ബിഎസ്എന്‍എല്‍- എംടിഎന്‍എല്‍ ആസ്തി വില്‍പ്പന, ആദ്യഘട്ടത്തില്‍ 23,358 കോടിയുടെ വസ്തുവകകള്‍

ഡിപാം പോര്‍ട്ടലിലൂടെ 960 കോടിയുടെ വസ്തുവകകള്‍ വില്‍ക്കാനുള്ള ആദ്യ ശ്രമം വിജയിച്ചിരുന്നില്ല

Update: 2022-03-31 07:17 GMT

ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുടെ 17 വസ്തുവകകള്‍ വില്‍ക്കാന്‍ അനുമതി നല്‍കി ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മേനേജ്‌മെന്റ് (ഡിപാം). ആദ്യ ഘട്ടത്തിനായി കണ്ടെത്തിയ ഈ വസ്തുവകകളുടെ മൂല്യം ഏകദേശം 23,358 കോടി രൂപയാണ്. 18,200 കോടി രൂപ വിലവരുന്ന ബിഎസ്എന്‍എല്ലിന്റെ 11 ആസ്തികളും എംടിഎന്‍എല്ലിന്റെ 51,58 കോടി രൂപ വിലവരുന്ന 6 ആസ്തികളുമാണ് വില്‍ക്കുന്നത്.

നേരത്തെ ആദ്യഘട്ട വില്‍പ്പനയുട ഭാഗമായി ഡിപാം പോര്‍ട്ടലിലൂടെ നടത്തിയ ബിഎസ്എന്‍എല്‍ (670 കോടി), എംടിഎന്‍എല്‍ (290 കോടി) എന്നിവയുടെ ആസ്തി വില്‍പ്പന വിജയിച്ചിരുന്നില്ല. എംടിഎന്‍എല്ലിന്റെ ഒരു വസ്തുവിന് മാത്രമാണ് അന്ന് ആവശ്യക്കാരെത്തിയത്. പുനരുദ്ധാരണ പാക്കേജിന്റെ ഭാഗമായി 2019 ഒക്ടോബറില്‍ പ്രഖ്യാപിച്ച ആസ്തി വില്‍പ്പനയിലൂടെ ബിഎസ്എന്‍എല്ലിന് ഇതുവരെ 242 കോടി രൂപയാണ് കണ്ടെത്താനായത്.
പൊതുമേഖലാ ആസ്തികള്‍ വിറ്റഴിച്ച് പണം സമാഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രം 5,400 ഏക്കര്‍ ഭൂമി വില്‍ക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രം അറിയിച്ചിരുന്നു. ബിഇഎംഎല്‍, ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍, ഷിപ്പിങ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ഉള്‍പ്പടെയുള്ളവയുടെ ഭൂമിയാണ് വില്‍ക്കുന്നത്. നാഷണല്‍ ലാന്‍ഡ് മോണിറ്റൈസേഷന്‍ കോര്‍പറേഷന്‍ (എന്‍എല്‍എംസി) വഴിയാവും ഭൂമികള്‍ വില്‍ക്കുക.


Tags:    

Similar News