കേരള റിയല്‍ എസ്റ്റേറ്റ് നിയന്ത്രണ അതോറിറ്റി പ്രവര്‍ത്തനം തുടങ്ങി

Update: 2019-12-07 04:55 GMT

കേന്ദ്ര റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് ആക്ട് (റെറ) പ്രകാരം സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച കേരള റിയല്‍ എസ്റ്റേറ്റ്് നിയന്ത്രണ അതോറിറ്റി പ്രവര്‍ത്തനം തുടങ്ങി. പുതിയ റിയല്‍ എസ്റ്റേറ്റ്്  സംരംഭങ്ങളുടെ രജിസ്ട്രേഷന്‍, പദ്ധതികള്‍ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്കുള്ള പരാതികള്‍ തീര്‍പ്പാക്കല്‍ എന്നിവയാണ് ചെയര്‍മാനും രണ്ട് അംഗങ്ങളും ഉള്‍പ്പെടുന്ന അതോറിറ്റിയുടെ ചുമതല.

മുന്‍ റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനാണ് ചെയര്‍മാന്‍. അഡ്വ. പ്രീത പി. മേനോന്‍ ആണ് ഒരംഗം.എന്‍ജിനീയറിംഗ് രംഗത്തു നിന്നുള്ള മൂന്നാം അംഗത്തെ തിരഞ്ഞെടുക്കാനുള്ള നോട്ടിഫിക്കേഷന്‍ സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് റിയല്‍ എസ്റ്റേറ്റ് പ്രമോട്ടര്‍മാരെയും ഉപഭോക്താക്കളെയും ബോധവത്കരിക്കാനുള്ള പരിപാടികള്‍ ഉടന്‍ സംഘടിപ്പിക്കുമെന്ന് പി.എച്ച്. കുര്യന്‍ അറിയിച്ചു.

രജിസ്റ്റര്‍ ചെയ്യാത്ത പദ്ധതികള്‍ പരസ്യം ചെയ്യാനോ വില്ക്കാനോ പറ്റില്ല. ചട്ടം ലംഘിച്ചാല്‍ പദ്ധതിയുടെ 10 ശതമാനം വരെ തുക പിഴയോ ജയില്‍ ശിക്ഷയോ ലഭിക്കും. ഉപഭോക്താക്കള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും ഒരുപോലെ നേട്ടമായിരിക്കും അതോറിറ്റിയുടെ പൂര്‍ണവും ലളിതവും സുതാര്യവുമായ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സേവനമെന്ന് ചെയര്‍മാന്‍ പറയുന്നു.

ഉപഭോക്താക്കള്‍ക്ക് പദ്ധതികള്‍ സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ പോര്‍ട്ടലില്‍ ലഭിക്കും. നിര്‍മ്മാണക്കമ്പനി, മുന്‍കാല പ്രവര്‍ത്തനം, കേസുകള്‍, പദ്ധതി വില, നിര്‍മ്മാണ നിലവാരം, പദ്ധതിക്ക് ലഭിച്ച വിവിധ അനുമതികള്‍ തുടങ്ങിയവ പോര്‍ട്ടലിലുണ്ടാകും. അതോറിറ്റിയുടെ പേരില്‍ തിരുവനന്തപുരത്ത് മാറാവുന്ന ആയിരം രൂപയുടെ ഡി.ഡി സഹിതമാണ് പരാതി നല്‍കേണ്ടത്. പരാതി സമര്‍പ്പിക്കാനുള്ളതുള്‍പ്പെടെയുള്ള  ഫോറങ്ങള്‍  ൃലൃമ.സലൃമഹമ.ഴീ്.ശി എന്ന സൈറ്റില്‍ ലഭിക്കും. നഷ്ടപരിഹാരം തേടിയുള്ളവ, നിര്‍മ്മാണത്തെ കുറിച്ചുള്ളവ, വൈകുന്ന ഡെലിവറി തുടങ്ങിയ പരാതികള്‍ സമര്‍പ്പിക്കാം.

പദ്ധതികളുടെ രജിസ്ട്രേഷനു വേണ്ടിയും ഉപഭോക്തൃ പരാതികള്‍ സ്വീകരിക്കാനും ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വൈകാതെ സജ്ജമാക്കും. അതുവരെ നടപടിക്രമങ്ങള്‍ പേപ്പര്‍ മുഖേന നടത്തും.റിയല്‍ എസ്റ്റേറ്റ്് ഏജന്റുമാരും രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന്‍ ആരംഭിക്കുന്ന തീയതി വൈകാതെ പ്രഖ്യാപിക്കും.

രജിസ്ട്രേഷനും ഫീസും നിര്‍മ്മാണത്തിലുള്ളതും ഒക്കുപ്പന്‍സി സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലാത്തതുമായ പദ്ധതികളും പുതിയ പദ്ധതികളും അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യണം. പ്‌ളോട്ടിന് ചതുരശ്ര മീറ്ററിന് പത്തു രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. നിര്‍മ്മാണത്തിലുള്ളവയ്ക്ക് 25 രൂപ. പുതിയ പദ്ധതിക്ക് 50 രൂപ. പുതിയ വാണിജ്യാധിഷ്ഠിത പദ്ധതിക്ക് 100 രൂപ. അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തിനകം രജിസ്ട്രേഷന്‍ നല്‍കും. സമയപരിധിക്ക് ശേഷവും നടപടി ഉണ്ടായില്ലെങ്കില്‍, രജിസ്ട്രേഷന്‍ ലഭിച്ചതായി കണക്കാക്കാം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News