50000 രൂപയില്‍ നിന്ന് 2000 കോടിയിലേക്കുള്ള ഒരു മലയാളിയുടെ വളർച്ച; ഇത് ഐഡി ഫ്രഷിന്‍റെ മുന്നേറ്റം

ഇഡലി / ദോശ മാവുകളിലൂടെ വിൽപ്പനയുടെ ശ്രദ്ധേയമായ കമ്പനി ഇന്ന് ഫിൽറ്റർ കോഫി മിക്സ്, പൊറോട്ട തുടങ്ങി നിരവധി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്.

Update: 2021-09-24 06:45 GMT

ഈ മാസത്തിൻ്റെ തുടക്കം മുതൽ വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് മലയാളി സംരംഭകൻ്റെ ഉടമസ്ഥതയിലുള്ള റെഡി-ടു-കുക്ക് സ്റ്റാട്ടപ്പ് ഐഡി ഫ്രഷ് ഫുഡ്. ഇഡലി / ദോശ മാവുകളിലൂടെ വിൽപ്പനയുടെ ശ്രദ്ധേയമായ കമ്പനി ഉൽപ്പന്നങ്ങളിൽ മൃഗക്കൊഴുപ്പ് ചേർക്കുന്നു എന്നായിരുന്നു പ്രചാരണം. ആരോപണം നിഷേധിച്ച കമ്പനി നിയമ നടപടികളും സ്വീകരിച്ചിരുന്നു.

400-450 കോടി രൂപ സമാഹരിക്കുന്നതിലൂടെ 2000 കോടി രൂപ മൂല്യമുള്ള സംരംഭമായി മാറാൻ തയ്യാറെടുക്കുകയാണ് മലയാളി സംരംഭകന്‍റെ ഉടമസ്ഥതയിലുള്ള റെഡി-ടു-കുക്ക് സ്റ്റാട്ടപ്പ് ഐഡി ഫ്രഷ് ഫുഡ്. 2005 ൽ വെറും 50000 രൂപ മുടക്കു മുതലിൽ വായനാടുകാരൻ പിസി മുസ്തഫ തുടങ്ങിയ സംരംഭമാണ് ഇന്ന് യു എസ് ഉൾപ്പടെയുള്ള രാജ്യങ്ങളിൽ സാന്നിധ്യമുള്ള കമ്പനിയായി വളർന്നത്. ഇഡലി / ദോശ മാവുകളിലൂടെ വിൽപ്പനയുടെ ശ്രദ്ധേയമായ കമ്പനി ഇന്ന് ഫിൽറ്റർ കോഫി മിക്സ്, പൊറോട്ട തുടങ്ങി നിരവധി ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നുണ്ട്.
പണ സമാഹരണത്തിന്റെ ഭാഗമായി ഹീലിയോണ്‍ വെന്‍ചേഴ്‌സ് ഐഡി ഫ്രഷിലെ തങ്ങളുടെ 17 ശതമാനം ഓഹരികള്‍ വില്‍ക്കുമെന്നാണ് വിവരം. 2014ല്‍ ആണ് ഹീലിയോണ്‍ 35 കോടിയുടെ നിക്ഷേപം ഐഡിയില്‍ നടത്തിയത്. ഐപിഒയെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്നും ഉടനെ ഒന്നും പറയാനാകില്ലെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഐഡി സ്ഥാപകനും സിഇഒയും ആയ പിസി മുസ്തഫ പറഞ്ഞിരുന്നു. വിപ്രോ ചെയർമാന്‍ അസിം പ്രേംജിയുടെ പ്രേംജി ഇൻവസ്റ്റ് ഐഡി ഫ്രഷിന്‍റെ 25 ശതമാനം ഓഹരികൾ 2017ൽ സ്വന്തമാക്കിയിരുന്നു.
ഇന്ത്യ, മിഡില്‍ ഈസ്റ്റ്, യുഎസ് എന്നിവിടങ്ങളിലായി 45 ഓളം സിറ്റികളില്‍ ഇന്ന് ഐഡി ഫ്രഷിന് സാന്നിധ്യമുണ്ട്. ഒരു ദിവസം 65000 കിലോഗ്രാം ഇഡലി/ദോശ മാവാണ് ഐഡി വില്ക്കുന്നത്. അടുത്തിടെ ഐഡി ബ്രാൻഡിലുള്ള ബ്രെഡ്ഡും കമ്പനി പുറത്തിറക്കിയിരുന്നു. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ സൗദി അറേബ്യ, ബഹ്‌റിന്‍, കുവൈത്ത്, ഖത്തര്‍ എന്നീ രാജ്യങ്ങളിലേക്ക് കൂടി ഐഡി ഫ്രഷ് ഫുഡ് ബിസിനസ് വ്യാപിപ്പിക്കും. യു എസില്‍ മൂന്ന് ഫാക്ടറികള്‍ തുടങ്ങാനും കമ്പനിക്ക് പദ്ധതിയുണ്ട്. കൂടാതെ ഈ സാമ്പത്തിക വര്‍ഷം തന്നെ സിംഗപ്പൂര്‍, ഇന്ത്യോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലും ഐഡി സാന്നിധ്യം അറിയിക്കും. ഉൽപ്പന്നങ്ങളിൽ മൃഗക്കൊഴുപ്പ് ചേർക്കുന്നു എന്ന ആരോപണത്തെ തുടർന്ന് അടുത്തിടെ ഐഡി ഫ്രഷ് സാമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.
വളരുന്ന റെഡി-ടു-കുക്ക് വിപണി
2019ല്‍ മാത്രം 2100 കോടി രൂപയുടേതായിരുന്നു രാജ്യത്തെ റെഡി-ടു-കുക്ക് ഉത്പന്നങ്ങളുടെ വിപണി. 2024 ഓടെ അത് 4800 കോടി ആയി ഉയരുമെന്നാണ് കണക്കാക്കുന്നത്. എഡി ഫ്രഷ് ഫുഡിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ വരുമാനം 294 കോടി രൂപയായിരുന്നു. ഈ സാമ്പത്തിക വര്‍ഷം 450 കോടിയുടെ വരുമാനമാണ് കമ്പനി ലക്ഷ്യമിടുന്നത്.
കമ്പനിയുടെ മൊത്തം വില്പനയുടെ 15 ശതമാനവും ഇപ്പോൾ ഓൺലൈനായി ആണ് നടക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് രാജ്യത്ത് കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം നടപ്പാക്കിയതോടെ റെഡി-ടു-കുക്ക് ഉത്പന്നങ്ങളുടെ വില്‍പ്പനയും വര്‍ധിച്ചിട്ടുണ്ട്. ടാറ്റ പോലുള്ള പല കമ്പനികളും മേഖലയിലെ വളച്ച മുന്നില്‍ക്കണ്ട് റെഡി-ടു-കുക്ക് മേഖലയിലേക്ക് കാലെടുത്ത് വെച്ചിട്ടുണ്ട്.


Tags:    

Similar News