസമുള്ളത്: 1) ധനക്കമ്മി നിയന്ത്രിക്കാൻ ആര്‍.ബി.ഐയുടെ കരുതല്‍ധനത്തില്‍നിന്ന് കൂടുതല്‍ തുക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇത് ആര്‍.ബി.ഐ നിരസിച്ചു. 2) ഹൗസിംഗ്, ഫിനാന്‍സിങ് കമ്പനികളുടെ തകർച്ച ഒഴിവാക്കാൻ സമ്പദ്‌വ്യവസ്ഥയിലേക്ക് കൂടുതല്‍ പണം കൊണ്ടുവരാൻ ആർബിഐയോട് സർക്കാർ ആവശ്യപ്പെട്ടിരുന്നു. 3) കിട്ടാക്കട പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വായ്പ നൽകുന്നതിൽ ബാങ്കുകൾക്ക് കർശന നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ ചെറുകിട വ്യവസായങ്ങൾക്ക് കൂടുതൽ വായ്പ നൽകാനായി പിസിഎ ചട്ടങ്ങളിൽ ഇളവ് വരുത്തണമെന്നതാണ് സർക്കാരിന്റെ നിലപാട്. ഈ കടുത്ത നടപടികളിൽ നിന്ന് പിന്നോട്ട് പോകാൻ ആർബിഐ വിസമ്മതിച്ചിരുന്നു.

റിസര്‍വ് ബാങ്കും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ശീതസമരം തുറന്ന പോരിലേക്ക് എത്തിയത് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ കഴിഞ്ഞ ദിവസത്തെ പ്രസ്താവനയെ തുടർന്നാണ്. ബാങ്കുകളുടെ കിട്ടാക്കടം വര്‍ധിച്ചതിന്റെ ഉത്തരവാദിത്തം റിസര്‍വ് ബാങ്കിനാണ് എന്നായിരുന്നു ജയ്റ്റ്‌ലിയുടെ വിമര്‍ശനം.

റിസര്‍വ് ബാങ്കിന്റെ സ്വതന്ത്രമായ പ്രവര്‍ത്തനാധികാരത്തില്‍ കൈകടത്താന്‍ കേന്ദ്രസര്‍ക്കാന്‍ ശ്രമം നടത്തുന്നുവെന്ന് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വീരല്‍ ആചാര്യ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

പട്ടേലിന്റെ രാജി രാജ്യത്തെ ഒരു വലിയ സാമ്പത്തിക അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പ്രത്യേകിച്ചും ഇന്ത്യൻ ബാങ്കിംഗ് മേഖല ഒരു ശുദ്ധീകരണ പ്രക്രിയയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ. ബാങ്കിതര സ്ഥാപങ്ങളുടെ പണലഭ്യത ഉറപ്പാക്കാൻ ഈയിടെ നിർണ്ണായകമായ പല തീരുമാനങ്ങളും ആർബിഐ കൈക്കൊണ്ടിരുന്നു.

Similar News