'വര്‍ക്ക് ഫ്രം ഹോം' സംവിധാനം സ്ഥിരപ്പെടുത്താന്‍ ഇന്‍ഫോസിസ് തീരുമാനിച്ചു.വര്‍ക്ക് ഫ്രം ഹോം സംവിധാനം വിജയകരമായ സാഹചര്യത്തിലാണ് ഇന്‍ഫോസിസിന്റെ നടപടി. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍, പദ്ധതികള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം മാതൃക അവതരിപ്പിച്ചിട്ടുള്ളതെന്ന് ചെയര്‍മാന്‍ നന്ദന്‍ നിലേകനി കമ്പനിയുടെ 39 ാമത് വാര്‍ഷിക പൊതുയോഗത്തില്‍ അറിയിച്ചു.
കോവിഡ്-19 പ്രതിസന്ധിയെ മാറിക്കടക്കാന്‍ ഇന്‍ഫോസിസിന് സാധിച്ചത് 93 ശതമാനം ജീവനക്കാര്‍ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തയാറായതിനാലാണെന്നും ചെയര്‍മാന്‍ അഭിപ്രായപ്പെട്ടു.46 രാജ്യങ്ങളിലായി 2,40,000 ജീവനക്കാരാണ് ഇന്‍ഫോസില്‍ ജോലി ചെയ്യുന്നത്. കോവിഡ്-19 പകര്‍ച്ചവ്യാധി ഓരോ രാജ്യത്തെയും ബിസിനസിനെയും വ്യക്തികളെയും ബാധിച്ചു.ഇനിയുള്ള അവസ്ഥ പ്രവചനാതീതവുമാണ്. എങ്കിലും മികച്ച പ്രതിരോധ നടപടികളിലൂടെയും വികസനത്തിലൂടെയും ആഗോള പ്രതിസന്ധിയെ മറികടക്കാന്‍ കമ്പനിക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഇന്‍ഫോസിസിന്റെ മൈസൂര്‍ റെസിഡന്‍ഷ്യല്‍ ക്യാമ്പസില്‍ ട്രെയിനിംഗ് നല്‍കി വന്നിരുന്ന 9,000 ട്രെയിനികളെയും ഇന്റേണുകളെയും അവരുടെ വീടുകളിലേക്ക് മാറ്റിയതായി നിലേകനി അറിയിച്ചു.കോവിഡ്-19 വ്യാപനത്തെ തുടര്‍ന്നാണ് തീരുമാനം. കമ്പനിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ വഴി അവര്‍ക്കുള്ള പരിശീലനം നല്‍കും.ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ് ഇന്ത്യയിലുടനീളമുള്ള കോളേജ് ക്യാമ്പസുകളില്‍ നിന്ന് 19,000 ബിരുദധാരികളെയാണ് നിയമിച്ചത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി, ഇന്‍ഫോസിസിനെ കൂടുതല്‍ ശക്തവും കൂടുതല്‍ ഊര്‍ജ്ജസ്വലവുമാക്കുന്നതിനായി വലിയ മുതല്‍മുടക്ക് നടത്തി.ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും ചടുലതയും വേഗതയും കൊണ്ടുവന്നു- ചെയര്‍മാന്‍ നന്ദന്‍ നിലേകനി പറഞ്ഞു.നിക്ഷേപങ്ങള്‍ തങ്ങളെ വളരെ നന്നായി സ്ഥാനപ്പെടുത്തിയെന്നും കൊവിഡ്-19 നോട് കമ്പനി പ്രതികരിക്കുന്ന രീതിയില്‍ ഇത് പ്രകടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
3.6 ബില്ല്യന്‍ രൂപയുടെ ബാലന്‍സ് ഷീറ്റ് ഇന്‍ഫോസിസിനുണ്ടെന്നും ആരോഗ്യകരമായ ഇടപെടലുകളും വരുമാനത്തിലെ വര്‍ധനവും കാരണമാണ് ശക്തമായ ബാലന്‍സ് ഷീറ്റ് നേടാനായതെന്നും സിഇഒ സലില്‍ പരേഖ് പറഞ്ഞു. അമേരിക്കയിലെ ഇന്‍ഫോസിസ് ജീവനക്കാരില്‍ നല്ലൊരു പങ്കും ഇപ്പോള്‍ തന്നെ തദ്ദേശിയരായതിനാല്‍ പ്രസിഡന്റ് ട്രംപ് കൊണ്ടുവന്ന പുതിയ വിസ നിന്ത്രണങ്ങള്‍ കമ്പനിക്ക് വലിയ തലവേദനയാകില്ലെന്ന് ചോദ്യത്തിനു മറുപടിയായി അറിയിച്ചു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline