കേരളത്തിലെ 1,838 കോടി രൂപയുടെ എൻ‌എച്ച് പ്രൊജക്റ്റ് അദാനി ഗ്രൂപ്പിന്

റോഡ് നിർമാണം രണ്ടു വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് പ്രതീക്ഷ

Update: 2021-01-15 06:55 GMT

കോഴിക്കോട് ജില്ലയിലെ വെങ്ങളം മുതൽ അഴിയൂർ വരെയുള്ള 40 കിലോമീറ്റർ ദേശീയ പാത ആറു വരിയായി പുനർനിർമ്മിക്കുന്നതിനുള്ള 1,838 കോടി രൂപയുടെ കരാർ അദാനി എന്റർപ്രൈസസ് ലിമിറ്റഡ് (എഇഎൽ) കരസ്ഥമാക്കി. 

ഹൈബ്രിഡ് ആന്വിറ്റി മോഡിന് (എച്ച്എഎം) കീഴിൽ നാഷണൽ ഹൈവേ 66-ൽ (പഴയ എൻ‌എച്ച് -17) അനുവദിച്ച ഈ പദ്ധതി കേന്ദ്രത്തിലെ ഭരത്മാല പരിയോജ്നയുടെ ഭാഗമാണ്.

റോഡ് നിർമ്മാണം രണ്ടര വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്ത 15 വർഷത്തേക്ക് ഈ റോഡിൽ നിന്നുള്ള ടോൾ വരുമാനം എടുക്കാൻ കമ്പനിയെ അനുവദിക്കും.

"നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയിൽ (എൻ‌എച്ച്‌എ‌ഐ) നിന്ന് മറ്റൊരു ഹൈബ്രിഡ് ആന്വിറ്റി റോഡ് പ്രോജക്ടിന്റെ അവാർഡ് നേടിയതിൽ അദാനി ഗ്രൂപ്പ് സന്തോഷിക്കുന്നു. ഇതിനായുള്ള ടെൻഡറിൽ എഇഎൽ അടുത്തിടെ പങ്കെടുത്തിരുന്നു. എൻ‌എച്ച്‌എ‌ഐയിൽ നിന്ന് എഇഎലിന് ഒരു ലെറ്റർ ഓഫ് അവാർഡ് (എൽ‌ഒ‌എ) ലഭിച്ചുവെന്ന് അറിയിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട് ," അദാനി എന്റർപ്രൈസസ് ബി‌എസ്‌ഇക്ക് സമർപ്പിച്ച ഒരു റിപ്പോർട്ടിൽ പറഞ്ഞു.

ഈ പ്രോജക്ട് ലഭിച്ചതോടെ ഛത്തിസ്ഗഡ്, തെലങ്കാന, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, കേരളം എന്നിവിടങ്ങളിൽ എച്ച്‌എ‌എമ്മിന് കീഴിൽ മൊത്തം ആറ് എൻ‌എച്ച്‌ഐ‌ഐ റോഡ് പ്രോജക്ടുകൾ അദാനി ഗ്രൂപ്പിന് ഉണ്ട്.

"ഗതാഗത മേഖലയിലെ ആകർഷകമായ അവസരങ്ങൾ വിലയിരുത്തുന്നതും ലേലം വിളിക്കുന്നതും എഇഎൽ തുടരും. ഇത് ഓഹരി ഉടമകൾക്ക് കൂടുതൽ മൂല്യം സൃഷ്ടിക്കുന്നു," കമ്പനി അതിന്റെ റിപ്പോർട്ടിൽ പറയുന്നു.

ഇന്നലെ അദാനി എന്റർപ്രൈസസിന്റെ ഓഹരി വില 0.76 ശതമാനം അഥവാ 4.05 രൂപ വർധിച്ച് 532 രൂപയായി ഉയർന്നിരുന്നു.


Tags:    

Similar News