ആഗോള കാറ്റിൽ വീഴ്ച

വ്യാപാര ആരംഭത്തിലെ കനത്ത ഇടിവിൽ നിന്ന് പിന്നീട് തിരിച്ചു കയറി

Update: 2021-02-26 05:04 GMT

ആഗോള വിപണികളുടെ ചുവടുപിടിച്ച് കനത്ത ഇടിവോടെയാണ് ഇന്ന് ഇന്ത്യൻ വിപണി വ്യാപാരം തുടങ്ങിയത്. മിനിറ്റുകൾക്കകം സെൻസെക്സ് 50,000 നു താഴെ എത്തി. നിഫ്റ്റി 14,800-നു താഴെയും. പിന്നീട് സൂചികകൾ നഷ്ടം കുറച്ചു.

ഏഷ്യൻ വിപണികളെല്ലാം രാവിലെ വലിയ ഇടിവിലായിരുന്നു. കടപ്പത്ര വിലയിടിവ് ഓഹരികളിൽ നിന്നു പണം പിൻവലിക്കാൻ പ്രേരണയായി.
കടപ്പത്രങ്ങളുടെ വിലയിടിവ് മൂലം ബാങ്കുകൾ നിക്ഷേപനഷ്ടം രേഖപ്പെടുത്തേണ്ടി വരും. അതു ബാങ്ക് ഓഹരികളെ കൂടുതൽ താഴ്ത്തി.
റെയിൽ ടെൽ കോർപറേഷൻ്റെ ഓഹരികൾ 109 രൂപയ്ക്ക് ലിസ്റ്റ് ചെയ്തു. ഇഷ്യു വിലയേക്കാൾ 16 ശതമാനം പ്രീമിയത്തിലാണിത്.
സാങ്കേതിക തകരാർ മൂലം വ്യാപാരം തടസപ്പെട്ടാൽ വേണ്ട നടപടിക്രമങ്ങൾ സെബി ക്രോഡീകരിച്ചു. എൻ എസ് ഇ യിൽ കഴിഞ്ഞ ദിവസമുണ്ടായ വ്യാപാര സ്തംഭനത്തിൽ നിരവധി ഇടപാടുകാർക്കു നഷ്ടം വന്ന സാഹചര്യത്തിലാണിത്.
സിറിയയിലെ യുഎസ് ബോംബിംഗ് ക്രൂഡ് ഓയിൽ വിപണിയെ കാര്യമായി സ്വാധീനിച്ചില്ല. ബ്രെൻ്റ് ഇനം വീപ്പയ്ക്ക് 66.68 ഡോളറിൽ തുടരുന്നു.
ഡോളർ ഇന്നു രാവിലെ കരുത്തുകാട്ടി. 62 പൈസ നേട്ടത്തിൽ 73.04 രൂപയിലാണു ഡോളർ ഓപ്പൺ ചെയ്തത്.
സ്വർണം താഴ്ന്ന നിലവാരത്തിൽ തുടർന്നു. ഔൺസിന് 1769 ഡോളറാണു വില. കേരളത്തിൽ പവന് 120 രൂപ കുറഞ്ഞ് 34,600 രൂപയായി. നാലു ദിവസം കൊണ്ടു പവനു 480 രൂപ കുറഞ്ഞു.

Tags:    

Similar News