ഒറ്റയടിക്ക് ഉയര്‍ന്നത് 50 രൂപ, കേരള കമ്പനിയുടെ ഓഹരിവില എക്കാലത്തെയും ഉയര്‍ന്ന നിലയില്‍

ഒരു മാസത്തിനിടെ 22 ശതമാനത്തിന്റെ നേട്ടമാണ് കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്

Update: 2022-08-16 11:41 GMT

ഒറ്റയടിക്ക് ഓഹരി വില 13 ശതമാനം അഥവാ 50 രൂപയോളം കുതിച്ചുയര്‍ന്നതോടെ എക്കാലത്തെയും ഉയര്‍ന്ന നില തൊട്ട് കേരള കമ്പനിയായ നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് (Nitta Gelatin India Ltd). ഇന്ന് വ്യാപാരം അവസാനിക്കുമ്പോള്‍ 416.00 രൂപയാണ് ഈ കമ്പനിയുടെ ഓഹരി വില. ഇത് ആദ്യമായാണ് നിറ്റ ജെലാറ്റിന്റെ ഓഹരി വില 400 കടക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം 22 ശതമാനത്തിന്റെ നേട്ടമാണ് നിറ്റ ജെലാറ്റിന്‍ നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്. ആറ് മാസത്തിനിടെ 39 ശതമാനത്തിന്റെയും ഒരു വര്‍ഷത്തിനിടെ 51 ശതമാനത്തിന്റെയും കുതിപ്പും ഈ ഓഹരി കണ്ടു.

ജപ്പാന്റെ നിറ്റ ജെലാറ്റിന്റെ ഒരു അനുബന്ധ കമ്പനിയാണ് നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് (NGIL). മൃഗങ്ങളുടെ അസ്ഥികളില്‍ കാണപ്പെടുന്ന ജെലാറ്റിന്‍ എന്ന പ്രോട്ടീനിന്റെ ആഗോള നിര്‍മാതാക്കളാണ് നിറ്റ. നിറ്റ ജെലാറ്റിന്‍ ജപ്പാന്റെയും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെയും (കെഎസ്‌ഐഡിസി) സംയുക്ത സംരംഭമായി ആരംഭിച്ച കേരള പ്രോട്ടീന്‍ ആന്‍ഡ് കെമിക്കല്‍സ് ലിമിറ്റഡ് (KCPL) 2008ലാണ് ആഗോളതലത്തില്‍ നിറ്റയെ ബ്രാന്‍ഡ് ചെയ്യുന്നതിന്റെ ഭാഗമായി നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് എന്നാക്കി മാറ്റിയത്.
ഒരു ഘട്ടത്തില്‍ കേരളത്തില്‍ അടച്ചുപൂട്ടല്‍ വക്കിലെക്കിയ നിറ്റ ജെലാറ്റിന്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ വലിയ തിരിച്ചുവരവാണ് നടത്തിയത്. കമ്പനിയുടെ അകത്തും പുറത്തും വലിയ രീതിയില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നു. കൂടാതെ, പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിച്ച കമ്പനിയെ നേട്ടത്തിലാക്കി. രണ്ട് വര്‍ഷം മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്റെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ കേരളത്തില്‍ 200 കോടി രൂപയുടെ നിക്ഷേപ സാധ്യതകള്‍ പരിശോധിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.


Tags:    

Similar News