ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ വാങ്ങാന്‍ ആമസോണ്‍ 

Update: 2018-11-28 12:33 GMT

കിഷോര്‍ ബിയാനി നയിക്കുന്ന ഫ്യൂച്ചര്‍ റീറ്റെയ്‌ലിന്റെ 9.5 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ ഒരുങ്ങി ആമസോണ്‍. ചര്‍ച്ചകള്‍ അന്തിമഘട്ടത്തിലെത്തുന്ന സാഹചര്യത്തില്‍ 10 ദിവസത്തിനുള്ളില്‍ കരാറിലേര്‍പ്പെടാന്‍ ആകുമെന്ന് ഇരുകൂട്ടരും പ്രതീക്ഷിക്കുന്നു. എന്നാല്‍ ഇതിനെപ്പറ്റി പരസ്യമായി പ്രതികരിക്കാന്‍ ഇരു സ്ഥാപനങ്ങളുടെ തയാറാകുന്നില്ല.

ഓണ്‍ലൈന്‍ വമ്പനായ ആമസോണിന് ഇന്ത്യ പ്രധാന വിപണിയാണ്. ഇതിനായി ഇന്ത്യന്‍ വിപണിയിലേക്ക് വലിയ തുകയാണ് അമസോണ്‍ നിക്ഷേപിച്ചുകൊണ്ടിരിക്കുന്നത്. ഓഫ്‌ലൈന്‍ റീട്ടെയ്‌ലര്‍മാര്‍ കൈയ്യടക്കി വെച്ചിരിക്കുന്ന ഇന്ത്യന്‍ റീട്ടെയ്ല്‍ വിപണിയില്‍ ആധ്യപത്യം നേടുകയാണ് ആമസോണിന്റെ ലക്ഷ്യം.

ഇന്ത്യയില്‍ 1100ഓളം സ്‌റ്റോറുകളും രാജ്യത്തെ 250 നഗരങ്ങളില്‍ സാന്നിധ്യവുമുള്ള ഫ്യൂച്ചര്‍ ഗ്രൂപ്പിന്റെ ഓഹരികള്‍ വിദേശനിക്ഷേപം വഴിയാണ് ആമസോണ്‍ സ്വന്തമാക്കുന്നത്. ഇന്ത്യയില്‍ 51 ശതമാനം വരെ വിദേശനിക്ഷേപമാണ് മള്‍ട്ടിബ്രാന്‍ഡ് റീറ്റെയ്‌ലില്‍ അനുവദിക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് പങ്കാളിത്ത ചര്‍ച്ചകള്‍ക്കായി ഫ്യൂച്ചര്‍ ഗ്രൂപ്പ് സാരഥി കിഷോര്‍ ബിയാനി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ കാണുന്നത്.

ഫ്യൂച്ചര്‍ ഗ്രൂപ്പിന് ഓഹരികള്‍ സ്വന്തമാകുന്നതോടെ ആമസോണും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ടും തമ്മിലുള്ള ഇന്ത്യയിലെ മല്‍സരം രൂക്ഷമാകും.

Similar News