വളര്‍ച്ചയുടെ എഞ്ചിന്‍ MSME മേഖല: RBI ഗവര്‍ണര്‍

സ്വതന്ത്ര വ്യാപാര മേഖലകളും വളര്‍ച്ചയുടെ ഉത്തേജനം

Update: 2021-02-26 10:52 GMT

ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയുടെ എഞ്ചിനായി ചെറുകിട-ഇടത്തരം മേഖല മാറിയെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ്. രാജ്യത്തിന്റെ ആഭ്യന്തരോല്‍പ്പാദനത്തിന്റെ 30 ശതമാനവും, കയറ്റുമതിയുടെ ഏകേദശം 50 ശതമാനവും സംഭാവന ചെയ്യുന്നത് 6 കോടി 36 ലക്ഷം വരുന്ന MSME എന്ന പേരില്‍ അറിയപ്പെടുന്ന മൈക്രോ, സ്മാള്‍, മീഡിയം എന്റര്‍പ്രൈസുകളാണെന്ന്, അദ്ദേഹം പറഞ്ഞു. എന്നാല്‍ മഹാമാരിയെ തുടര്‍ന്നുള്ള കാലഘട്ടത്തില്‍ പ്രതിസന്ധിയിലായ ഈ മേഖലയെ സഹായിക്കുനതിന് നിരന്തരമായ പിന്തുണ ആവശ്യമാണെന്നും ദാസ് വ്യക്തമാക്കി.

സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച എമര്‍ജന്‍സി ക്രെഡിറ്റ് ലൈന്‍ ഗ്യാരന്റി സ്‌കീം, ക്രെഡിറ്റ് ഗ്യാരന്റി സ്‌കീം ഫോര്‍ സബോര്‍ഡിനേറ്റ് ഡെബ്റ്റ് എന്നിവ ഈ മേഖലയെ സഹായിക്കുന്നതാണ്. ഇതിനു പുറമെ ധനപരമായ പല നയങ്ങളും മേഖലയുടെ ഉത്തേജനത്തിന് റിസര്‍വ് ബാങ്ക് നടപ്പിലാക്കിയതായും ദാസ് വ്യക്തമാക്കി. MSME സെക്ടറിന് പുറമെ ഉല്‍പ്പാദന മേഖലയിലും പശ്ചാത്തല വികസന മേഖലയിലും വളര്‍ച്ചയുടെ തിരിച്ചു വരവിന്റെ സാധ്യതകള്‍ വ്യക്തമാണ്. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പ്രൊഡക്ടീവ് ലിങ്കഡ് ഇന്‍സെന്റീവ് (PLI) പദ്ധതി വളര്‍ച്ചക്ക് വഴി തെളിക്കുന്നതാണ്. PLI പദ്ധതിയും തൊഴില്‍ വിപണിയില്‍ വരുത്തിയ പരിഷ്‌ക്കാരങ്ങളും ഉല്‍പ്പാദനമേഖലയില്‍ വളര്‍ച്ച ത്വരിതഗതിയിലാക്കുവാന്‍ സഹായിക്കുമെന്നും അതു വഴി തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നും ദാസ് ആത്മവിശ്വാസം പ്രകടമാക്കി.
.
ഇന്ത്യയുടെ കയറ്റുമതിയും, വളര്‍ച്ചയും വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്ന മറ്റൊരു സുപ്രധാനഘടകം സ്വതന്ത്ര വ്യാപാര കരാറുകള്‍ ആണെന്നും ദാസ് വിലയിരുത്തി. ആഭ്യന്തര വ്യവസായ മേഖലയെ ആഗോളതലത്തില്‍ മത്സരാധിഷ്ഠതമാക്കുന്നതിന് സഹായിക്കുന്ന രാജ്യങ്ങളും, പ്രദേശങ്ങളും തെരഞ്ഞെടുത്തു വേണം ഇത്തരം കരാറുകള്‍ രൂപീകരിക്കേണ്ടതെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. ചെറുകിട-ഇടത്തരം ബിസിനസ്സുകള്‍ വളര്‍ച്ചയുടെ എഞ്ചിന്‍ ആണെന്ന റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ വീക്ഷണം ബാങ്കിംഗ് മേഖല പങ്കിടുന്നോ എന്ന കാര്യത്തില്‍ സംശയം ബാക്കിയാണ്. മുദ്ര ലോണുകള്‍ നിഷ്‌ക്രിയ ആസ്തിയാവുന്നതു സംബന്ധിച്ച് ഒരു റിപോര്‍ട് പ്രകാരം ചെറുകിട-ഇടത്തരം ബിസിനസ്സുകളെ ഹൈ-റിസ്‌ക് എന്ന ഗണത്തിലാണ് ഒരു മുതിര്‍ന്ന ബാങ്കിംഗ് ഉദ്യോഗസ്ഥന്‍ കണക്കാക്കുന്നത്. വായ്പ ലഭ്യതയിലും, പലിശ നിരക്കിലും, തിരിച്ചടവിന്റെ വ്യവസ്ഥകളിലുമെല്ലാം ഈയൊരു സമീപനത്തിന്റെ സ്വാധീനം പ്രകടമായും അനുഭവിക്കേണ്ടി വരാറുണ്ടെന്ന് MSME സെക്ടറുമായി ബന്ധപ്പെട്ട സംരഭകര്‍ അഭിപ്രായപ്പെടുന്നു.
.


Tags:    

Similar News