കോവിഡ് രണ്ടാം തരംഗത്തിലും സെന്‍സെക്‌സും നിഫ്റ്റിയും ഉറച്ച് നില്‍ക്കുന്നതിങ്ങനെ; ജുന്‍ജുന്‍വാല വിശദമാക്കുന്നു

മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ ഏറ്റവും വലിയ ലാഭ വളര്‍ച്ച രേഖപ്പെടുത്തി. കടുത്ത പ്രതിസന്ധിയിലും ഇന്ത്യന്‍ ഓഹരി വിപണി കരുത്തോടെ മുന്നേറുന്നതിന്റെ കാരണങ്ങള്‍ നിരത്തി ജുന്‍ജുന്‍വാല.

Update: 2021-05-25 13:23 GMT

കൊറോണ വൈറസിന്റെ ഭീകരമായ രണ്ടാം തരംഗം രാജ്യത്തെ പിടിച്ചുലയ്ക്കുമ്പോളും ആഭ്യന്തര ഓഹരി വിപണി ഉറച്ചുനില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദമാക്കി ഇന്ത്യക്കാരുടെ സ്വന്തം വാരന്‍ ബഫറ്റ് രാകേഷ് ജുന്‍ജുന്‍വാല. 'ഈ ഘട്ടത്തില്‍ രാജ്യത്തെ വികാരം നെഗറ്റീവ് ആയിരിക്കാം, എന്നാല്‍ യാഥാര്‍ത്ഥ്യം നെഗറ്റീവ് അല്ല, അതിനാല്‍ അത് ദലാല്‍ സ്ട്രീറ്റിലും വെളിവാകുന്നു' ജുന്‍ജുന്‍ വാല പറഞ്ഞു. മൂന്നാമത്തെയും നാലാമത്തെയും പാദങ്ങളില്‍ ഇന്ത്യന്‍ കമ്പനികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ലാഭ വളര്‍ച്ച രേഖപ്പെടുത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.

''2008 ല്‍ ജിഡിപിക്കുള്ള ഇന്ത്യയുടെ കോര്‍പ്പറേറ്റ് ലാഭം 8% ആയിരുന്നു, 2019-20 ല്‍ ഇത് 2% ആയി കുറഞ്ഞു. ഈ വര്‍ഷം അത് 6% ആയിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു, ''ജുന്‍ജുന്‍വാല പറഞ്ഞു. തന്റെ കാഴ്ചപ്പാടില്‍, രാജ്യം ഇരട്ട അക്ക വളര്‍ച്ച എത്തുന്ന ഘട്ടത്തിലേക്ക് പ്രവേശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷം ഇന്ത്യ 10 ശതമാനം ജിഡിപി വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും അടുത്ത 20 വര്‍ഷത്തേക്ക് ഉയര്‍ന്ന വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസമുള്‍പ്പെടെ താഴേക്ക് പോയ മേഖലകള്‍ അടുത്ത വര്‍ഷത്തോടെ പുനരുജ്ജീവിക്കുമെന്നും ഈ ഏയ്‌സ് ഇന്‍വെസ്റ്റര്‍ വ്യക്തമാക്കി.
എങ്ങനെയാണ് താങ്കള്‍ നിക്ഷേപിക്കുന്നതെന്നതിന് '1985 ല്‍ ഞാന്‍ ചെയ്ത അതേ കാര്യങ്ങള്‍ പഠിച്ചാണ് ഞാന്‍ മാര്‍ക്കറ്റുകളില്‍ ഇപ്പോഴും നിക്ഷേപിക്കുന്നത്. ഒന്നും മാറിയിട്ടില്ല. മാര്‍ക്കറ്റുകള്‍ പണമൊഴുക്കിനെ അടിസ്ഥാനമാക്കി അന്തിമ മൂല്യനിര്‍ണ്ണയം നടത്തുന്നു'' എന്നാണ് മറുപടി പറഞ്ഞത്. ആജ് തക്കിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


Tags:    

Similar News