യൂസഫലിക്ക് കേരളത്തിലെ അഞ്ച് മുന്‍നിര ബാങ്കുകളിലും ഓഹരി പങ്കാളിത്തം, ഫെഡറല്‍ ബാങ്കില്‍ മാത്രം ₹1,100 കോടി
സി.എസ്.ബി ബാങ്കില്‍ 5 ശതമാനം ഓഹരി വിഹിതം
കേരളത്തിലെ ഒരുകൊച്ചു ഗ്രാമത്തില്‍ നിന്ന് ഒരാള്‍ക്ക് എത്രത്തോളം വളരാനാകുമെന്ന് കാണിച്ചു തന്ന വ്യക്തിയാണ് ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം.എ. യൂസഫലി. തൃശൂരിലെ നാട്ടികയില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച യൂസഫലിയുടെ ഇന്നത്തെ ആസ്തി 720 കോടി ഡോളറാണ് (ഏകദേശം 60,000 കോടി രൂപ).
മൂല്യം 1,600 കോടിയിലധികം
കേരളം ആസ്ഥാനമായുള്ള ബാങ്കുകളിലെ മാത്രം യൂസഫലിയുടെ മൊത്തം നിക്ഷേപ മൂല്യം 1,658 കോടി രൂപയാണ്. തൃശ്ശൂര്‍ ആസ്ഥാനമായ ധനലക്ഷ്മി ബാങ്കിലാണ് ഏറ്റവും കൂടുതല്‍ ഓഹരി പങ്കാളിത്തമുള്ളത്. അഞ്ച് ശതമാനം ഓഹരികളാണ് എം.എ. യൂസഫലിക്ക് ധനലക്ഷ്മി ബാങ്കിലുള്ളത്. ഓഹരിയുടെ ഇപ്പോഴത്തെ വില അനുസരിച്ച് 36 കോടിയാണ് നിക്ഷേപ മൂല്യം.
മുന്നിൽ ഫെഡറല്‍ ബാങ്ക്
എം.എ യൂസഫലി കൈവശം വച്ചിരിക്കുന്ന ഓഹരികളുടെ മൂല്യം കണക്കാക്കിയാല്‍ മുന്നില്‍ ഫെഡറല്‍ ബാങ്കാണ്. ഫെഡറല്‍ ബാങ്കില്‍ യൂസഫലിക്കുള്ള 3.13 ശതമാനം അഥവാ 7.52 കോടി ഓഹരികളുടെ ഇപ്പോഴത്തെ മൂല്യം 1,106 കോടി രൂപയാണ്. പ്രമുഖ നിക്ഷേപകനായിരുന്ന രാകേഷ് ജുന്‍ജുന്‍വാലയുടെ പങ്കാളി രേഖ ജുന്‍ജുന്‍വാലയ്ക്കും ഫെഡറല്‍ ബാങ്കില്‍ 3.03 ശതമാനം ഓഹരിയുണ്ട്.
തൃശൂര്‍ ആസ്ഥാനമായ മറ്റൊരു ബാങ്കായ സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ 4.32 ശതമാനമാണ് യൂസഫലിയുടെ ഓഹരി വിഹിതം. 9.03 കോടി ഓഹരികളുടെ ഇപ്പോഴത്തെ മൂല്യം 221 കോടി രൂപയാണ്.