റിയല്‍ എസ്‌റ്റേറ്റും ജിഎസ്ടിക്ക് കീഴിലേക്ക്: സൂചന നല്‍കി ധനമന്ത്രി

Update: 2017-10-12 17:28 GMT

റിയല്‍ എസ്‌റ്റേറ്റ് മേഖലയെ ജിഎസ്ടിയുടെ പരിധിയില്‍ കൊണ്ടു വരുന്നത് അടുത്ത മാസത്തെ ജിഎസ്ടി കൗണ്‍സില്‍ ചര്‍ച്ച ചെയ്യുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നികുതി വെട്ടിക്കല്‍ ഏറ്റവും സജീവമായി നടക്കുന്ന ഒരു മേഖല എന്ന് കണ്ടത് കൊണ്ടാണ് ജിഎസ്ടിക്ക് കീഴില്‍ കൊണ്ടു വരാനുള്ള ആലോചന നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിലെ ചില സംസ്ഥാനങ്ങള്‍ റിയല്‍ എസ്‌റ്റേറ്റിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടു വരണമെന്ന് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടായിരുന്നുവെന്നും വ്യക്തിപരമായി തനിക്ക് തോന്നിയിട്ടുള്ളതും അതുതന്നെയാണെന്നും ഹാര്‍വേഡ് സര്‍വകലാശാലയില്‍ നടത്തിയ സംവാദ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു. ചില സംസ്ഥാനങ്ങള്‍ ഇതിനോട് എതിര്‍ക്കുന്നുണ്ടെന്നും ജിഎസ്ടി കൗണ്‍സിലിലെ ചര്‍ച്ചയിലൂടെ ഇക്കാര്യത്തില്‍ സമവായത്തില്‍ എത്താന്‍ സാധിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നിലവില്‍ ഭൂമിയെ ജിഎസ്ടിയില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. പാര്‍പ്പിട സമുച്ചയങ്ങള്‍, ഷോപ്പിംഗ് കോംപ്ലെക്‌സുകള്‍, മറ്റ് കെട്ടിടങ്ങള്‍ എന്നിവയ്ക്കാണ് 12 ശതമാനം ജിഎസ്ടി ബാധകമായിട്ടുള്ളത്.

'ചരിത്രപരമായിട്ട് ഇന്ത്യ ഏറ്റവും കുറവ് ടാക്‌സ് ബേസുള്ള രാജ്യമായിരുന്നു. കഴിഞ്ഞ പതിറ്റാണ്ടുകളിലൊന്നും ഈ പോരായ്മയെ മറികടക്കാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇപ്പോള്‍ മാത്രമാണ് ജിഎസ്ടിയിലൂടെ നികുതി സമ്പ്രദായത്തെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ഉണ്ടായിരിക്കുന്നത്' - അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.

Similar News