വിപണിയിൽ ചാഞ്ചാട്ടം; വേദാന്തയിൽ ആശങ്ക

അദാനി എന്റർപ്രൈസസ് ഏഴു ശതമാനത്തോളം താണു

Update:2023-02-28 11:36 IST

 image: @canva

ഓഹരി വിപണി ഇന്നു തുടക്കത്തിൽ ചാഞ്ചാട്ടമായിരുന്നുവെങ്കിലും അതിനു ശേഷം ഉയർന്നു. എന്നാൽ പിന്നീട് സൂചികകൾ വീണ്ടും നഷ്ടത്തിലേക്കു നീങ്ങി. വീണ്ടും നേട്ടത്തിലായി. പിന്നീടു ചാഞ്ചാട്ടം തുടർന്നു. ബാങ്ക് നിഫ്റ്റിയും ചാഞ്ചാട്ടത്തിലാണ്.

അദാനി ഗ്രൂപ്പിലെ എല്ലാ ഓഹരികളും ഇന്നു രാവിലെ ഇടിവിലായിരുന്നു. അദാനി എന്റർപ്രൈസസ് ഏഴു ശതമാനത്തോളം താണു. പവർ, ഗ്രീൻ, വിൽമർ, ടോട്ടൽ ഗ്യാസ്, ട്രാൻസ്മിഷൻ എന്നിവ അഞ്ചു ശതമാനം വീതം ഇടിഞ്ഞു. പിന്നീട് എന്റർപ്രൈസസും പോർട്‌സും മറ്റും നേട്ടത്തിലായി.

ഐടി കമ്പനികൾ കയറ്റത്തിലായി

കഴിഞ്ഞ ദിവസം ഇടിവിലായിരുന്ന ഐടി കമ്പനികൾ ഇന്നു കയറ്റത്തിലായി. വേദാന്ത ലിമിറ്റഡ് ഇന്നും നഷ്ടത്തിലാണ്. ഗ്രൂപ്പിന്റെ കടബാധ്യത സംബന്ധിച്ച ആശങ്കകളാണ് ഏതാനും ദിവസങ്ങളായി വേദാന്തയെ താഴ്ത്തുന്നത്. ഹിന്ദുസ്ഥാൻ സിങ്കിന്റെ റിസർവ് പണം സ്വന്തമാക്കി വേദാന്തയുടെ കുറേ കടം വീട്ടാനുള്ള പ്രാെമാേട്ടർ അനിൽ അഗർവാളിന്റെ ശ്രമം കേന്ദ്ര സർക്കാർ തടഞ്ഞതു ഗ്രൂപ്പിനു വലിയ തിരിച്ചടിയായി. ഇന്നു രാവിലെ വേദാന്ത ഓഹരി ആറു ശതമാനം താണു. മൂന്നു ദിവസം കൊണ്ട് 12 ശതമാനമാണ് വീഴ്ച. ഒരു മാസം കൊണ്ട് 19 ശതമാനം താഴ്ന്നു. ഹിന്ദുസ്ഥാൻ സിങ്ക് ഓഹരി ഇന്നു നാലു ശതമാനത്താേളം താണു. ലോഹ വ്യവസായത്തിൽ ആഗോള തലത്തിൽ വലിയ സാന്നിധ്യമാണു വേദാന്ത ലിമിറ്റഡ്.

ചില ഓഹരികൾ താഴ്ചയിൽ 

ഫ്യൂച്ചേഴ്സ് ആൻഡ് ഓപ്ഷൻസിൽ നിന്ന് സീ എന്റർടെയ്ൻമെന്റിനെ ഒഴിവാക്കിയ നടപടി എൻഎസ്ഇ പിൻവലിച്ചു. ഇതോടെ സീ ഓഹരി അഞ്ചു ശതമാനത്തോളം ഉയർന്നു. എംഎസ് സിഐ ഇന്ത്യ ഇൻഡെക്സിൽ നിന്നു പുറത്താകും എന്ന അറിയിപ്പിനെ തുടർന്ന് ബയാേകോൺ ഓഹരി താഴ്ചയിലായി. ഇൻഡെക്സിൽ സ്ഥാനം പിടിക്കുന്ന ബാങ്ക് ഓഫ് ബറോഡ അൽപം ഉയർന്നു.

കയറ്റുമതിക്കുള്ള ഉൽപാദനം 25 ശതമാനം കുറയ്ക്കും എന്ന പ്രഖ്യാപനത്തെ തുടർന്ന് ഇന്നലെ വലിയ നഷ്ടത്തിലായ ബജാജ് ഓട്ടാേ ഇന്നു രണ്ടു ശതമാനത്തിലധികം ഉയർന്നു. രൂപ ഇന്നു നേട്ടത്തിലാണ്. രാവിലെ ഡോളർ 16 പൈസ നഷ്ടപ്പെടുത്തി 82.68 രൂപയിലാണു വ്യാപാരമാരംഭിച്ചത്. സ്വർണം ലോക വിപണിയിൽ 1815 ഡോളറിലാണ്. കേരളത്തിൽ പവന് 80 രൂപ വർധിച്ച് 41,160 രൂപയായി.

Tags:    

Similar News