നേട്ടത്തിൽ നിന്നു നഷ്ടത്തിലേക്ക്; റിസല്‍ട്ടില്‍ തട്ടി റിലയന്‍സ്, വിപണി പങ്കാളിത്തത്തില്‍ ഉയര്‍ന്ന് ഓല

ഏഞ്ചൽ വൺ ബ്രോക്കറേജ് ഓഹരി 10% ഉയര്‍ന്നു

Update:2024-10-15 15:00 IST

വിപണി നേട്ടത്തോടെ വ്യാപാരം തുടങ്ങി കൂടുതൽ ഉയർന്നിട്ടു നഷ്ടത്തിലേക്കു മാറി. സെൻസെക്സ് 81,900 നും നിഫ്റ്റി 25,100 നും താഴെ എത്തിയിട്ട് അൽപം കയറി. ബാങ്ക് നിഫ്റ്റിയും നഷ്ടത്തിലായി.

അറ്റാദായവും ലാഭമാർജിനും 40 ശതമാനത്തിലധികം വർധിപ്പിച്ച ഏഞ്ചൽ വൺ ബ്രോക്കറേജ് ഓഹരി 10 ശതമാനം ഉയർന്നു.
രണ്ടാം പാദത്തിൽ ലാഭം കുറഞ്ഞ ഗോപാൽ സ്നാക്സ് ഓഹരി രണ്ടു ശതമാനം താഴ്ന്നു.
ക്രൂഡ് ഓയിൽ വില താഴ്ന്നത് ഏഷ്യൻ പെയിൻ്റ്സ് അടക്കം പെയിൻ്റ് ഓഹരികളെ ഉയർത്തി. പിഡിലൈറ്റും കയറി. ഒഎൻജിസി താഴ്ന്നപ്പോൾ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ ഉയർന്നു. എച്ച്പിസിഎൽ നാലര ശതമാനം കയറി.
റിസൽട്ട് പ്രതീക്ഷയിലും മോശമായതിനെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി രാവിലെ ഒരു ശതമാനത്തോളം താണു.
രണ്ടാം പാദത്തിൽ വിൽപന ഗണ്യമായി വർധിച്ച സൺടെക്ക് റിയൽറ്റി ഓഹരി എട്ടു ശതമാനം ഉയർന്നു.
വിപണി പങ്കാളിത്തം 34 ശതമാനത്തിലേക്കു വർധിപ്പിച്ച ഒല ഇലക്ട്രിക് ഓഹരി നാലു ശതമാനം കുതിച്ചു.
27,000 യിലേറെ രൂപ സമാഹരിക്കാൻ ലക്ഷ്യമിട്ട ഹ്യുണ്ടായ് ഐപിഒ ആരംഭിച്ചു. ഓഹരിയുടെ ഗ്രേ മാർക്കറ്റ് പ്രീമിയം രണ്ടു ശതമാനമായി ഇടിഞ്ഞു.
രൂപ രാവിലെ മാറ്റമില്ലാതെ വ്യാപാരം തുടങ്ങി. ഡോളർ ഇന്നലത്തെ ക്ലോസിംഗ് ആയ 84.06 രൂപയിൽ ഓപ്പൺ ചെയ്തു. പിന്നീട് 84.07 രൂപ ആയി.
സ്വർണം ലോകവിപണിയിൽ 2647 ഡോളറിലേക്കു താണു. ഡോളർ സൂചിക ഉയരുന്നതാണു കാരണം. കേരളത്തിൽ ആഭരണ സ്വർണം പവന് 200 രൂപ കുറഞ്ഞ് 56,760 രൂപയായി.
ക്രൂഡ് ഓയിൽ വില കുറഞ്ഞു നിൽക്കുന്നു. ബ്രെൻ്റ് ഇനം 75.05 ഡോളറിലാണ്.


Tags:    

Similar News