മിനിമം ബാലന്‍സ്: എസ്ബിഐ പിഴ വ്യവസ്ഥകളില്‍ മാറ്റം വരും

Update: 2019-09-16 08:33 GMT

അടുത്ത മാസം മുതല്‍ എസ്ബിഐ സേവന നിരക്കുകള്‍ പരിഷ്‌കരിക്കുന്നതിനൊപ്പം നിലവിലെ ശരാശരി പ്രതിമാസ ബാലന്‍സിലും അതിന്റെ പിഴയിലും കുറവ് വരും. മെട്രോ, നഗര, അര്‍ദ്ധ-നഗര, ഗ്രാമീണ അടിസ്ഥാനത്തില്‍ പിഴ വ്യത്യസ്ത നിരക്കില്‍ ഈടാക്കും. ഒരു മാസക്കാലത്തെ സേവിംഗ്‌സ് അക്കൗണ്ടിലെ ദിവസാവസാന ബാലന്‍സുകളുടെ ശരാശരിയായ പ്രതിമാസ ശരാശരി ബാലന്‍സ് (എംഎബി) കണക്കാക്കിയായിരിക്കും പിഴ തീരുമാനിക്കുന്നത്.

നഗര മേഖലയില്‍ പ്രതിമാസ ശരാശരി ബാലന്‍സ് 5,000 രൂപയില്‍ നിന്ന് 3,000 രൂപയായി കുറയും. എംഎബിയില്‍ 50 ശതമാനത്തിന്റെ കുറവ് വന്നാല്‍ 10 രൂപ പിഴയും ജിഎസ്ടിയും ഈടാക്കും. 75 ശതമാനം കുറഞ്ഞാല്‍ പിഴ 15 രൂപയാകും.

അര്‍ധ നഗരങ്ങളില്‍ എംഎബി 2,000 രൂപയും ഗ്രാമ പ്രദേശങ്ങളില്‍ 1,000 രൂപയുമാണ്. അര്‍ധ നഗര മേഖലയില്‍ ബാലന്‍സ് 50 ശതമാനത്തിന് താഴേക്ക് പോയാല്‍ പിഴ 7.50 രൂപയാകും. കൂടാതെ ജിഎസ്ടിയും വരും.50 മുതല്‍ 75 ശതമാനം വരെയാണ് ബാലന്‍സില്‍ കുറവ് വന്നതെങ്കില്‍ പിഴ 10 രൂപ. ഗ്രാമ പ്രദേശങ്ങളില്‍ പിഴ യഥാക്രമം അഞ്ച് രൂപയും 7.50 രൂപയും.

സാമ്പത്തികമായി ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക് ചാര്‍ജുകളോ ഫീസുകളോ ഇല്ലാതെ ഉപയോഗിക്കാന്‍ കഴിയുന്ന ബേസിക് സേവിംഗ്‌സ് ബാങ്ക് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട്്് തുടങ്ങാമെന്നും ഇതില്‍ സീറോ ബാലന്‍സ് ആകാമെന്നും എസ്ബിഐ അറിയിച്ചു.സേവന നിരക്കുകള്‍ പരിഷ്‌കരിക്കുന്നുണ്ടെങ്കിലും എന്‍ഇഎഫ്ടി, ആര്‍ടിജിഎസ് തുടങ്ങിയ സംവിധാനങ്ങള്‍ ഡിജിറ്റലായി ചെയ്താല്‍ എസ്ബിഐ സേവന നിരക്ക് ഈടാക്കില്ല.

Similar News