ഇന്ത്യയില്‍ 476 കോടിയുടെ നിക്ഷേപവുമായി ഒപ്പോ, പുതിയ ലക്ഷ്യങ്ങൾ

'വിഹാന്‍' പദ്ധതിക്ക് കീഴില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായാണ് നിക്ഷേപം നടത്തുക

Update: 2022-07-30 04:43 GMT

സ്മാര്‍ട്ട്‌ഫോണുകളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി 60 ദശലക്ഷം ഡോളറിന്റെ (ഏകദേശം 476 കോടി രൂപ) നിക്ഷേപവുമായി ഒപ്പോ. ഇന്ത്യയിലെ എസ്എംഇകളിലും എംഎസ്എംഇകളിലുമാണ് നിക്ഷേപം നടത്തുക. 'വിഹാന്‍' പദ്ധതിക്ക് കീഴില്‍ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഘട്ടം ഘട്ടമായാണ് നിക്ഷേപം നടത്തുകയെന്നും ഓപ്പോ വ്യക്തമാക്കി. കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് ഒപ്പൊയുടെ നിക്ഷേപ പ്രഖ്യാപനം. 

ഇന്ത്യയില്‍ പതിനായിരത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കുന്ന 30 ടയര്‍ 1 വിതരണക്കാര്‍ക്ക് പ്രവര്‍ത്തനങ്ങള്‍ തുടങ്ങാന്‍ സഹായങ്ങള്‍ ലഭ്യമാക്കിയതായും സര്‍ക്കാരുമായും വ്യവസായവുമായും സഹകരിച്ചതായും ഒപ്പോ പറഞ്ഞു. രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചതിനുശേഷം 1,000 വിതരണക്കാരുടെ ശക്തമായ ശൃംഖലയും വികസിപ്പിച്ചെടുത്തതായി ഒപ്പൊ പറഞ്ഞു.
'ശക്തമായ പ്രാദേശിക വിതരണ ശൃംഖല സ്ഥാപിക്കപ്പെടുമ്പോള്‍, ഞങ്ങളുടെ ഗുണനിലവാരമുള്ള 'മേക്ക് ഇന്‍ ഇന്ത്യ' സ്മാര്‍ട്ട്‌ഫോണുകളുടെ കയറ്റുമതി പ്രോത്സാഹിപ്പിക്കപ്പെടും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കയറ്റുമതി ശേഷി 5 ബില്യണ്‍ ഡോളറായി വികസിപ്പിക്കാന്‍ ഇത് ഓപ്പോ ഇന്ത്യയെ സഹായിക്കും'' ഓപ്പോ ഇന്ത്യയുടെ പബ്ലിക് അഫയേഴ്‌സ് വൈസ് പ്രസിഡന്റ് വിവേക് വസിഷ്ഠ പ്രസ്താവനയില്‍ പറഞ്ഞു.
ചൈനീസ് കമ്പനിയായ ബിബികെ ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ ഓപ്പോ ഇന്ത്യയിലെ അഞ്ചാമത്തെ വലിയ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡാണ്. കൗണ്ടര്‍പോയിന്റ് റിസര്‍ച്ചിന്റെ ജൂലൈയിലെ റിപ്പോര്‍ട്ട് അനുസരിച്ച്, അവസാനിച്ച മൂന്ന് മാസങ്ങളില്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണി വിഹിതത്തിന്റെ 11 ശതമാനാമണ് ഒപ്പോയ്ക്കുള്ളത്.



Tags:    

Similar News