റിലയന്‍സ് ജിയോ അറ്റാദായം 12% ഉയര്‍ന്ന് 5,208 കോടി രൂപയായി

കമ്പനിയുടെ മൊത്തം ചെലവ് 10 ശതമാനം ഉയർന്നു

Update: 2024-01-19 12:57 GMT

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോയുടെ അറ്റാദായം 2023-24 ഡിസംബര്‍ പാദത്തില്‍ അറ്റാദായത്തില്‍ 12 ശതമാനം തുടര്‍ച്ചയായി വര്‍ധിച്ച് 5,208 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 4,638 കോടി രൂപയായിരുന്നു.

കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 2022-23 ഡിസംബര്‍ പാദത്തിലെ 24,750 കോടി രൂപയില്‍ നിന്ന് 2.5 ശതമാനം വര്‍ധിച്ച് 2023-24 ഡിസംബര്‍ പാദത്തില്‍ 25,368 കോടി രൂപയായി.വാര്‍ഷികാടിസ്ഥാനത്തില്‍ പ്രവര്‍ത്തന വരുമാനത്തില്‍ 10 ശതമാനം വര്‍ധനയാണുണ്ടായത്.

കമ്പനിയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 16,839 കോടി രൂപയില്‍ നിന്ന് 10 ശതമാനം ഉയര്‍ന്ന് 18,518 കോടി രൂപയായി. ലൈസന്‍സിംഗും സ്പെക്ട്രം ചെലവും മുന്‍ വര്‍ഷത്തെ 2,120 കോടിയില്‍ നിന്ന് 10 ശതമാനം വര്‍ധിച്ച് 2,330 കോടി രൂപയായും മുന്‍ പാദത്തിലെ 2,290 കോടി രൂപയില്‍ നിന്ന് 1.7 ശതമാനവും വര്‍ധിച്ചു.ഡിസംബര്‍ അവസാനത്തോടെ വായ്പാ-ഓഹരി അനുപാതം 0.19 മടങ്ങായിരുന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 0.17 മടങ്ങായിരുന്നു.

ഡിസംബര്‍ പാദത്തില്‍ ജിയോ 1.12 കോടി വരിക്കാരെ പുതിയതായി ചേര്‍ത്തു. ജിയോ ട്രൂ5ജി നെറ്റ്വര്‍ക്കും സേവനങ്ങളും രാജ്യത്തുടനീളം ലഭ്യമാക്കി. 9 കോടി വരിക്കാര്‍ 5 ജിയിലേക്ക് മാറി. 5ജിയുടെ വരവ് പുതിയ വരിക്കാരുടെ വരവിനെ വേഗത്തിയാക്കിയതായി കമ്പനി അറിയിച്ചു.

ഒരു ഉപയോക്താവിന്റെ ശരാശരി വരുമാനം (ARPU) വാര്‍ഷികാടിസ്ഥാനത്തില്‍ 2 ശതമാനം 181.7 രൂപയായി. ഇത് മുന്‍ പാദത്തിലെതിന് സമാനമാണ്. ജിയോഭാരത് ഫോണിന്റെയും ജിയോ എയര്‍ഫൈബര്‍ സേവനങ്ങളുടെയും ശക്തമായ മുന്നേറ്റം ജിയോയുടെ വരിക്കാരുടെ എണ്ണം തുടര്‍ച്ചയായി വര്‍ധിപ്പിക്കാന്‍ കാരണമായെന്നും ഇത് ഡിജിറ്റല്‍ സേവന ബിസിനസിന്റെ മികച്ച വളര്‍ച്ചയിലേക്ക് നയിച്ചെന്നും മുകേഷ് അംബാനി പറഞ്ഞു.


Tags:    

Similar News