തിരിച്ചു കയറി സൂചികകള്‍, റിസല്‍ട്ട് കുതിപ്പില്‍ വിപ്രോ, മുന്നേറ്റത്തില്‍ എച്ച്.ഡി.എഫ്.സി ബാങ്കും യെസ് ബാങ്കും

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് മൂന്നര ശതമാനം കയറ്റത്തില്‍

Update:2024-07-22 10:29 IST

Image by Canva

താഴ്ന്നു തുടങ്ങി വീണ്ടും താഴ്ന്ന വിപണി താമസിയാതെ തിരിച്ചു കയറി. 80,100 വരെ താഴ്ന്ന സെന്‍സെക്‌സ് പിന്നീട് 80,654 വരെ കയറി. നിഫ്റ്റി 24,362 വരെ താണിട്ട് 24,538.90 വരെ തിരിച്ചു കയറി. ബാങ്ക് നിഫ്റ്റി താഴ്ചയില്‍ നിന്ന് 470 പോയിന്റ് തിരിച്ചു കയറി നേട്ടത്തിലായി.

റിലയന്‍സ് ഓഹരി വാങ്ങാന്‍ ശിപാര്‍ശ ചെയ്ത് വിദേശ ബ്രോക്കറേജുകളായ നൊമുറയും ജെഫറീസും. നൊമുറ 3600 രൂപയും ജെഫറീസ് 3525 രൂപയും ലക്ഷ്യവില വച്ചു. ഇന്നു രാവിലെ റിലയന്‍സ് ഓഹരി 2.75 ശതമാനത്തിലധികം താഴ്ചയിലാണ്.
റിസല്‍ട്ട് പ്രതീക്ഷ പോലെ വരാത്തതിനാല്‍ വിപ്രോ ഓഹരി എട്ടു ശതമാനത്തോളം ഇടിഞ്ഞു.
റിസല്‍ട്ട് മികച്ചതായതിനാല്‍ യെസ് ബാങ്ക് ഓഹരി 2.7 ശതമാനം ഉയര്‍ന്നു. അതേ സമയം കൊട്ടക് മഹീന്ദ്ര ബാങ്ക് മൂന്നര ശതമാനം താഴ്ന്നു.
നല്ല റിസല്‍ട്ടിന്റെ ബലത്തില്‍ എച്ച്.ഡി.എഫ.്‌സി ബാങ്ക് ഓഹരി രണ്ടര ശതമാനത്തോളം ഉയര്‍ന്നു.
കാന്‍ഫിന്‍ ഹോംസിന്റെ വായ്പാവിതരണം കുറഞ്ഞത് ഓഹരിവില നാലര ശതമാനം താഴാന്‍ കാരണമായി.
ക്രെഡിറ്റ് ആക്‌സസ് ഗ്രാമീണിന്റെ വരുമാനവും വരുമാന മാര്‍ജിനുകളും കുറഞ്ഞത് ഓഹരിയെ അഞ്ചു ശതമാനം താഴ്ത്തി.
ഗൂഗിളുമായി ഡാറ്റാ സെന്റര്‍ ബിസിനസിനു കരാര്‍ ഒപ്പിട്ട അനന്ത് രാജ് ലിമിറ്റഡിന്റെ ഓഹരി പത്തു ശതമാനം കുതിച്ചു.
കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി രാവിലെ മൂന്നര ശതമാനം കയറ്റത്തിലായി.

രൂപ, സ്വര്‍ണം, ക്രൂഡ്

രൂപ ഇന്നു നാമമാത്ര നേട്ടത്തില്‍ വ്യാപാരം തുടങ്ങി. ഡോളര്‍ ഒരു പൈസ താണ് 83.65 രൂപയില്‍ ഓപ്പണ്‍ ചെയ്തു.
സ്വര്‍ണം ലോകവിപണിയില്‍ 2,406 ഡോളറിലാണ്. കേരളത്തില്‍ സ്വര്‍ണം പവന് 80 രൂപ കുറഞ്ഞ് 54,160 രൂപയില്‍ ആയി.
ക്രൂഡ് ഓയില്‍ കയറ്റത്തിലാണ്. ബ്രെന്റ് ഇനം 83.18 ഡോളറില്‍ എത്തി.
Tags:    

Similar News