2030 ഓടെ ഇന്ത്യയില്‍ 34 മില്യണ്‍ തൊഴില്‍ നഷ്ടം, കാരണം ?

Update: 2019-07-08 05:44 GMT

ഇന്ത്യയില്‍ 2030 എത്തുന്നതോടെ തൊഴില്‍ മേഖലയില്‍ 5.8 ശതമാനം പ്രവര്‍ത്തന സമയനഷ്ടം സംഭവിക്കുമെന്ന് യുഎന്‍ ലേബര്‍ ഏജന്‍സി റിപ്പോര്‍ട്ട്. 34 മില്യണ്‍ മുഴുവന്‍സമയ തൊഴിലിന് സമമായതാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പൊള്ളുന്ന ഗ്രഹത്തില്‍ ജോലി ചെയ്യുമ്പോള്‍, അന്തരീക്ഷ താപ സമ്മര്‍ദ്ദവും തൊഴില്‍ ഉല്‍പ്പാദനക്ഷമതക്കുറവും എന്ന വിഷയത്തെ സംബന്ധിച്ച് ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐഎല്‍ഓ) പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യംവ്യക്തമാക്കുന്നത്.

അന്തരീക്ഷ താപം മൂലം ആളുകള്‍ തൊളിലിടത്തില്‍ കാര്യക്ഷമമല്ലാതെ പ്രവര്‍ത്തിക്കുന്നതിന്റെ കണക്കു പ്രകാരമാണ് ഈ പഠനത്തിലെ പുതിയ കണ്ടെത്തല്‍. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവസാനമാകുന്നതോടെ ആഗോള താപം 1.5 ഡിഗ്രി ഉയരും, ഇതുപ്രകാരം 2.2 ശതമാനം തൊഴില്‍ സമയം ഉയര്‍ന്ന താപനിലയുടെ സമ്മര്‍ദ്ദം താങ്ങാനാകാതെ ചുരുങ്ങുമെന്നാണ് പറയുന്നത്.

ആഗോള തലത്തില്‍ ഇത് 2,400 ബില്യണ്‍ ഡോളര്‍ യുഎസ് ഡോളര്‍ നഷ്ടം വരുത്തും. 5.3 ശതമാനം മുഴുവന്‍ പ്രവര്‍ത്തനസമയ നഷ്ടത്തില്‍ മൂന്നില്‍ രണ്ട് ഭാഗവും സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലാകും എന്നും പഠനം സൂചിപ്പിക്കുന്നു. ഇതില്‍ ഏറ്റവും അധികം താപസമ്മര്‍ദ്ദം ഇന്ത്യയിലാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. 34 മില്യണ്‍ മുഴുവന്‍ സമയ തൊഴില്‍ നഷ്ടമാണ് ഇത്തരത്തില്‍ ഇന്ത്യ അഭിമുഖീകരിക്കാനൊരുങ്ങുന്നത് എന്നും ഇത് വ്യക്തമാക്കുന്നു. വര്‍ധിച്ചു വരുന്ന ഈ ചൂടിനെ ചെറുക്കാന്‍ ആഗോള തലത്തില്‍ എന്തെങ്കിലും ചെയ്തില്ലെങ്കില്‍ വരാനിരിക്കുന്ന നഷ്ടം വളരെ വലുതാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.

Similar News