റിലയന്‍സിലെ അരാംകോ നിക്ഷേപത്തിനായുള്ള നീക്കത്തില്‍ തടസം

Update: 2020-07-17 10:09 GMT

സൗദി അരാംകോ നിക്ഷേപം റിലയന്‍സിലേക്കെത്തുന്ന കാര്യത്തില്‍ അനിശ്ചിതത്വം മുറുകുന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ (ആര്‍ഐഎല്‍) ഓയില്‍-ടു-കെമിക്കല്‍ ബിസിനസിലെ 20 ശതമാനം ഓഹരി സൗദി അരാംകോയ്ക്ക് വില്‍ക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മൂല്യനിര്‍ണയത്തെച്ചൊല്ലിയുള്ള തര്‍ക്കം മൂലം സ്തംഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അസംസ്‌കൃത എണ്ണയുടെ ആവശ്യകത കുറയുന്നതുമൂലം ആസ്തികള്‍ക്ക് മൂല്യത്തകര്‍ച്ച സംഭവിച്ചതിനാല്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓയില്‍-ടു-കെമിക്കല്‍ ബിസിനസിന്റെ മൂല്യം പുനരവലോകനം ചെയ്യണമെന്ന് സൗദി അരാംകോ ആവശ്യപ്പെട്ടെന്നാണ് സൂചന.
അരാംകോയുമായി കരാറില്‍ ഏര്‍പ്പെടുത്തത് സംബന്ധിച്ച ചര്‍ച്ചകള്‍, കൊറോണ പകര്‍ച്ചവ്യാധി മൂലം നേരത്തെ തീരുമാനിച്ച സമയപരിധി പ്രകാരം മുന്നോട്ട് പോകുന്നില്ലെന്ന് റിലയന്‍സിന്റെ 43 വാര്‍ഷിക പൊതുയോഗത്തില്‍ കമ്പനി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനി അറിയിച്ചതിന് പിന്നാലെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

ഊര്‍ജ്ജ വിപണിയിലെ അപ്രതീക്ഷിത സാഹചര്യവും കോവിഡ് -19 സാഹചര്യവും കാരണം സൗദി അരാംകോയുമായുള്ള കരാര്‍ മുന്‍ നിശ്ചയ പ്രകാരം മുന്നേറിയില്ല. അരാംകോയുമായുള്ള ഞങ്ങളുടെ രണ്ട് ദശകത്തെ ബന്ധത്തെ ഞങ്ങള്‍ വിലമതിക്കുന്നു. ദീര്‍ഘകാല പങ്കാളിത്തത്തിന് പ്രതിജ്ഞാബദ്ധമാണ്- അംബാനി പറഞ്ഞതിങ്ങനെ.ബുധനാഴ്ച ഈ അറിയിപ്പിനു ശേഷം നടന്ന ഇന്‍ട്രാ ഡേ ട്രേഡിംഗില്‍ ഓഹരി അഞ്ച് ശതമാനം ഇടിവ് രേഖപ്പെടുത്തി. വ്യാഴാഴ്ച 1.81 ശതമാനവും താഴ്ന്നു.അതേസമയം ഇന്ന് 3.55 ശതമാനം തിരിച്ചുകയറി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News