ധനകാര്യ ഓഹരികള്‍ കരുത്തേകി,സെന്‍സെക്‌സ് 143 പോയ്ന്റ് ഉയര്‍ന്നു

റിലയന്‍സ് ഓഹരി കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി. ഒമ്പത് ശതമാനമാണ് വില ഇടിഞ്ഞത്.

Update: 2020-11-02 12:32 GMT

റിലയന്‍സ് ഓഹരിയിലെ വില്‍പ്പന സമ്മര്‍ദ്ദം ചാഞ്ചാട്ടത്തിലാക്കിയെങ്കിലും ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് തുടങ്ങിയ ബാങ്കുകളുടെ മികച്ച പാദഫലങ്ങളുടെ പിന്‍ ബലത്തില്‍ നേട്ടത്തോടെയാണ് പുതിയ വാരം വിപണി വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ മൂന്നു ദിവസത്തെ നഷ്ടത്തിനു ശേഷമാണ് വിപണി നേട്ടത്തിലേക്ക് തിരിച്ചെത്തയത്.
സെന്‍സെക്‌സ് 143 പോയ്ന്റ് ഉയര്‍ന്ന് 39,757 ലും നിഫ്റ്റി 27 പോയ്ന്റ് ഉയര്‍ന്ന് 11,669 ലുമെത്തി.

ബിഎസ്ഇയിലെ 1080 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1535 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. 148 ഓഹരികള്‍ക്ക് മാറ്റമില്ല. നിഫ്റ്റി ബാങ്ക് സൂചിക നാല് ശതമാനമുയര്‍ന്നു. ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയത്.
റിലയന്‍സ് ഓഹരി കഴിഞ്ഞ ഏഴ് മാസത്തിനുള്ളില്‍ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തി. ഒമ്പത് ശതമാനമാണ് വില ഇടിഞ്ഞത്. ഡിവിസ് ലാബ്, ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ ടെക്, ബിപിസിഎല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. ബാങ്ക്, എഫ്എംസിജി തുടങ്ങിയവയൊഴികയുള്ള സെക്ടറുകളെല്ലാം നഷ്ടത്തിലായിരുന്നു.

കേരള ഓഹരികളുടെ പ്രകടനം

കേരള കമ്പനികളുടെ ഓഹരികളില്‍ ഒരു ഡസനോളം ഇന്ന് നഷ്ടത്തിലായിരുന്നു. ബാങ്ക് ഓഹരികളെടുത്താല്‍ സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ഓഹരി വിലകള്‍ ഉയര്‍ന്നപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരി വില താഴേക്ക് പോയി.
അതേ സമയം എന്‍ബിഎഫ്‌സി ഓഹരികള്‍ എല്ലാം തന്നെ നേട്ടത്തിലായിരുന്നു. ജെആര്‍ജി ഓഹരി വില 11.09 ശതമാനം ഉയര്‍ന്നു.

ജിയോജിത്ത് ഓഹരി വിലയും നേരിയ നേട്ടമുണ്ടാക്കി. റബ്ഫില ഓഹരിയാണ് ഇന്ന് ശതമാനക്കണക്കില്‍ കൂടുതല്‍ നഷ്ടമുണ്ടാക്കിയത്. ഓഹരി വില 3.75 ശതമാനം ഇടിഞ്ഞ് 38.45 രൂപയിലെത്തി. ഏവിറ്റി, കൊച്ചിന്‍ മിനറല്‍സ്, എഫ്എസിടി, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, കിറ്റെക്‌സ്, കെഎസ്ഇ, പാറ്റ്‌സ്പിന്‍, വി-ഗാര്‍ഡ് എന്നിവയാണ് വിലയിടിവ് നേരിട്ട മറ്റ് ഓഹരികള്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Dhanam YouTube Channel – youtube.com/dhanammagazine

Similar News