നിക്ഷേപകര്‍ക്ക് താല്‍പ്പര്യം ലാര്‍ജ് ക്യാപിനോട്: ഓഗസ്റ്റില്‍ വന്‍ മുന്നേറ്റം

ഓഗസ്റ്റ് മാസത്തിലെ സ്മാള്‍ ക്യാപ് ഓഹരികളിലെ നിക്ഷേപം കുറഞ്ഞു

Update: 2021-09-06 07:26 GMT

ഓഹരി വിപണിയില്‍ നിക്ഷേപകര്‍ കൂടുതലും താല്‍പ്പര്യപ്പെടുന്നത് ലാര്‍ജ് ക്യാപ് കമ്പനികളോടെന്ന് റിപ്പോര്‍ട്ട്. ലാര്‍ജ് ക്യാപ് ഓഹരികള്‍ കുത്തനെ ഉരുന്നതിനിടയിലും ഈ ഓഹരികളിലേക്കുള്ള പണമൊഴുക്ക് തുടരുകയാണ്. അസോസിയേഷന്‍ ഓഫ് മ്യൂച്വല്‍ ഫണ്ട്‌സ് ഇന്‍ ഇന്ത്യ (ആംഫി) യുടെ കണക്കനുസരിച്ച് ലാര്‍ജ്-ക്യാപ് വിഭാഗത്തിന്റെ ശരാശരി പ്രതിദിന എയുഎം ഓഗസ്റ്റില്‍ 2.10 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ജുലൈയില്‍ ഇത് 1.97 ലക്ഷം കോടി രൂപയായിരുന്നു. അതേസമയം, ലാര്‍ജ് ക്യാപുകളില്‍ നിക്ഷേപകര്‍ ശ്രദ്ധകേന്ദ്രീകരിച്ചതോടെ മിഡ്, സ്മാള്‍ ക്യാപുകള്‍ പിന്നിലായി. ഓഗസ്റ്റ് മാസത്തില്‍ സ്മാള്‍ ക്യാപുകളുടെ ശരാശരി പ്രതിദിന എയുഎം 381 കോടി കുറഞ്ഞു 91,402 കോടിയായി. അതേസമയം, മിഡ് ക്യാപ് ഓഹരികളിലും ഓഗസ്റ്റില്‍ നേരിയ വ്യത്യാസമുണ്ടായി. ശരാശരി പ്രതിദിന എയുഎം ജുലൈയിലെ 1,42,469 കോടിയില്‍നിന്ന് 1,46,303 കോടിയായാണ് ഉയര്‍ന്നത്.

'നിക്ഷേപകര്‍ ലാര്‍ജ് ക്യാപിലേക്കാണ് നീങ്ങുന്നത്, ചുരുങ്ങിയ മാസങ്ങള്‍ക്കുള്ളില്‍ ലാര്‍ജ് ക്യാപുകള്‍ വലിയ റിട്ടേണുകള്‍ നല്‍കിയതാണ് ഇതിന് കാരണം. കൂടാതെ, ചില സ്മാള്‍-മിഡ് ക്യാപുകളില്‍ തിരുത്തലുണ്ടായതും നിക്ഷേപരെ ലാര്‍ജ് ക്യാപുകളില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിച്ചു' പ്രൈംഇന്‍വെസ്റ്റേഴ്‌സ് സഹസ്ഥാപക വിദ്യാ ബാല പറഞ്ഞതായി ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ ഏതാനു മാസങ്ങളിലെ സൂചിക വിശകലനമനുസരിച്ച്, ബിഎസ്ഇ സ്മാള്‍ ക്യാപ് സൂചി 0.86 ശതമാനമാണ് ഉയര്‍ന്നത്. അതേസമയം, ബിഎസ്ഇ മിഡ് ക്യാപ് സൂചിക 4.51 ശതമാനവും ബിഎസ്ഇ ലാര്‍ജ് ക്യാപ് സൂചിക പത്ത് ശതമാനത്തോളവുമാണ് ഉയര്‍ന്നത്.




Tags:    

Similar News