നേട്ടവുമായി ബജാജ് ഓട്ടോ: നാലാം പാദത്തില്‍ 1332 കോടിയുടെ അറ്റദായം

ഓഹരി ഉടമകള്‍ക്ക് 140 രൂപയുടെ ഡിവിഡന്റും കമ്പനി പ്രഖ്യാപിച്ചു

Update: 2021-04-30 02:21 GMT

രാജ്യത്തെ പ്രതിസന്ധിയിലാക്കിയ കോവിഡ് മഹാമാരിക്കാലത്തും വാഹന വിപണിയില്‍ നേട്ടവുമായി ബജാജ് ഓട്ടോ. 2020-21 സാമ്പത്തിലെ വര്‍ഷത്തിലെ അവസാന പാദത്തില്‍ 1332 കോടി രൂപയുടെ അറ്റദായമാണ് കമ്പനി നേടിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവിനേക്കാള്‍ രണ്ട് ശതമാനത്തിന്റെ വര്‍ധന. 2019-20 സാമ്പത്തിക വര്‍ഷം അവസാന പാദത്തിലെ അറ്റദായം 1310 കോടി രൂപയായിരുന്നു. കോവിഡ് വ്യാപകമായ സാഹചര്യത്തിലുള്ള ഈ വളര്‍ച്ച കമ്പനിയുടെ നേട്ടത്തെയാണ് സൂചിപ്പിക്കുന്നത്.

അതേസമയം കമ്പനിയുടെ മൊത്തം വരുമാനത്തില്‍ ഉയര്‍ന്ന വളര്‍ച്ചയാണ് ജനുവരി-മാര്‍ച്ച് മാസത്തിലുണ്ടായത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 26 ശതമാനത്തിന്റെ വളര്‍ച്ച. മൊത്തം വരുമാനം 6,815.8 കോടി രൂപയില്‍നിന്ന് 8,596 രൂപയായി ഉയര്‍ന്നു.
കമ്പനി ഓഹരി ഉടമകള്‍ക്ക് ഡിവിഡന്റും പ്രഖ്യാപിച്ചിട്ടുണ്ട്. ഓരോ ഓഹരിക്കും 140 രൂപ എന്ന നിരക്കിലാണ് ഡിവിഡന്റ്. മുഖ വിലയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 1400 ശതമാനമാണ് ഡിവിഡന്റായി നല്‍കുന്നത്. 10 രൂപയാണ്
ബജാജ് ഓട്ടോയുടെ മുഖ വില. 2021 മാര്‍ച്ച് 31 ലെ കണക്കുപ്രകാരം കമ്പനിയുടെ മിച്ച പണവും (സര്‍പ്ലസ് ക്യാഷ്) ക്യാഷ് ഇക്വലന്റ്‌സും 17,989 കോടി രൂപയാണ്. 2020 മാര്‍ച്ച് 31 ലെ കണക്കനുസരിച്ച് ഇത് 14,322 കോടി രൂപയായിരുന്നു.
കൂടാതെ അവസാന പാദത്തിലെ ഇന്‍പുട്ട് ചെലവിലും വന്‍ വര്‍ധനവാണുണ്ടായിട്ടുള്ളതെന്ന് കമ്പനി വ്യക്തമാക്കി. ഇതാണ് അറ്റദായത്തില്‍ കുറവ് വരാനുള്ള പ്രധാന കാരണം.



Tags:    

Similar News