സെന്‍സെക്‌സും നിഫ്റ്റിയും താഴേക്ക് ; കേരള കമ്പനികളില്‍ സമ്മിശ്ര പ്രകടനം

Update: 2020-05-07 12:43 GMT

ഓഹരി വിപണിയില്‍ വ്യാഴാഴ്ച ചാഞ്ചാട്ടത്തിന്റെ ദിനമായിരുന്നു. നഷ്ടത്തോടെയാണ് സെന്‍സെക്‌സും നിഫ്റ്റിയും വ്യാപാരം ആരംഭിച്ചത്.  സെന്‍സെക്‌സ് 242.37 പോയ്ന്റ്് നഷ്ടത്തില്‍ 31,443.38 ലും നിഫ്റ്റി 71.85 പോയ്ന്റ് താഴ്ന്ന് 9199.05 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.ബിഎസ്ഇ സ്‌മോള്‍ കാപ്, എനര്‍ജി സൂചികകളെല്ലാം ഇന്ന് നഷ്ടത്തിലായിരുന്നു. ആഗോള വിപണികളിലെ സമ്മര്‍ദ്ദമാണ് ഇന്ത്യന്‍ വിപണിയിലും പ്രതിഫലിച്ചത്. നിഫ്റ്റി ബാങ്ക്, എഫ്എം സിജി. ഫാര്‍മ, ബാങ്കിംഗ് സെക്ടര്‍ സൂചികകള്‍ 0.9 മുതല്‍ 1.4 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി. അതേ സമയം നിഫ്റ്റി പിഎസ് യു ബാങ്ക് സൂചികകള്‍ 0.15 ശതമാനം നേട്ടമുണ്ടാക്കി. 

എന്നാല്‍ കേരള കമ്പനികളില്‍ സമ്മിശ്ര പ്രകടനമായിരുന്നു. കൊച്ചിന്‍ മിനറല്‍സ് മാത്രമാണ് അഞ്ച് ശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കിയത്. ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഓഹരികള്‍ 4.11 ശതമാനം നേട്ടത്തോടെ 98.90 ശതമാനത്തിലെത്തി. കെഎസ്ഇ ഓഹരികള്‍ 1.38 ശതമാനം വര്‍ധന നേടി. കേരള ബാങ്കുകളുടെ ഓഹരികളില്‍ സിഎസ്ബി ബാങ്കും സൗത്ത് ഇന്ത്യന്‍ ബാങ്കും മാത്രമാണ് ഇന്ന് ഗ്രീന്‍ സോണിലുണ്ടായിരുന്നത്. ഫെഡറല്‍ ബാങ്ക് ഓഹരി വില 1.48 ശതമാനം ഇടിഞ്ഞ് 43.20 രൂപയിലും ധനലക്ഷ്മി ബാങ്ക് ഓഹരി വില 0.41 ശതമാനം നഷ്ടത്തോടെ 9.65 രൂപയിലുമെത്തി.

ഫിനാന്‍ഷ്യല്‍ സര്‍വീസസ് മേഖലയില്‍ മുത്തൂറ്റ് ഫിനാന്‍സ് മാത്രമാണ് നേട്ടമുണ്ടാക്കിയത്. കമ്പനിയുടെ ഓഹരി വില 0.98 ശതമാനം ഉയര്‍ന്ന് 820.95 രൂപയിലെത്തി.  മണപ്പുറം ഫിനാന്‍സ് ഓഹരി വില 0.61 ശതമാനവും മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസിന്റേത് 0.02 ശതമാനവും ഇടിവുണ്ടാക്കി. ജിയോജിത്, ജെആര്‍ജി ഓഹരികളും ഇന്ന് താഴേക്ക് പോയി. അപ്പോളോ ടയേഴ്‌സ്, എവിടി, ഹാരിസണ്‍സ് മലയാളം, കേരള ആയുര്‍വേദ, പാറ്റ്‌സ്പിന്‍ ഇന്ത്യ, റബ്ഫില,  വെര്‍ട്ടെക്‌സ് തുടങ്ങിയവയാണ് ഇന്ന് നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍. നിറ്റ ജെലാറ്റിന്‍ ഓഹരികളില്‍ 3.26 ശതമാനവും വി-ഗാര്‍ഡ് 1.10 ശതമാനവും വിക്‌റി പേപ്പര്‍ 3.11 ശതമാനവും വണ്ടര്‍ലാ 1.29 ശതമാനവും നഷ്ടമാണ് ഇന്ന് രേഖപ്പെടുത്തിയത്. 

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline 

Similar News