വന്ദേഭാരത് സ്ലീപ്പറില്‍ യാത്രചെയ്യാന്‍ കാത്തിരിപ്പ് നീളും, ചര്‍ച്ചകള്‍ തുടര്‍ന്ന് റെയില്‍വേ

ഈ വര്‍ഷം അവസാനത്തോടെ ഓടിത്തുടങ്ങുമെന്നായിരുന്നു പ്രതീക്ഷ

Update:2024-09-25 16:14 IST

വന്ദേഭാരത് ട്രെയിനുകളുടെ സ്ലീപ്പറുകളില്‍ യാത്ര ചെയ്യണമെങ്കില്‍ ഇനിയും കാത്തിരിക്കേണ്ടി വരും. 200 വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ക്കായുള്ള 60,000 കോടി രൂപയുടെ പദ്ധതിയിലെ നിര്‍മാണ പരിപാലന കരാറില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത് കാലതാമസത്തിന് ഇടയാക്കുമെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

മുന്‍നിശ്ചയിച്ചതില്‍ നിന്നു വ്യത്യസ്തമായി ട്രെയിനുകളുടെ കോച്ചുകളുടെ എണ്ണത്തിലും ഡിസൈനിലും അടക്കം മാറ്റം വരുത്താനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. നേരത്തെ 16 കോച്ചുകള്‍ തീരുമാനിച്ചിരുന്ന സ്ഥാനത്ത് 24 കോച്ച് ട്രെയിനുകളാണ് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു വര്‍ഷമായിട്ടും പ്രോട്ടോടൈപ്പായില്ല

2023 മാര്‍ച്ചിലാണ് 200 വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഇന്ത്യന്‍ റെയില്‍വേ കൈ
നെറ്റിക് റെയില്‍വേ സൊലൂഷ്യന്‍സിനും ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡിന്റെയും (BEL) ടിറ്റാഗര്‍ റെയില്‍ സിസ്റ്റത്തിന്റെയും (TRS) കണ്‍സോര്‍ഷ്യത്തിനും കരാർ  നല്‍കിയത്. ഒരു വര്‍ഷത്തിനുള്ളില്‍ പ്രോട്ടോടൈപ്പ് നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടിരുന്നതെങ്കിലും ഇരു കമ്പനികളും പ്രോട്ടോടൈപ്പ് തയാറാക്കി വരുന്നതേയുള്ളൂ. 

കോച്ചുകളുടെ എണ്ണത്തെക്കുറിച്ചും മറ്റും കുറിച്ച് ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും തീരുമാനമായാല്‍ മാത്രമാണ് എപ്പോഴത്തേക്ക് ഇവ ലഭ്യമാക്കാന്‍ കഴിയുമെന്ന് പറയാനാവൂ എന്നുമാണ് കൈനെറ്റ് അറിയിച്ചിരിക്കുന്നത്. അതേസമയം ഭെല്‍-ടി.ആര്‍.എസ് കണ്‍സോര്‍ഷ്യം ഇതേ കുറിച്ച് ഇതു വരെ പ്രതികരിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു.

 ഭാരത് എര്‍ത്ത് മൂവേഴ്‌സ് ലിമിറ്റഡിനും (BEML) ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിക്കും 10 ട്രെയിനുകള്‍ നിര്‍മിക്കാന്‍ നോമിനേഷന്‍ അടിസ്ഥാനത്തിൽ റെയിൽവേ  കരാര്‍ നല്‍കിയിരുന്നു. ബെമല്‍ നിര്‍മിച്ച പ്രോട്ടോടൈപ്പ് ഈ മാസം ആദ്യം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അനാച്ഛാദനം ചെയ്തിരുന്നു. ഈ വര്‍ഷം ഡിസംബറില്‍ തന്നെ ആദ്യ ബാച്ചിന്റെ പ്രവര്‍ത്തനം തുടങ്ങാനാകുമെന്നാണ്  പ്രതീക്ഷ.

പകുതി ചെലവിൽ ബെമല്‍

ഇന്‍ഡോ-റഷ്യന്‍ സംയുക്ത സംരംഭമായ കൈനെറ്റ് റെയില്‍വേ സൊല്യൂഷന്‍സ് 16 കോച്ചുകള്‍ വീതമുള്ള 120 വന്ദേഭാരത് ട്രെയിനുകള്‍ 120 കോടി രൂപ ചെലവിലാണ് നിര്‍മിക്കുന്നത്. ഭെല്‍-ടി.ആര്‍.എസ് കണ്‍സോര്‍ഷ്യം 80 ട്രെയിനുകളും ഇതേ ചെലവില്‍ നിര്‍മിച്ച് നല്‍കാനാണ് കരാര്‍.

അതേസമയം, 16 കോച്ചുള്ള ട്രെയിനിന്റെ എന്‍ജിന്‍ ഉള്‍പ്പെടെ 67.5 കോടിയ്ക്കാണ് ബെമല്‍ നിര്‍മിച്ചത്. കാര്യക്ഷമതയില്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ സ്വകാര്യവത്കരിക്കാന്‍ തീരുമാനിച്ച പൊതുമേഖല സ്ഥാപനമാണ് ബെമല്‍.



Tags:    

Similar News