പ്രഖ്യാപനങ്ങള്‍ പോര, രക്ഷിക്കാന്‍ ഇതെങ്കിലും ചെയ്യൂ: സര്‍ക്കാരിനോട് ചെറുകിട സംരംഭകര്‍

ബാങ്ക് വായ്പ തിരിച്ചടയ്ക്കാനാവാതെ, പൂട്ടിയിട്ട കമ്പനിയില്‍ മുടങ്ങാതെ വരുന്ന കറന്റ് ബില്‍ അടക്കാനാവാതെ, ഫാക്ടറിയിലെ ഉല്‍പ്പന്നം വിപണിയിലെത്തിക്കാനാവാതെ നട്ടം തിരിയുകയാണ് സംസ്ഥാനത്തെ ചെറുകിട സംരംഭകര്‍

Update: 2021-06-08 10:18 GMT

''ഞങ്ങളെ സഹായിക്കാന്‍ ആരുമില്ല. ഏറെ പ്രതീക്ഷയോടെയാണ് ബജറ്റിനെ നോക്കിയത്. ഞങ്ങള്‍ക്കായി ഒന്നുമില്ല. നിലവിലെ വായ്പ തന്നെ അടക്കാനാവാതെ നില്‍ക്കുന്ന ഞങ്ങള്‍ക്ക് ഇനിയും വായ്പ തരാമെന്ന് പറയുന്നു. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന വായ്പ ഞങ്ങള്‍ എന്തുചെയ്യും? പൂട്ടിക്കിടക്കുന്ന യൂണിറ്റിലെ കറന്റ് ബില്‍ അടക്കാത്ത കാരണം ഫ്യൂസ് ഊരി. ഇത് എന്റെ മാത്രം പ്രശ്‌നമല്ല. എന്റെ പരിചയത്തിലെ എല്ലാവരുടെയും സ്ഥിതി ഇതാണ്,'' കാസര്‍ഗോഡ് ജില്ലയിലെ ഒരു ചെറുകിട പ്ലൈവുഡ് നിര്‍മാണ യൂണിറ്റുടമയുടെ വാക്കുകളാണിത്.

യൂണിറ്റ് മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. തൊഴിലാളികളെ നാട്ടിലേക്ക് വിട്ടിട്ടില്ല. അവരുടെ കാര്യം നോക്കണം. കറന്റ് ബില്‍ അടക്കണം. മെഷിനറികള്‍ മെയ്ന്റന്‍സ് നടത്തണം. ഒരു ബിസിനസുമില്ലാതെ തന്നെ ഇതിനൊക്കെ പ്രതിമാസം ഒന്നരലക്ഷം രൂപ വേണം. ബാങ്ക് വായ്പ തിരിച്ചടവ് വേറെ. ഫര്‍ണിച്ചര്‍ നിര്‍മാണ യൂണിറ്റുള്ള മറ്റൊരു സംരംഭകന്‍ പറയുന്നു.

''കോവിഡ് ഒന്നാംതരംഗത്തിന്റെ കാലത്ത് പെട്ടന്നല്ലേ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. അന്ന് ഒരുലക്ഷത്തിന്റെ നാളികേരം വെളിച്ചെണ്ണയാക്കാന്‍ ഇറക്കിയിരുന്നു. കമ്പനി അടച്ചതോടെ നാളികേരം മുഴുവന്‍ ചീഞ്ഞും മുളച്ചും ഒക്കെ നശിച്ചു. ഒടുവില്‍ അത് വെട്ടി ഉണക്കി വിറ്റപ്പോള്‍ കിട്ടിയത് 10,000 രൂപയാണ്. അന്നുമുതല്‍ കഷ്ടപ്പാടിലാണ്. ഞങ്ങളുടെ വിഷമം ആരും കേള്‍ക്കുന്നുപോലുമില്ല,'' ഒരു വെളിച്ചെണ്ണ മില്ലുടമ പറയുന്നു.

ഇതുപോലെ കഷ്ടപ്പാടിന്റെ നൂറ് നൂറ് കഥകളാണ് ചെറുകിട സംരംഭകര്‍ക്ക് പറയാനുള്ളത്. ഇത്തരം യൂണിറ്റുകളില്‍ ജോലിയെടുത്തിരുന്ന സാധാരണക്കാരുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്. ''യൂണിറ്റ് തുറക്കുന്നില്ലെയെന്ന് സ്ഥിരം അന്വേഷണമാണ് ജോലിക്കാര്‍. എങ്ങനെ തുറക്കും. എല്ലാ ശനിയും അവര്‍ക്ക് വേതനം കൊടുക്കണം. അതിന് രണ്ടുലക്ഷം രൂപയോളം വേണം. നിലവില്‍ കടകളില്‍ വില്‍പ്പനയ്ക്ക് കൊടുത്തവയുടെ പണം കിട്ടിയിട്ടില്ല. കടകള്‍ തുറക്കുന്നില്ല. കൈയിലുള്ള റോ മെറ്റീരിയല്‍ വെച്ച് ഉല്‍പ്പന്നം ഉണ്ടാക്കിയാലും ഏത് കടയില്‍ കൊടുക്കും. ആര് വന്ന് വാങ്ങും. ചിന്തിച്ചാല്‍ എത്തുംപിടിയുമില്ല,'' ഇത്രയും പറഞ്ഞ് പാതിവഴിയില്‍ നിര്‍ത്തി മൗനത്തിലായി മറ്റൊരു സംരംഭകന്‍.

സ്വന്തമായി ചെറിയൊരു സംരംഭം തുടങ്ങി കുറച്ചു പേര്‍ക്ക് ജോലിയും കൊടുത്ത് മുന്നോട്ട് പോയിരുന്ന ചെറുകിട സംരംഭകര്‍ കഴുത്തൊപ്പം കടത്തിലാണിപ്പോള്‍.
ബജറ്റിനെ വിമര്‍ശിച്ചാലും പ്രശ്‌നങ്ങള്‍ പുറത്തുപറഞ്ഞാലും ഭീഷണി!
പ്രതിസന്ധികള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴും കാര്യങ്ങള്‍ തുറന്നുപറയാന്‍ ഭയക്കുന്ന സംരംഭകരും നാട്ടിലുണ്ട്. ''നമ്മള്‍ എന്തെങ്കിലും പറഞ്ഞാല്‍ പാര്‍ട്ടിക്കാരുടെ കണ്ണില്‍ കരടാകും. പിന്നെ പ്രശ്‌നങ്ങളാകും. ബജറ്റില്‍ ചെറുകിട സംരംഭകര്‍ക്ക് ഒന്നുമില്ലെന്ന് എഴുതിയ സംരംഭകനോട് പാര്‍ട്ടിക്കാര്‍ വിളിച്ചുചോദിച്ചത്, പാര്‍ട്ടിയെ വിമര്‍ശിക്കുകയാണോയെന്നാണ്,'' കണ്ണൂര്‍ ജില്ലയിലെ ഒരു ചെറുകിട സംരംഭകന്‍ പറയുന്നു.

ചെറുകിട ഇടത്തരം സംരംഭകരുടെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ തിരിച്ചറിഞ്ഞ് പിന്തുണ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നാണ് സംരംഭകരുടെ ആവശ്യം.

$ കേരളത്തിലെ ചെറുകിട കറിപ്പൊടി, ഭക്ഷ്യോല്‍പ്പന്ന യൂണിറ്റുകളിലെ ഉല്‍പ്പന്നങ്ങളെ സര്‍ക്കാര്‍ ഭക്ഷ്യക്കിറ്റില്‍ ഉള്‍പ്പെടുത്തുക.

$ ഓരോ പഞ്ചായത്തിലും പ്രാഥമിക സഹകരണ ബാങ്കുകളുടെ കീഴിലും എല്ലാമുള്ള സപ്ലെകോ, നീതി സ്‌റ്റോറുകളില്‍ അതത് പഞ്ചായത്തുകളിലെ ചെറുകിട സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക.

$ കറിപ്പൊടി, ഭക്ഷ്യസംസ്‌കരണ മേഖലയില്‍ ആയിരക്കണക്കിന് സംരംഭകര്‍ കേരളത്തിലുണ്ട്. ഇവര്‍ക്ക് ഗുണമേന്മയുള്ള അസംസ്‌കൃത വസ്തുക്കള്‍, ന്യായവിലയ്ക്ക് ലഭിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ സംവിധാനം ഒരുക്കുക.

$ സര്‍ക്കാരിന്റെ നിര്‍മാണ പ്രവൃത്തികളില്‍ ചെറുകിട സംരംഭകരുടെ ഉല്‍പ്പന്നങ്ങളെ കൂടി ഉള്‍പ്പെടുത്തുക.

$ സര്‍ക്കാരിന് കീഴിലുള്ള ഇതര വിപണന കേന്ദ്രങ്ങളില്‍ ചെറുകിട സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ക്ക് സൗകര്യം ഒരുക്കുക.

$ ഇലക്ട്രിസിറ്റി ബില്ലിന്റെ ഫിക്‌സഡ് ചാര്‍ജ് ഒഴിവാക്കി ഉപയോഗ യൂണിറ്റ് മാത്രം ചാര്‍ജ് ചെയ്യുക.

$ വ്യവസായ പാര്‍ക്കുകളിലെ കോമണ്‍ ഫെസിലിറ്റി ചാര്‍ജുകള്‍ ഒഴിവാക്കുക.

$ കെട്ടിട വാടകയില്‍ കോവിഡ് പശ്ചാത്തലത്തില്‍ ഇളവ് അനുവദിക്കുക.


Tags:    

Similar News